ADVERTISEMENT

കണ്ണൂർ ∙ കോഴിക്കോട്ടുനിന്നുള്ള ഹജ് യാത്രാനിരക്ക് വളരെക്കൂടുതലാണെന്ന വിമർശനമുയർന്ന സാഹചര്യത്തിൽ നിരക്കു കുറയ്ക്കുന്നതു സംബന്ധിച്ച് തിരക്കിട്ട ചർച്ചകൾ. കരിപ്പൂരിൽ ടെൻ‍ഡർ നൽകിയത് എയർ ഇന്ത്യ എക്സ്പ്രസ് മാത്രമായിരുന്നു. ഇതാണു നിരക്കുയരാൻ കാരണം. 23ന് 2.30ന് ടെൻഡർ തുറന്നെങ്കിലും വിശദാംശങ്ങൾ വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

1977 ഡോളറാണ് (ഏകദേശം 1.64 ലക്ഷം രൂപ) ടെൻഡറിൽ കോഴിക്കോട്ടും കണ്ണൂരിലും എയർ ഇന്ത്യ എക്സ്പ്രസ് നൽകിയിരുന്ന നിരക്ക്. എന്നാൽ കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസിനു പുറമേ ആകാശ എയർ (1500 ഡോളർ), സൗദി അറേബ്യയിൽ നിന്നുള്ള സൗദി എയർ ലൈൻസ് (1068) ഫ്ലൈനാസ് (1271), ഫ്ലൈഎഡീൽ (1410) എന്നിവയും പങ്കെടുത്തിരുന്നു.

കുറഞ്ഞ നിരക്ക് നൽകിയ സൗദി എയർ ലൈൻസിന് കണ്ണൂരിൽ നിന്നുള്ള ഹജ് സർവീസിന് അനുമതി ലഭിച്ചു. സൗദി നൽകിയ നിരക്ക് പ്രകാരം ഏകദേശം 88,790രൂപയേ കണ്ണൂരിൽ നിന്നുള്ള തീർഥാടകർക്ക് നൽകേണ്ടി വരൂ. കോഴിക്കോട്ടു നിന്നു ഹജ്ജിനു പോകുന്നവർ 75,000 രൂപയിലേറെ അധികം നൽകേണ്ടിവരുന്നതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. വൈഡ് ബോഡി വിമാനം ഉപയോഗിക്കുന്നതും സൗദിയിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നതും ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങളാണ് സൗദിക്ക് നേട്ടമാവുന്നത്.

ടെൻഡർ ഉറപ്പിച്ചാൽ പിന്നീട് മാറ്റം വരുത്താറില്ലെങ്കിലും ഭീമമായ വ്യത്യാസം കണക്കിലെടുത്താണ് നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസിനോട് ദേശീയ ഹജ് കമ്മിറ്റിയും വ്യോമയാന മന്ത്രാലയവും ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം 1390 ഡോളറായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽ നിന്നും കോഴിക്കോട്ടു നിന്നും ഈടാക്കിയിരുന്നത്.

വിമാന ഇന്ധനത്തിന്റെ വില വർധന കൂടി കണക്കിലെടുത്താവും നിരക്ക് പുതുക്കുകയെന്നാണ് എയർ ഇന്ത്യ എക്സ്പ്രസിൽ നിന്നു ലഭിക്കുന്ന വിവരം.

∙ ഹജ് കമ്മിറ്റി പ്രതിനിധി സംഘം ഡൽഹിയിൽ
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിലെ ഹജ് യാത്രാ നിരക്കു വർധന സംബന്ധിച്ച വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ഹജ് കമ്മിറ്റി പ്രതിനിധി സംഘം ഇന്നു ഡൽഹിയിൽ. സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, ഹജ് കമ്മിറ്റി അഗം ഡോ. ഐ. പി. അബ്ദുസലാം എന്നിവർ ഇന്നു ന്യൂനപക്ഷ, വ്യോമയാന മന്ത്രാലയങ്ങളിലെത്തും. മന്ത്രിമാർ, വകുപ്പ് സെക്രട്ടറിമാർ എന്നിവരെ വിവരങ്ങൾ ബോധ്യപ്പെടുത്തും.

English Summary:

Hajj: Discount on Air Fares from Kozhikode Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com