ADVERTISEMENT

റിയാദ്∙ അനുദിനം ഉയർച്ചയിലേയ്ക്ക് കുതിക്കുന്ന ഗൾഫിലെ വലിയ  രാജ്യങ്ങളിലൊന്നായ സൗദി അറേബ്യക്ക് അതിസമ്പന്നമായ ചരിത്രമാണ് പറയാനുള്ളത്. അതിഗംഭീരമായ പൈതൃകമുള്ള, മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന രാജ്യം ഇന്ന് സ്ഥാപകദിനം ആചരിക്കുന്നു. തിങ്കളാഴ്ച വരെ രാജ്യത്തുടനീളം  സാംസ്കാരികവും ചരിത്രവും അടയാളപ്പെടുത്തുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കും.

സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്
 ചിത്രം: സബ്ക്ക്
സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ചിത്രം: സബ്ക്ക്

1727 -ൽ ദിരിയയിൽ  ഇമാം മുഹമ്മദ് ബിൻ സൗദ്  അധികാരമേറ്റപ്പോൾ, ബൃഹത്തായ ഒരു രാഷ്ട്ര രൂപീകരണത്തിന്‍റെ നീണ്ട ഐതിഹാസപാതയിൽ ആദ്യ ചുവടുകൾ വയ്ക്കുകയായിരുന്നു.ആദ്യത്തെ സൗദി രാഷ്ട്രം നിലവിൽ വന്ന തീയതിയായി അംഗീകരിക്കപ്പെട്ട  ദിവസമെന്ന നിലയിലാണ് എല്ലാ വർഷവും ഫെബ്രുവരി  22 ന് സ്ഥാപക ദിനമായി രാജ്യത്തെങ്ങും പ്രൗഢി നിറഞ്ഞ കലാ സാംസ്കാരിക പൈതൃക പരിപാടികളോടെ അഭിമാനപുരസ്സരം ആഘോഷിക്കുന്നത്.

∙ഇമാം മുഹമ്മദിന്‍റെ രാഷ്ട്രതന്ത്രജ്‍ഞത 

ഇമാം മുഹമ്മദ് ബിൻ സൌദാ തന്‍റെ പിതാവിന്‍റെ അടുത്ത് നിന്ന്  രാഷ്ട്ര തന്ത്രഞ്ജത പഠിച്ചു. തന്‍റെ ഭരണത്തിലുടനീളം അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിക്കുകയും നേതാവെന്ന നിലയിൽ തന്‍റെ കഴിവ് തെളിയിക്കുകയും ചെയ്തു.1721-ൽ അൽ-അഹ്‌സയിലെ ബനു ഖാലിദ് ഗോത്രം ദിരിയയെ ആക്രമിച്ചപ്പോൾ ഇമാം മുഹമ്മദ് തന്‍റെ പിതാവിന്‍റെ സേനയെ  എതിരാളികൾക്കെതിരെ വിജയത്തിലേക്ക് നയിച്ചു.അങ്ങനെ ദിരിയയുടെ പ്രാദേശിക  നില ശക്തിപ്പെടുത്തി.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ (ചിത്രം: സൗദി പ്രസ് ഏജൻസി)
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ (ചിത്രം: സൗദി പ്രസ് ഏജൻസി)

ദിരിയ ഗേറ്റ് ഡെവലപ്‌മെന്‍റ് അതോറിറ്റി പ്രസിദ്ധീകരിച്ച ഔദ്യോഗിക ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് പോലെ തുടക്കം മുതൽ, ഐക്യം ഇമാം മുഹമ്മദിന്‍റെ സ്വപ്നമായിരുന്നു. സമകാലീന അറബ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്, "ദിരിയയിലെ ജനങ്ങൾ അദ്ദേഹത്തിന്‍റെ കഴിവുകളിൽ പൂർണ ആത്മവിശ്വാസത്തിലായിരുന്നു, അദ്ദേഹത്തിന്‍റെ നേതൃഗുണങ്ങൾ  ഭിന്നിപ്പിന്‍റെയും സംഘർഷത്തിന്‍റെയും മേഖലയെ സ്വതന്ത്രമാക്കും" എന്നാണ്. ‘ഭക്തി, നന്മ, ധീരത, മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ് എന്നിങ്ങനെയുള്ള നിരവധി വ്യക്തിഗത സവിശേഷതകൾക്ക്’ ഇമാം മുഹമ്മദ് നേരത്തെ തന്നെ അറിയപ്പെട്ടിരുന്നു, അദ്ദേഹത്തിന് അധികാരം കൈമാറിയത് "ദിരിയയുടെ ചരിത്രത്തിൽ മാത്രമല്ല, നജ്ദിന്‍റെയും അറേബ്യൻ പെനിൻസുലയുടെയും ചരിത്രത്തിൽ ഒരു പരിവർത്തന നിമിഷമായിരുന്നു. കർമ്മനിരതനായി നേരത്തെ തന്നെ പ്രശസ്തനായ ഇമാം മുഹമ്മദ് ജ്ഞാനിയായ നേതാവാണെന്ന് സ്വയം തെളിയിക്കുകയും ചെയ്തു. ഒരു വലിയ അറേബ്യൻ രാഷ്ട്രം സ്ഥാപിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ നജ്ദിന്‍റെയും അയൽപട്ടണങ്ങളിലെയും ഗോത്രങ്ങൾക്കിടയിൽ രാഷ്ട്രീയ ഏകീകരണം കൈവരിക്കുക എന്ന ധീരമായ ദൗത്യമാണ് ഇമാം മുഹമ്മദ് ആരംഭിച്ചത്.

ചിത്രം: സൗദി സാംസ്കാരിക മന്ത്രാലയം
ചിത്രം: സൗദി സാംസ്കാരിക മന്ത്രാലയം

ദിരിയ ഗേറ്റ് ഡെവലപ്‌മെന്‍റ് അതോറിറ്റി പ്രസിദ്ധീകരിച്ച ഔദ്യോഗിക ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് പോലെ രാഷ്ട്ര ഏകീകരണം എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാൽ 1765-ൽ അദ്ദേഹത്തിന്‍റെ വിടവാങ്ങൽ സമയമായപ്പോഴേക്കും, ഇമാം മുഹമ്മദ് ബിൻ സൗദ് സ്വപ്നം കണ്ട മധ്യ അറേബ്യ ദർശിച്ച ഏറ്റവും വലിയ രാഷ്ട്ര സ്ഥാപനത്തിന് അടിത്തറയിട്ടിരുന്നു.അന്ന് നിലവിലിരുന്ന അവസ്ഥ മാറ്റാൻ അദ്ദേഹം പദ്ധതിയിടാൻ തുടങ്ങി, ഐക്യം, വിദ്യാഭ്യാസം, സംസ്കാരത്തിന്‍റെ വ്യാപനം, സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള മെച്ചപ്പെട്ട ആശയവിനിമയം, ശാശ്വത സുരക്ഷ എന്നിവയിലേക്ക് പ്രദേശത്തിന്‍റെ ചരിത്രത്തിൽ ഒരു പുതിയ പാത സ്ഥാപിച്ചു.

ഏകീകരണം എന്ന മഹത്തായ ദൗത്യവുമായി തുടർന്നങ്ങോട്ടുള്ള ഒൻപത് ദശകങ്ങളിൽ അദ്ദേഹത്തിന്‍റെ  മൂന്ന് പിൻഗാമികളിലൂടെ ദിരിയയുടെ ശക്തിയും സ്വാധീനവും വർദ്ധിച്ചു.അദ്ദേഹത്തിന്‍റെ മകൻ  അൽ തുറൈഫ് രാജകീയ ജില്ല  സ്ഥാപകനെന്നറിയപ്പെട്ട അബ്ദുൽ അസീസ് ഭരണാധികാരിയായി. തുടർന്ന് അബ്ദുൽ അസീസിന്‍റെ മകൻ മഹാനായ സൗദ് ഭരണം തുടർന്നു. അദ്ദേഹത്തിന്‍റെ കാലത്ത് ഒന്നാം സൗദി ഭരണകൂടത്തിന്‍റെ അധികാരം അതിന്‍റെ ഉച്ചസ്ഥായിയിലെത്തി, അറേബ്യൻ ഉപദ്വീപിന്‍റെ ഭൂരിഭാഗവും വ്യാപിച്ചു.

1814-ൽ അദ്ദേഹത്തിന്‍റെ കാലശേഷം, മകൻ  മഹാനായ പോരാളിയായി അറിയപ്പെട്ടിരുന്ന ഇമാം അബ്ദുല്ല പിൻഗാമിയായി. അദ്ദേഹത്തിനു ശേഷം ഒന്നാം സൗദി ഭരണകൂടം അവസാനിച്ചു.

1824 മുതൽ 1891 വരെ അഭിവൃദ്ധി പ്രാപിച്ച ഹജർ അൽ യമാമ മേഖലയുടെ പുരാതന തലസ്ഥാനമായ റിയാദിൽ ഇമാം തുർക്കി ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സൗദിന്‍റെ നേതൃത്വത്തിൽ രണ്ടാം സൗദി രാഷ്ട്രം ഉടലെടുത്തു.

1902-ൽ അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ഫൈസൽ ബിൻ അബ്ദുല്ലബിൻ മുഹമ്മദ് ബിൻ സൗദ് രാജാവും യോദ്ധാക്കളും റിയാദ് തിരിച്ചുപിടിച്ചതോടെ മൂന്നാമത് ആധുനിക സൗദി രാഷ്ട്രത്തിന് തുടക്കമായി.

∙അബ്ദുൽ അസീസ് രാജാവിന്‍റെ നേട്ടം
എന്നാൽ അബ്ദുൽ അസീസ് രാജാവിന്‍റെ ഏറ്റവും ശ്രദ്ധേയമായ നേട്ടം ദശാബ്ദങ്ങളുടെ അചഞ്ചലമായ സമർപ്പണം ആവശ്യമായിരുന്ന  തന്‍റെ പൂർവ്വികരുടെ ഐക്യത്തെക്കുറിച്ചുള്ള ദർശനം യാഥാർഥ്യമാക്കുകയെന്നതായിരുന്നു. 1932-ൽ  അറേബ്യയിലെ നിരവധി ഗോത്രങ്ങളെ ഒന്നിപ്പിച്ച് സൗദി അറേബ്യയുടെ അടിത്തറ സാധ്യമാക്കുകയായിരുന്നു. നജദ്, ഹിജാസ്  എന്നീ പ്രദേശങ്ങൾ കൂട്ടി യോചിപ്പിച്ചാണ് ഇന്നത്തെ അധുനിക സൗദി അറേബ്യക്ക് അദ്ദേഹം രൂപം നൽകിയത്. 1932 -സെപ്തംബർ 23 ന് കിങ്ഡം ഓഫ് സൗദി അറേബ്യ എന്ന് നാമകരണം ചെയ്തു. അന്നുമുതൽ സൗദി ഭരണാധികാരിയെ  സൗദി രാജാവ് എന്നു വിളിക്കപ്പെടുന്നു.

അബ്ദുൽ അസീസ് രാജാവിനെ തുടർന്ന് 1953 ൽ കിങ് സൗദ് തുടർന്ന് 1964 -ൽ കിങ് ഫൈസൽ തുടർന്ന് 1975-ൽ കിങ് ഖാലിദ്  ശേഷം 1982-ൽ കിങ് ഫഹദ് തുടർന്ന് 2005 മുതൽ കിങ് അബ്ദുല്ല എന്നീ രാജക്കൻമാരും ക്രമമായി സൗദി ഭരണം നടത്തി.കിങ് അബ്ദുല്ല അന്തരിച്ചതോടെ 2015 മുതൽ  സൽമാൻ രാജാവാണ്  സൗദിയുടെ ഭരണാധികാരി.

∙ സൽമാൻ രാജാവിന്‍റെയും കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്‍റെയും ഭരണകാലം
സൗദിയുടെ സ്ഥാപകദിനം രാജ്യമെങ്ങും അഭിമാനപൂർവ്വം ആഘോഷിക്കുമ്പോൾ ഭരണാധികാരി സൽമാൻ രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്‍റെയും നേതൃത്വത്തിൽ പുരോഗതിയിലും അഭിവൃദ്ധിയിലും ലോകാരാജ്യങ്ങളുടെ മുൻപന്തിയിലാണ് സൗദിയുടെ സ്ഥാനം.

വ്യാവസായിക മേഖലയിൽ വൻ പുരോഗതിയും വളർച്ചയുമാണ് സൗദി നേടിയിരിക്കുന്നത്. പെട്രോളിയം എണ്ണ വ്യവസായത്തിലും എണ്ണഇതര മാർഗ്ഗങ്ങളിലും രാജ്യം സമാനതകളില്ലാത്ത വളർച്ചയാണ് രേഖപ്പെടുത്തുന്നത്.ഒപെക് ,ജി20 തുടങ്ങിയ രാജ്യാന്തര സംഘടനകളിൽ പ്രധാനസ്ഥാനമാണ് സൗദിക്കുള്ളത്.രാജ്യാന്തര വ്യാപാരം,രാജ്യാന്തര സഹകരണം, ഊർജ്ജമേഖല,പരിസ്ഥിതി സംരക്ഷണം,സഹവർത്തിത്വം, സഹിഷ്ണുത, നയതന്ത്ര ബന്ധങ്ങൾ,ലോകസമാധാനം, പ്രതിരോധ മേഖല എന്നിവ വളർത്തുന്നതിന് സൗദി നൽകുന്ന പരിഗണന വലുതാണ്.

വിഷൻ 2030 ലൂടെ രാജ്യത്തിന്‍റെ സമസ്തമേഖലകളിലും ലോകത്തിന് മാതൃകയാകുംവിധം സമാനതകളില്ലാത്ത വികസനമാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. നിയോം പോലുള്ള വരുംഭാവി കാല അത്യാന്താധുനിക നഗരവും, ചെങ്കടൽ  പദ്ധതിയുമൊക്കെ  വികസനത്തിന് ലോകത്തിന് വിസ്മയം തീർക്കുന്ന പുത്തൻ മാതൃകയാവുകയാണ്.സാമ്പത്തിക പുരോഗതി,അടിസ്ഥാന വികസനസൌകര്യസംരഭങ്ങളൊരുക്കൽ , സാമൂഹിക പരിഷ്കാരങ്ങൾ എന്നിവയൊക്കെ ലോകശ്രദ്ധനേടികഴിഞ്ഞു.

 വിദ്യാഭ്യാസരംഗത്തും  വനിതാശാക്തികരണത്തിലും മുന്തിയ പരിഗണനയാണ് നൽകുന്നത്. രാജ്യപുരോഗതി ലക്ഷ്യമാക്കി യുവത്വത്തെ പ്രോത്സാഹിക്കുന്ന  നവഅവസരങ്ങളിലൂടെ സൗദിയുവതയക്ക് മികച്ച വഴിതുറക്കുന്നു.

∙കലാ കായിക രംഗത്ത് വൻ കുതിപ്പ്
കലാകായിക രംഗത്ത് വൻ കുതിപ്പും പുത്തൻ ഉണർവ്വുമാണ് സൗദിയിലെങ്ങും. വിവിധകലകൾ, സംഗീതമേളകൾ, ചലച്ചിത്ര വ്യവസായം എന്നിവയക്ക് കൂടുതൽ അവസരങ്ങളുടെ വാതായനങ്ങൾ തുറന്ന് സാംസ്കാരിക മേഖലയ്ക്ക പുതിയ അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫുട്ബോളിലെ നക്ഷത്രങ്ങൾ മിക്കവരും ഇന്ന് സൗദിയുടെ മണ്ണിലെ താരങ്ങളാണ്. വരുംകാല ഫിഫ ഫുട്ബോൾ ലോകകപ്പ്,  വേൾഡ് എക്സ്പോ2030 എന്നിവയൊക്കെ രാജ്യത്തിന്‍റെ പുരോഗതിയുടേയും വികാസത്തിന്‍റെയും പുതിയ തലങ്ങളാണ്.

English Summary:

Saudi Arabia celebrates Founder's Day with elaborate festivities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com