ADVERTISEMENT

ദുബായ്∙ യുഎഇയിലെ ആദ്യ പൂര്‍ണ സംയോജിത ബാറ്ററി റീസൈക്ലിങ് പ്ലാന്‍റായ 'ദുബാറ്റ്' ടീകോം ഗ്രൂപ്പിന്‍റെ ഭാഗമായ ദുബായ് ഇന്‍ഡസ്ട്രിയല്‍ സിറ്റി(ഡിഐസി)യില്‍ യുഎഇ മന്ത്രിമാരുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു.യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി കാര്യ മന്ത്രി ഡോ. അംന അല്‍ ദഹക്, യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഇന്‍റര്‍നാഷണല്‍ അഫയേഴ്‌സ് ഹെഡ് മര്‍യം ബിന്‍ത് മുഹമ്മദ് സഈദ് അല്‍ ഹാരിബ് അല്‍ മിഹൈറി, വ്യവസായ-നൂതന സാങ്കേതിക കാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഉമര്‍ അല്‍ സുവൈദി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹാജ്‌റി, ദുബായ് കോര്‍പറേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആൻഡ് ഫെയര്‍ ട്രേഡ് (സിസിപിഎഫ്ടി) സിഇഒ മുഹമ്മദ് ഷാഇല്‍ അല്‍ സഅദി, ദുബായ് സാമ്പത്തിക-വിനോദ സഞ്ചാര വകുപ്പ് (ഡിഇടി) സിഒഒ മുഹമ്മദ് ഷറഫ്, ലുലു ഗ്രൂപ് ഇന്‍റര്‍നാഷണല്‍ ചെയര്‍മാൻ എം.എ യൂസുഫലി, കേരള നിയമസഭാ പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ബിസിനസ് രംഗത്തെ പ്രമുഖരുമുള്‍പ്പെടെയുള്ള അതിഥികളെ ടീകോം ഗ്രൂപ് സിഇഒ അബ്ദുല്ല ബെല്‍ഹോള്‍, ദുബാറ്റ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ടീകോം ഗ്രൂപ് ഇന്‍ഡസ്ട്രിയല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് സൗദ് അബൂ അല്‍ ഷവാരീബ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ദുബാറ്റ് പ്ലാന്‍റ് വിപുലീകരണത്തിന് മൊത്തം നിക്ഷേപം 216 ദശലക്ഷം ദിര്‍ഹമായി ഉയര്‍ത്തിക്കൊണ്ടുള്ള മുസതഹ കരാറിലും ബന്ധപ്പെട്ടവര്‍ ഒപ്പുവച്ചു.

സുസ്ഥിര വ്യാവസായിക-സാമ്പത്തിക വികസനം ഉത്തേജിപ്പിക്കാന്‍ യുഎഇ ഇന്‍ഡസ്ട്രിയല്‍ ഡീകാര്‍ബണൈസേഷന്‍ റോഡ് മാപ്, യുഎഇ സര്‍കുലര്‍ എകോണമി പോളിസി 2031, ദുബായ് ഇന്‍റഗ്രേറ്റഡ് വേസ്റ്റ് മാനേജ്‌മെന്‍റ് സ്ട്രാറ്റജി 2041 എന്നിവയുടെ ലക്ഷ്യങ്ങള്‍ക്ക് ഗതിവേഗം പകരുന്നതാണ് ഈ ഫാക്ടറി. ദുബാറ്റ് പ്ലാന്‍റില്‍ നിര്‍മിക്കുന്ന ഇന്‍ഗോട്ടുകള്‍ പുതിയ ബാറ്ററികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കും. വ്യവസായ-നൂതന ടെക്‌നോളജി മന്ത്രാലയത്തിന്‍റെ ഓപറേഷന്‍ 300 ബില്യണ്‍ പ്രോഗ്രാമിന്‍റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി യുഎഇയുടെ സുസ്ഥിര അജണ്ടയെ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു സര്‍കുലാര്‍ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാന്‍ ഇത് വഴിയൊരുക്കും.

ദുബാറ്റില്‍ നിര്‍മിക്കുന്ന ബാറ്ററി ഉല്‍പന്നങ്ങള്‍ യുഎഇയില്‍ വില്‍ക്കുകയും ജിസിസി, യൂറോപ്പ്, പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റിയയക്കുകയും ചെയ്യും. പ്രാദേശികമായി നിര്‍മിക്കുന്ന ഉല്‍പന്നങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള 'മേക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ്' സംരംഭത്തെ ദുബാറ്റ് പിന്തുണക്കുന്നു. നൂതന സാങ്കേതിക വിദ്യയോടെയുള്ള ദുബാറ്റ് ഫാക്ടറിയുടെ ഉദ്ഘാടനം സര്‍കുലാര്‍ എകോണമി അജണ്ടയുടെ ലക്ഷ്യങ്ങളെ പിന്തുണക്കാനുള്ള സുപ്രധാന ചുവടുവയ്പ്പാണെന്ന് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു. സര്‍കുലാര്‍ സാമ്പത്തിക മാതൃകയിലേക്കുള്ള യുഎഇയുടെ മാറ്റത്തെ പ്രേരിപ്പിക്കുന്ന ശ്രമങ്ങളിലൊന്നായി ഇതിനെ കാണാമെന്നും അദ്ദേഹം നിരീക്ഷിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതത്തില്‍ നിന്ന് സമൂഹങ്ങളെ സംരക്ഷിക്കാന്‍ യുഎഇയില്‍ നിര്‍ണായകമായ നടപടി സ്വീകരിക്കുന്നതിന്‍റെ ഉദാഹരണമാണ് ദുബാറ്റ് ബാറ്ററി റീസൈക്ലിങ്ങിന്‍റെ പുതിയ പ്ലാന്‍റെന്ന് മന്ത്രി ഡോ. അംന അല്‍ ദഹക് അഭിപ്രായപ്പെട്ടു. ദുബാറ്റ് ബാറ്ററി റീസൈക്ലിങ് ഇന്ന് സ്വീകരിക്കുന്ന നടപടികള്‍ യുഎഇയില്‍ വലിയ മാറ്റമുണ്ടാക്കും. മറ്റുള്ളവര്‍ക്ക് ദുബാറ്റ് ഒരു പ്രചോദനമാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.

ദേശീയ വ്യാവസായിക മേഖലയുടെ വളര്‍ച്ചക്കും വികസനത്തിനുമൊപ്പം പ്രാദേശിക ഉല്‍പന്നങ്ങളുടെ മത്സര ക്ഷമത വര്‍ധിപ്പിക്കാനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ദുബാറ്റിന്‍റെ സംയോജിത ബാറ്ററി റീസൈക്ലിങ് ഫാക്ടറിയെന്ന് ഉമര്‍ അല്‍ സുവൈദി പറഞ്ഞു. 2050ഓടെ വ്യവസായത്തിലെ കാര്‍ബണ്‍ പുറന്തള്ളല്‍ 93% കുറയ്ക്കാന്‍ മന്ത്രാലയം ആരംഭിച്ച ഇന്‍ഡസ്ട്രിയല്‍ ഡീകാര്‍ബണൈസേഷന്‍ റോഡ് മാപ്പുമായി ഈ നീക്കം യോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബാറ്റിന്‍റെ തുടക്കം ഡിഐസിയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസത്തിന്‍റെ തെളിവായി മാറിയിരിക്കുന്നുവെന്ന് സൗദ് അബൂ അല്‍ ഷവാരീബ് പറഞ്ഞു. പ്രതിവര്‍ഷം 72,000 മുതല്‍ 96,000 ടണ്‍ വരെ ഉപയോഗിച്ച ബാറ്ററികള്‍ യുഎഇയില്‍ ലഭ്യമാവുന്നുണ്ടെന്നും ഇത്രയും ഭീമമായ ലഭ്യത അവയുടെ ശരിയായ പുനരുപയോഗം ഉറപ്പാക്കാന്‍ തങ്ങളെ പ്രോത്സാഹിപ്പിച്ചെന്നും ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ പറഞ്ഞു. ജബല്‍ അലി തുറമുഖം, അല്‍ മക്തൂം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഇത്തിഹാദ് റെയില്‍ ഫ്രെയ്റ്റ് ടെര്‍മിനല്‍ എന്നിവയുടെ സാമീപ്യമുള്ള ഡിഐസിയുടെ സൗകര്യം പ്രയോജനപ്പെടുത്തി ദുബായ് ഇന്‍റഗ്രേറ്റഡ് വേസ്റ്റ് മാനേജ്‌മെന്‍റ് സ്ട്രാറ്റജി 2041ന് ഊര്‍ജം പകരാനാണ് ദുബാറ്റിന്‍റെ പദ്ധതി ലക്ഷ്യമിടുന്നതെന്നും വിശദീകരിച്ചു.

120 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന, 65000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ദുബാറ്റിലെ അത്യാധുനിക പ്ലാന്‍റ്, ഉപയോഗിച്ച ലെഡ് ആസിഡ് ബാറ്ററികളില്‍ നിന്നും അപകടകരമായ മാലിന്യങ്ങള്‍ സുരക്ഷിതമായി വേര്‍തിരിച്ചെടുത്ത് ഉരുക്കി ശുദ്ധീകരിക്കുന്നു. യുഎഇയില്‍ ഉല്‍പാദിപ്പിക്കുന്ന ബാറ്ററി മാലിന്യത്തിന്‍റെ 80% വരെ റീസൈക്കിള്‍ ചെയ്താണ് ലെഡ് ഇന്‍ഗോട്ടുകള്‍ നിര്‍മിക്കുന്നത്. മാസങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ദുബാറ്റ് പ്ലാന്‍റിന്‍റെ ഉദ്ഘാടനം നടന്നത്. 50,000 ചതുരശ്ര അടി വിസ്തൃതിയില്‍ വിപുലീകരണമാകു ന്നതോടെ ദുബാറ്റിന്‍റെ വിറ്റുവരവ് 200 ദശലക്ഷം ദിര്‍ഹമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3,600 മെട്രിക് ടണ്‍ ബാറ്ററി പ്ലാസ്റ്റിക്കിനും 5,000 മെട്രിക് ടണ്‍ ലിഥിയം ബാറ്ററികള്‍ക്കും 7000 മെട്രിക് ടണ്‍ ഇമാലിന്യത്തിനുമായുള്ള ഗ്രൈന്‍ഡിങ്, ഗ്രാന്യുലേഷന്‍ ലൈനുകള്‍ക്ക് പുറമെ, ലെഡ് ബില്ലറ്റുകള്‍, വയറുകള്‍, ലെഡ് ഷോട്ടുകള്‍ എന്നിവയ്ക്കായി സമര്‍പ്പിത ലൈനുകളും ഇവിടെയുണ്ടാകും. 96 ദശലക്ഷം ദിര്‍ഹമിന്‍റെ വിപുലീകരണം പൂര്‍ത്തിയാകുന്നതോടെ, ഫാക്ടറിയുടെ ലെഡ് ആസിഡ് ബാറ്ററി റീസൈക്ലിങ് ശേഷി പ്രതിവര്‍ഷം 75,000 മെട്രിക് ടണ്‍ ആയി ഉയരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com