ADVERTISEMENT

ദുബായ് ∙ ജാതിയോ മതമോ വംശമോ നോക്കാതെ മനുഷ്യരെ ചേർത്തു പിടിക്കുന്നതാണു യുഎഇയുടെ സംസ്കാരമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അബ്ദുൽ നാസർ അൽ ഷാലി. ഈ രാജ്യം ആരെയും വേർതിരിച്ചു കാണുന്നില്ല, ആരോടും വിവേചനവുമില്ല. സഹിഷ്ണുതയ്ക്കു മാത്രമായി ഒരു മന്ത്രാലയം തന്നെ തുറന്ന രാജ്യമാണിതെന്നും ഡോ. അബ്ദുൽ നാസർ പറഞ്ഞു. മധ്യപൂർവ മേഖലയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി യുഎഇയിൽ എത്തിയ ഡോ. അബ്ദുൽ നാസർ മലയാള മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്: 

∙ ബിഎപിഎസ്സിന്റെ ഹിന്ദു ക്ഷേത്രത്തിലൂടെ എന്തു സന്ദേശമാണ് യുഎഇ ലോകത്തിനു നൽകുന്നത്? 
ഈ രാജ്യം പതിറ്റാണ്ടുകളായി പിന്തുടരുന്ന മൂല്യങ്ങളെയാണ് ഞങ്ങൾ ഉയർത്തിക്കാട്ടുന്നത്. എല്ലാവരോടുമുള്ള ആദരവും സഹിഷ്ണുതയും സഹവർത്തിത്വവും ആദരവുമാണ് ഈ രാജ്യം പിന്തുടരുന്ന സംസ്കാരം. ആരോടും വേർതിരിവില്ല. എല്ലാ മനുഷ്യരും തുല്യരാണ്. അവരെ ഏതെങ്കിലും മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിൽ ഞങ്ങൾ കാണുന്നില്ല. 

∙ സഹിഷ്ണുതയുടെ പാഠങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണോ ഇത്? 
ഇതാണ് ഏറ്റവും നല്ല മാർഗമെന്നോ ഇതാണ് ഒരേയോരു മാർഗമെന്നോ പറയുന്നില്ല. സഹിഷ്ണുത പ്രകടിപ്പിക്കാനുള്ള പല മാർഗങ്ങളിൽ ഒന്നാണിത്. ഇവിടെ ഏബ്രഹാമിക് ഹൗസുണ്ട്, ഇതിനു മുൻപും ഇവിടെ ക്ഷേത്രങ്ങളുണ്ട്. ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിനു കൂടുതൽ ശ്രദ്ധകിട്ടാൻ കാരണം, ഇതിന്റെ നിർമിതിയിൽ യുഎഇ സർക്കാരിനുള്ള താൽപര്യമാണ്. ക്ഷേത്രത്തിനു സ്ഥലം നൽകിയതു മുതൽ യുഎഇ സർക്കാരിന്റെ സജീവമായ ഇടപെടൽ ഇതിലുണ്ട്. 

∙ ഉഭകക്ഷി ബന്ധത്തിൽ ഇന്ത്യയുടെയും യുഎഇയുടെയും ഏറ്റവും നല്ല നാളുകളാണിത്, ബന്ധം ഇത്ര ദൃഢമാകാൻ കാര്യമെന്താണ്? 
9 വർഷം മുൻപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനമാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. നേരത്തെയും ഇരു രാജ്യങ്ങളും തമ്മിൽ ബന്ധമുണ്ടായിരുന്നു. ഇന്ത്യക്കാർ ഇവിടെ ജോലി ചെയ്യുന്നു, ഇമറാത്തികൾ ചികിൽസയ്ക്കും ഷോപ്പിങ്ങിനുമായി ഇന്ത്യയിൽ പോകുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ വരവ് എല്ലാം മാറ്റിമറിച്ചു. തന്ത്രപ്രധാന ബന്ധത്തിലേക്കു കാര്യങ്ങൾ കടന്നു. കഴിഞ്ഞ 9 വർഷം അതിനു മുൻപുണ്ടായിരുന്ന 35 – 40 വർഷം പോലെയായിരുന്നില്ല. 

∙ നരേന്ദ്ര മോദിയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള ബന്ധത്തിലെ രസതന്ത്രം എന്താണ്? 
ഇരുവരും സഹോദര സ്നേഹത്തോടെയാണ് പരസ്പരം കരുതുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനായിരുന്നു വൈബ്രന്റ് ഗുജറാത്തിലെ മുഖ്യാതിഥി. പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം ഷെയ്ഖ് മുഹമ്മദും നരേന്ദ്ര മോദിയും തനിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. മറ്റാരും ഒപ്പമുണ്ടായിരുന്നില്ല. ആ സംസാരത്തിനു ശേഷം ചെയ്തു തീർക്കാനായി ഒരു വലിയ പട്ടികയാണ് എന്റെ പ്രസിഡന്റ് എനിക്കു നൽകിയത്. ഇന്ത്യക്കാർ ഞങ്ങൾക്ക് അപരിചിതരല്ല. യുഎഇയിൽ എല്ലായിടത്തും ഇന്ത്യക്കാരുണ്ട്. ഇന്ത്യക്കാരുമായി താതാത്മ്യം പ്രാപിക്കാൻ ഞങ്ങൾക്ക് വളരെ എളുപ്പമാണ്. 

∙ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലുമാകാമെന്ന കരാർ എങ്ങനെ ഗുണം ചെയ്യും? 
രണ്ടു രാജ്യങ്ങൾക്കിടയിലെ വ്യാപാരം മറ്റേതെങ്കിലും രാജ്യത്തെ പണത്തിൽ നടത്തുന്നത് ചെലവു കൂട്ടുന്ന കാര്യമാണ്. പുതിയ കരാർ വന്നതോടെ വ്യാപാര രംഗത്തെ അനാവശ്യ ചെലവ് ഒഴിവായി. ഇത് ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം കൂടുതൽ മെച്ചപ്പെട്ടതാക്കി. 

∙ ഇരു രാജ്യങ്ങളെയും ഇത്രമാത്രം ചേർത്തു നിർത്തുന്നതിൽ ഈ നാട്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ പങ്കിനെ എങ്ങനെ കാണുന്നു? 
ഇത് ഇന്ത്യക്കാരുടെ രണ്ടാം വീടാണ്. ചിലർക്ക് ഇത് ഒന്നാം വീടാണ്. ഞങ്ങൾ എപ്പോഴും ഇന്ത്യക്കാർക്കായി ഈ രാജ്യത്തിന്റെ വാതിലുകളെ തുറന്നിടുന്നു. ആദ്യമൊക്കെ ദക്ഷിണേന്ത്യക്കാരായിരുന്നു വന്നിരുന്നത്. ഇപ്പോൾ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വരുന്നു. ഈ രാജ്യത്തിന്റെ വികസനത്തിൽ അവരുടേതാണ് പങ്ക് നിർവഹിക്കുന്നവരാണ് ഓരോ ഇന്ത്യക്കാരും. അതുവഴി യുഎഇയുടെ സമ്പദ് ഘടനയും ഇന്ത്യ യുഎഇ ബന്ധവും ഒരു പോലെ രൂപപ്പെട്ടു. 

∙ ഐഐടി ഡൽഹി അബുദാബിയിൽ ആരംഭിക്കാൻ ഒരുങ്ങുന്നു. കൂടുതൽ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്നു വരുമോ? 
തീർച്ചയായും. അതുമായി ബന്ധപ്പെട്ട ജോലികളിൽ തന്നെയാണ് ഞാനും. കുറയധികം സ്ഥാപനങ്ങളുടെ ഫയലുകൾ എന്റെ ഓഫിസിലുണ്ട്. സമീപ ഭാവിയിൽ തന്നെ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ യുഎഇയിൽ വരും. 

English Summary:

Exclusive Interview: Dr. Abdulnasser Alshaali, Ambassador of UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com