ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിന് ഇന്ന് 63ാം പിറന്നാൾ. നാളെ 33ാം വിമോചന ദിനവും. ഇറാഖ് അധിനിവേശത്തിൽ നിന്ന് മുക്തരായതിന്റെ സ്മരണയ്ക്കാണ് നാളെ വിമോചന ദിനമായി ആചരിക്കുന്നത്. നാടും നഗരവും ദേശീയ പതാകയുടെ വർണ്ണമണിഞ്ഞു. 

വാരാന്ത്യത്തോട് ചേർന്നു ദേശീയ–വിമോചന ദിനാഘോഷങ്ങളും ഒത്തുവന്നതോടെ നീണ്ട അവധി ലഭിച്ച ആവശത്തിലാണ് സ്വദേശികളും വിദേശികളും. വിവിധ കേന്ദ്രങ്ങളിലായി ചരിത്ര പ്രദർശനം, പരേഡ് തുടങ്ങി വിവിധ പരിപാടികളാണ് നടക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി വാട്ടർ ബലൂൺ, ഫോം സ്പ്രേ എന്നിവ ഉപയോഗിക്കുന്നതും വിൽക്കുന്നതും താൽക്കാലികമായി വിലക്കിയിരുന്നു.

ഇവ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും അപകടമുണ്ടാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു നിരോധനം. ഇവ രഹസ്യമായോ പരസ്യമായോ വിൽക്കുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പു നൽകിയതിനാൽ ഇത്തരം ആഘോഷങ്ങൾ കുറവായിരുന്നു. 

വെള്ളം നിറച്ച ബലൂൺ എറിയുന്നതും തടഞ്ഞിട്ടുണ്ട്. ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ വാർഷികമായാണ് ഇന്ന് ദേശീയ ദിനമായി ആചരിക്കുന്നത്. ബ്രിട്ടിഷ് അധീനതയിൽനിന്ന് കുവൈത്തിന് സ്വാതന്ത്ര്യം ലഭിച്ചത് 1961 ജൂൺ 19നാണ്. ആദ്യ 2 വർഷം ദേശീയദിനം ജൂൺ 19നായിരുന്നു. 

കുവൈത്ത് സ്വതന്ത്യ്രം നേടുന്നതിന് പ്രധാന പങ്കുവഹിച്ച അന്നത്തെ ഭരണാധികാരി ഷെയ്ഖ് അബ്ദുല്ല അൽ സാലെം അൽ സബാഹിന്റെ കിരീടധാരണ തീയതിയുമായി ബന്ധിപ്പിച്ച് 1964ൽ ആണ് ദേശീയദിനാഘോഷം ഫെബ്രുവരി 24ലേക്ക് മാറ്റിയത്.

∙ സമുദ്രസമ്പത്തിൽ നിന്ന് എണ്ണ സമ്പത്തിലേക്ക്
സമുദ്രസമ്പത്തിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചായിരുന്നു ആദ്യകാല ജീവിതം. എണ്ണ കണ്ടുപിടിച്ചതോടെ രാജ്യത്തിന്റെ വികസനത്തിനു വേഗം കൂടി. ലോകത്ത് ഏറ്റവും മൂല്യമുള്ള കറൻസി കുവൈത്തിന്റേതാണ്. 

∙ വികസനക്കുതിപ്പിൽ
വികസനപാതയിൽ അതിവേഗം കുതിക്കുന്നതിനിടെയാണ് 1990ൽ കുവൈത്തിൽ ഇറാഖിന്റെ അധിനിവേശം. 7 മാസം നീണ്ട അധിനിവേശത്തിൽ കുവൈത്തിനെ പതിറ്റാണ്ടുകൾ പിറകിലാക്കി സദ്ദാം ഹുസൈൻ. പിന്നീട് പഴയ പ്രതാപം തിരിച്ചുപിടിക്കാൻ വർഷങ്ങൾ വേണ്ടിവന്നു. ഭരണാധികാരികളുടെ നിശ്ചയദാർഢ്യം കുവൈത്തിനെ പഴയതിലും മികച്ച അവസ്ഥയിലേക്ക് അതിവേഗം എത്തിച്ചു. ആഗോളതലത്തിൽ എണ്ണവില കുതിച്ചുയർന്നതും ഇതിനു ആക്കം കൂട്ടി. അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്, മുൻ അമീർ അന്തരിച്ച ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിവിധ കാലഘട്ടങ്ങളിലെ പ്രധാനമന്ത്രിമാർ എന്നിവരുടെ നേതൃത്വത്തിൽ രാജ്യം വികസന ഉയരങ്ങളിലേക്കു കുതിക്കുകയാണ്.

∙ പാർലമെന്ററി സംവിധാനം
ഗൾഫ് മേഖലയിൽ പാർലമെന്ററി സംവിധാനത്തിന് മുൻതൂക്കമുള്ള രാജ്യമാണ് കുവൈത്ത് എങ്കിലും പാർലമെന്റും മന്ത്രിസഭയും ഏറ്റുമുട്ടുന്നതും മന്ത്രിസഭയുടെ രാജിയും പുനഃസ്ഥാപിക്കലുമൊക്കെ  പതിവാണ്. അമീർ ഷെയ്ഖ് മിഷാലിനെ മോശമായി അഭിസംബോധന ചെയ്തതിന്റെ പേരിലാണ് ഏറ്റവും ഒടുവിൽ പാർലമെന്റ് പിരിച്ചുവിട്ടത്. 

അടുത്ത തിരഞ്ഞെടുപ്പ് ഏപ്രിൽ 13ന് ആകുമെന്നാണ് സൂചന. പോറ്റുനാടിന്റെ പിറന്നാൾ ആഘോഷത്തിൽ ഇന്ത്യക്കാരും  സജീവമായി പങ്കെടുക്കുന്നുണ്ട്. മലയാളികളുടെ നേതൃത്വത്തിൽ ശിൽപശാല, സെമിനാർ, രക്തദാന ക്യാംപ്  തുടങ്ങി ഒട്ടേറെ പരിപാടികളും നടത്തിവരുന്നു.

English Summary:

Kuwait to Celebrate 63rd National Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com