ADVERTISEMENT

ദുബായ് ∙ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത വാഹനത്തിന് കേരളത്തിൽ റജിസ്ട്രേഷൻ ലഭിക്കാനായി യുഎഇയിലെ മലയാളി വനിതാ സംരംഭക കാത്തിരിക്കാൻ തുടങ്ങിയിട്ട് എട്ട് മാസം. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് സ്റ്റാർ ഹോൾഡിങ്ങിന്‍റെ മാനേജിങ് ഡയറക്ടർ കണ്ണൂർ സ്വദേശിനി ഹസീന നിഷാദിന്‍റെ ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന ലാൻഡ് റോവർ  ഡിഫൻഡർ റജിസ്ട്രേഷൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡി(ഡിജിഎഫ് ടി)ൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് അനന്തമായി നീളുന്നത്. കേരളത്തിലെ പ്രമുഖ ചലച്ചിത്ര നടന്മാരുടേതടക്കം സംസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്ന ഇതേ മോഡൽ വാഹനങ്ങൾ ഈ സർട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിനാൽ തനിക്ക് മാത്രം എന്തുകൊണ്ട് വാഹനം നിരത്തിലിറക്കാൻ സാധിക്കുന്നില്ലെന്നതിൽ കടുത്ത ആശങ്കയിലാണിവർ.

എട്ട് മാസം മുൻപാണ് ഹസീന വാഹന റജിസ്ട്രേഷന് കണ്ണൂർ ആർടിഒയെ സമീപിച്ചത്. ഒന്നര കോടിയോളം രൂപ വിലയുള്ള ലാൻഡ്റോവർ ഡിഫൻഡറിന് ഫാൻസി നമ്പർ കിട്ടാൻ അര ലക്ഷം രൂപ ആർടിഒയിൽ അടയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ, വൻ തുക റോഡ് നികുതിയും അടച്ചു. എന്നാൽ റജിസ്ട്രേഷൻ നടക്കാത്തതിനാൽ നമ്പരും പണവും നഷ്ടമായി. ഡിജിഎഫ് ടി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ വാഹനം റജിസ്റ്റർ ചെയ്യാമെന്നാണ് 2019ൽ വന്ന മോട്ടോർവാഹന നിയമ ഉത്തരവെന്നും അതുകൊണ്ട് ഈ സർട്ടിഫിക്കറ്റ് തരാനാകില്ലെന്നുമായിരുന്നു ഇതു നൽകേണ്ട ഷോറൂം അധികൃതരുടെ മറുപടി. പക്ഷേ ഇതു അംഗീകരിക്കാൻ എഎംവിഐ തയ്യാറാകുന്നുമില്ല. ഇതോടെ പ്രതിസന്ധിയിലായത് ഹസീനയും കുടുംബവും. 

പ്രശ്നപരിഹാരത്തിനായി  യുവതിക്ക് ഒട്ടേറെ‌ തവണ നാട്ടിലേക്ക് യാത്ര ചെയ്യേണ്ടിയും വന്നു. കണ്ണൂരിലടക്കം കുറേയേറെ വാഹനങ്ങൾ നേരത്തെയും ഈ ക്ലിയറൻസ് സർട്ടിഫിക്കറ്റില്ലാതെ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രവാസി സംരംഭകയായതിനാലാണ് തന്നെ ബുദ്ധിമുട്ടിക്കുന്നതെന്നും കഴിഞ്ഞ 8 മാസമായി താൻ കടുത്ത ആശങ്കയിലാണെന്നും ഇപ്പോൾ ദുബായിലുള്ള ഹസീന പറഞ്ഞു. 

∙ ഡിജിഎഫ് ടി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം: എഎംവിഐ
വിദേശ വാഹനങ്ങള്‍ കേരളത്തിൽ റജിസ്റ്റർ ചെയ്യാൻ ഡിജിഎഫ് ടി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് കണ്ണൂർ എഎംവിഐ സജി ജോസഫ് മനോരമ ഓൺലൈനിനോട് പറഞ്ഞു. ഈ സർട്ടിഫിക്കറ്റ് നൽകേണ്ടത് വാഹനം കേരളത്തിൽ ഇറക്കുമതി ചെയ്ത ഡീലർമാരാണ്. അതവർക്ക് ഓൺലൈനായി അപ് ലോഡ് ചെയ്താൽ തീരുന്ന പ്രശ്നമേയുള്ളൂ. ഈ സർട്ടിഫിക്കറ്റ് ഇല്ലാതെ കേരളത്തിൽ വാഹനങ്ങൾ അബദ്ധത്തിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടാകാം. ഓഡിറ്റിങ് സമയത്ത്  ഇത് കണ്ടുപിടിക്കുകയും കുറ്റക്കാർ പിഴയൊടുക്കേണ്ടി വരികയും ചെയ്യും. മോട്ടോർ വാഹന വകുപ്പിന്‍റെ ഓഡിറ്റർമാർ നൽകിയ ഈ മുന്നറിയിപ്പ് വിദേശ വാഹനം റജിസ്റ്റർ ചെയ്യാനെത്തുന്ന എല്ലാവരെയും അറിയിക്കാറുണ്ട്. പ്രവാസി സംരംഭക ഹസീനാ നിഷാദിനോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ല. നിയമം പാലിക്കാൻ ബാധ്യസ്ഥനായതിനാലാണ് സർട്ടിഫിക്കറ്റില്ലാതെ റജിസ്ട്രേഷൻ നടത്താനാവില്ലെന്ന് അവരെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Malayali woman entrepreneur in the UAE faces a delay in registering her vehicle in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com