ADVERTISEMENT

അബുദാബി ∙ അക്ഷർധാം മാതൃകയിൽ നിർ‌മിച്ച, മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രത്തിന്റെ ആകർഷണത്തിൽ അലി​ഞ്ഞ്  സന്ദർശകർ. ഭക്തിയും മാനവസാഹോദര്യവും സമത്വവും ഐക്യവും നിറഞ്ഞ ബിഎപിഎസ് ഹിന്ദു മന്ദിർ തുറന്നെങ്കിലും സന്ദർശകർക്കുള്ള പ്രവേശനം ഇന്നലെയാണ് തുടങ്ങിയത്. നേരത്തേ ബുക്ക് ചെയ്തവർക്കായിരുന്നു അവസരമെങ്കിലും ഇതറിയാതെ എത്തിയവരെയും പ്രവേശിപ്പിച്ചു. രാവിലെ 6 മുതൽ രാത്രി 7.30 വരെ നൂറുകണക്കിന് പേർ‌ ക്ഷേത്ര സന്നിധിയിലെത്തി പ്രാർഥിക്കുകയും ശിൽപചാതുരി ആസ്വദിക്കുകയും ചെയ്തു. 

ക്ഷേത്രം സന്ദർശിക്കാനെത്തിയ ഡോ. വിബു ബോസും കുടുംബവും. ചിത്രം: എൻ.എം.അബൂബക്കർ
കലാക്ഷേത്രത്തിന്റെ വാസ്തുശിൽപകലയിൽ വിസ്മയം പൂണ്ട് രാജേഷ് കുമാർ സിങ്, ഡോ. പൂജ കുമാരി, കാർത്തികേയ് സിങ്, ഋതിക സിങ് എന്നിവർ. ചിത്രം: എൻ.എം.അബൂബക്കർ

ഒന്നിലേറെ തവണ സന്ദർശിച്ചാലേ ക്ഷേത്രത്തിന്റെ ശിൽപചാതുരി പൂർണമായും ആസ്വദിക്കാനാകൂ എന്നാണ് സന്ദർശകരുടെ വിലയിരുത്തൽ. വിശ്വാസികൾ ക്ഷേത്രത്തിനു ചുറ്റും നടന്നും കണ്ടും പരിസരത്ത് ഏറെ നേരം ചെലവഴിച്ചുമാണ് മടങ്ങിയത്. തിരക്ക് ഒഴിവാക്കാനും എല്ലാവർക്കും അവസരം നൽകാനുമായി ക്ഷേത്രത്തിനകത്ത് ചിത്രവും ദൃശ്യവും എടുക്കുന്നത്  ഒഴിവാക്കണമെന്ന് വൊളന്റിയർമാർ പറയുന്നുണ്ടെങ്കിലും ശിൽപചാതുരിയിൽ മതിമറന്നവർ സ്മാർട്ട് ഫോണിൽ ചിത്രങ്ങൾ പകർത്തിയാണ് മടങ്ങിയത്. ക്ഷേത്രത്തിന്റെ ചെറുമാതൃകളും പലരും വാങ്ങി. മനസ്സിന്റെ കോണിൽ മായാതെ നിൽക്കുന്ന അബുദാബിയിലെ ക്ഷേത്രം ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ട് അനുഭവിച്ചറിയണമെന്ന് സന്ദർശകർ പറയുന്നു.

visitors-rush-to-baps-hindu-mandir-in-abu-dhabi
ക്ഷേത്രം സന്ദർശിക്കാനെത്തിയ ഡോ. വിബു ബോസും കുടുംബവും. ചിത്രം: എൻ.എം.അബൂബക്കർ

ശിലാക്ഷേത്രം പ്രവാസികളുടെ ഭാഗ്യം
എല്ലാ ഹൈന്ദവ ദൈവങ്ങളെയും ഒരിടത്ത് ആരാധിക്കാൻ അവസരം ലഭിച്ചത് വലിയ സൗഭാഗ്യമാണെന്ന് തൃശൂർ മണലൂർ സ്വദേശിയും അഹല്യ ആശുപത്രി ജനറൽ പ്രാക്ടീഷനറുമായ ഡോ. വിബു പറഞ്ഞു.  മനസ്സിന് സുഖവും സമാധാനവും പകരുന്ന ക്ഷേത്രദർശനം വിദേശത്ത് എത്തിയപ്പോൾ നഷ്ടമായിരുന്നു. അബുദാബി ഹിന്ദു മന്ദിറിലൂടെ ആ നഷ്ടം നികത്താനായെന്ന് ഗുരുവായൂർ സ്വദേശി ഡോ. നിമ സി.ആനന്ദ്. 

ശബരിമലയിൽ പോയാൽ അയ്യപ്പനെയും ഗുരുവായൂരിൽ പോയാൽ ശ്രീകൃഷ്ണനെയും തൊഴാം.  മറ്റു ദേവതകളെ കാണാൻ മറ്റു ക്ഷേത്രങ്ങളിൽ പോകണം. എന്നാൽ അബുദാബി ക്ഷേത്രത്തിൽ  എല്ലാ ദൈവങ്ങളെയും ഒന്നിച്ചു കാണാനും പ്രാർഥിക്കാനും സാധിച്ചെന്ന് ആലപ്പുഴ സ്വദേശി മഞ്ജു പ്രവീൺ പറഞ്ഞു. മതചടങ്ങുകൾക്കായി വൻതുക ടിക്കറ്റിനു നൽകി നാട്ടിൽ പോകുന്നതും ഇനി ഒഴിവാക്കാനാകുമെന്ന് പാലക്കാട് സ്വദേശി വിനോദ് കുമാർ വിലയിരുത്തി.

English Summary:

Visitors rush to BAPS Hindu Mandir in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com