ADVERTISEMENT

ദുബായ് ∙ പ്രതിഭ കൊണ്ട് പ്രവാസ ലോകത്തിന്റെ മനം കവർന്ന കലാകാരിയാണ്  ചെന്നൈയിൽ അന്തരിച്ച ഗിരിജ അടിയോടി. രണ്ട് പതിറ്റാണ്ടിലേറെ അധ്യാപികയായും സംഗീത – നൃത്ത കച്ചേരികളിലൂടെയും യുഎഇയിലെ നിറ സാന്നിധ്യം. ലോകമെങ്ങും പതിനായിരത്തിലേറെ ശിഷ്യ ഗണങ്ങൾ. പാട്ടിലും നൃത്തത്തിലും ഒരുപോലെ അറിവ്. 1987ൽ ശ്രുതി മ്യൂസിക് ആൻഡ് ഡാൻസ് സ്കൂളിൽ പാട്ട് – നൃത്ത വിഭാഗംമേധാവിയായിരുന്നു ഗിരിജ അടിയോടി എന്ന മലപ്പുറം സ്വദേശി. കർണാടക സംഗീതത്തിനൊപ്പം ഭരതനാട്യവും അനായാസം വഴങ്ങുന്ന കലാകാരി. പാട്ടിനൊപ്പം ജതിയും നൃത്തത്തിനൊപ്പം നട്ടുവാംഗവും കൈകാര്യം ചെയ്യുന്ന അസാമാന്യ പ്രതിഭ. 

ചെറുപ്പത്തിലെ ഭർത്താവ് നഷ്ടപ്പെട്ട ഗിരിജയെ ശ്രുതിയിലേക്കു കൊണ്ടുവരുന്നത് ഉടമസ്ഥരായ സോമനാഥൻ നായരും ഭാര്യ രതിയുമാണ്. 15 വർഷത്തോളം ഈ സ്ഥാപനത്തിന്റെ ഭാഗമായിരുന്നു അവർ. യുഎസിലും യുകെയിലും കാനഡയിലും അടക്കം സംഗീത അധ്യാപകരായ നൂറു കണക്കിന് ശിഷ്യന്മാരെ ഈ കാലയളവിൽ ഗിരിജ വാർത്തെടുത്തു. കർണാടക സംഗീതത്തിൽ അവരുടെ അറിവ് അപാരമായിരുന്നുവെന്ന് സോമനാഥൻ നായർ ഓർക്കുന്നു. 

3 മാസം മുൻപ് ഗസൽ പാടി വിഡിയോ അയച്ചിരുന്നു. പെട്ടന്നാണ് നാഡീ സംബന്ധമായ രോഗത്തിനു കീഴ് പ്പെട്ടത്. മരണം ആകസ്മികമായിരുന്നു. ശ്രുതിയിൽ ആയിരിക്കവെ രാത്രി 12 വരെ പാട്ട് പരിശീലിച്ചിരുന്ന ഗിരിജ ടീച്ചറെയാണ് ഓർക്കുന്നത്. പല ശിഷ്യരും ക്ലാസ് കഴി‍ഞ്ഞാലും ടീച്ചർക്കൊപ്പം പരിശീലിക്കുമായിരുന്നു –  അദ്ദേഹം പറഞ്ഞു. 

കരാമയിൽ സ്വരലയ എന്ന പേരിൽ സ്വന്തം സ്ഥാപനം തുടങ്ങിയെങ്കിലും വിജയിച്ചില്ല.  തുടർന്നാണ് നാട്ടിലേക്കു മടങ്ങിയത്. ശ്രുതിയിൽ നിന്നു പോയ ശേഷവും ബന്ധം ഏറ്റവും ഊഷ്മളമായി നിലനിർത്താൻ ടീച്ചർ ശ്രദ്ധിച്ചിരുന്നെന്ന് സോമനാഥൻ നായർ പറഞ്ഞു. 

ഇന്നലെ ചെന്നൈയിലെ സംസ്കാര ചടങ്ങിൽ നൂറു കണക്കിനു ശിഷ്യർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. നോർക്കയുടെ നേതൃത്വത്തിൽ മിന്റ് ഹിന്ദു ശ്മശാനത്തിൽ പാരമ്പര്യ ആചാര വിധികളോടെയായിരുന്നു സംസ്കാരം. ചികിത്സയിലും സംസ്കാര ചടങ്ങിലും ബന്ധുക്കളോ മകളോ പങ്കെടുക്കാതിരുന്നത് നൊമ്പരമായി. പച്ച നിറമുള്ള സാരിയും നിറയെ റോസാപ്പൂക്കളുമണിഞ്ഞ് സംസ്കാരം നടത്തണമെന്ന ഗിരിജയുടെ ആഗ്രഹവും സഫലമായി. കൽപാക്കത്ത് നിന്നെത്തിയ ശിഷ്യ ശ്രീനിധി നായർ ഗുരു പഠിപ്പിച്ച ‘ബണ്ഡു.. രി .. തി.. ഗോലുവു..’ എന്നു തുടങ്ങുന്ന കർണാടക സംഗീത കൃതി ആലപിച്ചത് കണ്ടുനിന്നവരുടെ കണ്ണു നനയിച്ചു. യോഗക്ഷേമസഭ ഭാരവാഹികളായ ബിന്ദു നമ്പൂതിരിയും അനൂപ് നെടുമ്പിള്ളിയും ചടങ്ങുകൾക്കു കാർമികരായി.  

മലപ്പുറം മഞ്ചേരി താഴേക്കാട്ടു മനയിൽ ഉണ്ണികൃഷണൻ തിരുമുൻപിന്റെയും ഭഗീരഥി അമ്മയുടെയും മകളാണ് ഗിരിജ. 7–ാം വയസ്സ് മുതൽ ഭരതനാട്യ പരിശീലനം ആരംഭിച്ച് 12–ാം വയസ്സിൽ 3 മണിക്കൂറോളം നീണ്ട നൃത്ത അരങ്ങേറ്റമാണ് നടത്തിയത്. തുടർന്നു മോഹിനിയാട്ടം, കുച്ചിപ്പുഡി എന്നിവയിലും ആഴത്തിലുള്ള അറിവു നേടി.  

English Summary:

Malayali musician Girija Adiyodi passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com