39,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും; ‘അലത്ത്’ കമ്പനി ആരംഭിക്കുമെന്ന് സൗദി കിരീടാവകാശി
Mail This Article
ജിദ്ദ∙ സൗദി അറേബ്യയെ നൂതന വ്യവസായങ്ങളുടെയും ഇലക്‌ട്രോണിക്‌സ് ഉൽപ്പനങ്ങളുടെയും ആഗോള ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് ‘അലത്ത്’ കമ്പനി ആരംഭിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടിന്‍റെ (പിഐഎഫ്) ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. 39,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 2030-ഓടെ സൗദി അറേബ്യയിൽ 9.3 ബില്യൻ ഡോളറിന്‍റെ നേരിട്ടുള്ള എണ്ണ ഇതര ജിഡിപി സംഭാവന നേടാനുമാണ് പുതിയ കമ്പനി ലക്ഷ്യമിടുന്നത്.
രാജ്യത്ത് നവീകരണവും വ്യാവസായികവൽക്കരണവും അതിശക്തമായി മുന്നോട്ടുകൊണ്ടുപോകാനും പ്രാദേശിക കഴിവുകൾ വികസിപ്പിക്കുകയും സ്വകാര്യ മേഖലയെ ശാക്തീകരിക്കാനും ഇതുവഴി കഴിയുമെന്ന് കിരീടാവകാശി പറഞ്ഞു. ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര വ്യാവസായിക വിപ്ലവത്തിനാണ് സൗദി തയ്യാറെടുക്കുന്നത്. ആധുനിക വ്യവസായങ്ങൾ, സ്മാർട്ട് ഹോം വീട്ടുപകരണങ്ങൾ, സ്മാർട്ട് ഹെൽത്ത്, സ്മാർട്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്മാർട്ട് കെട്ടിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ തലമുറ എന്നിങ്ങനെ ഏഴ് തന്ത്രപ്രധാനമായ ബിസിനസ് യൂണിറ്റുകൾക്കുള്ളിൽ പ്രാദേശികവും ആഗോളവുമായ വിപണികളെ തൃപ്തിപ്പെടുത്തുന്ന യന്ത്രങ്ങളാണ് സൗദി ലോകത്തിന് സംഭാവന നൽകുക.
കിരീടാവകാശി അധ്യക്ഷനായ അൽ അലത്ത് കമ്പനി, രാജ്യത്തിന്‍റെ സാങ്കേതിക മേഖലയുടെ കഴിവുകൾ വർധിപ്പിക്കാനും പ്രാദേശികമായ കഴിവുകൾ കൂടി സ്വാംശീകരിച്ച് രാജ്യത്തിന്‍റെ വികസനം ദ്രുതഗതിയിലാക്കാനും കമ്പനി ലക്ഷ്യമിടുന്നു.നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും. വ്യവസായ, ഇലക്ട്രോണിക്‌സ് മേഖലയിലെ പ്രമുഖ കമ്പനികളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെ അലാത്ത് കമ്പനി സ്വകാര്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തും. പ്രാദേശിക സാമ്പത്തിക വ്യവസ്ഥയെയും മേഖലയെയും മൊത്തത്തിൽ ഇതുവഴി വികസിപ്പിക്കാനാകും.
റോബോട്ടിക് സംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, നൂതന കംപ്യൂട്ടറുകൾ, ഡിജിറ്റൽ വിനോദ ഉൽപന്നങ്ങൾ, നിർമാണം, കെട്ടിടം, ഖനനം എന്നിവയിൽ ഉപയോഗിക്കുന്ന നൂതന ഹെവി ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ കമ്പനി രാജ്യത്ത് നവീകരണവും ആധുനിക നിർമാണവും മുന്നോട്ട് കൊണ്ടുപോകുമെന്നും ഗവേഷണവികസന ശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.