അബു സമ്രയിൽ കൂടുതൽ എൻട്രി, എക്‌സിറ്റ് കൗണ്ടറുകൾ ഖത്തർ–സൗദി കരയാത്ര കൂടുതൽ സുഗമം
Mail This Article
ദോഹ ∙ ഖത്തറിന്റെ കര അതിർത്തിയായ അബു സമ്രയിലൂടെ സൗദിയിലേക്കും തിരിച്ചുമുള്ള യാത്രാനടപടികൾ വേഗത്തിലാക്കി 166 ഇമിഗ്രേഷൻ കൗണ്ടറുകൾ സജീവം. അബു സമ്ര അതിർത്തിയിൽ പ്രവേശനത്തിനുള്ള 116, എക്‌സിറ്റിനുള്ള 50 ഇമിഗ്രേഷൻ കൗണ്ടറുകളും 12 കസ്റ്റംസ് കൗണ്ടറുകളും ഉൾപ്പെടെ 178 എണ്ണമാണ് നിലവിലുള്ളത്.
പ്രീ-റജിസ്‌ട്രേഷൻ സേവനങ്ങൾ തുടങ്ങുകയും കൂടുതൽ ഇമിഗ്രേഷൻ കൗണ്ടറുകൾ സ്ഥാപിക്കുകയും ചെയ്തതോടെ യാത്രക്കാരന്റെ എൻട്രി, എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കാൻ 20 മുതൽ 40 സെക്കൻഡ് മതി. പ്രവേശന വീസ ആവശ്യമുള്ളവർക്ക് മാത്രമാണ് ഫിംഗർ പ്രിന്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാൻ സമയം വേണ്ടിവരുന്നതെന്ന് അബു സമ്ര ബോർഡർ ക്രോസിങ് ചുമതലയുള്ള സ്ഥിര കമ്മിറ്റി സെക്രട്ടറി ക്യാപ്റ്റൻ ഷാഫി ഖലിവി അൽ ഷമ്മാരി വ്യക്തമാക്കി.
പ്രീ-റജിസ്‌ട്രേഷൻ സേവനം പ്രയോജനപ്പെടുത്തിയാൽ ഫാസ്റ്റ് ലൈനിലൂടെ എൻട്രി-എക്‌സിറ്റ് നടപടികൾ 10 സെക്കന്റിനകം പൂർത്തിയാകും. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ആഭ്യന്തരമന്ത്രാലയത്തിന്റെ സേവന മൊബൈൽ ആപ് മെട്രാഷ് 2വിലൂടെയും സന്ദർശകർക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ഹയ പോർട്ടലിലൂടെയും പ്രീ-റജിസ്‌ട്രേഷൻ ചെയ്യാം. അതേസമയം പ്രീ-റജിസ്‌ട്രേഷൻ നിർബന്ധമല്ല.കൂടുതൽ കൗണ്ടറുകൾ പ്രവർത്തിക്കുന്നതിനാൽ, തിരക്കേറുന്ന ഈദ് അവധി ദിനങ്ങളിലും വൻകിട കായിക ടൂർണമെന്റ് സമയങ്ങളിലും എൻട്രി, എക്‌സിറ്റ് നടപടികൾ വേഗത്തിലാകും. വാഹന പരിശോധനാ കേന്ദ്രത്തിൽ ഒരേസമയം 60 വാഹനങ്ങൾ പരിശോധിക്കാനുള്ള ശേഷിയുണ്ടെന്നും അൽ ഷമ്മാരി വ്യക്തമാക്കി. കൂടുതൽ ഭരണനിർവഹണ കെട്ടിടങ്ങളും സേവനങ്ങളും ഉൾപ്പെടുത്തി ശേഷി വർധിപ്പിക്കാൻ അബു സമ്രയിൽ നവീകരണ-വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.