ADVERTISEMENT

അബുദാബി ∙ വികസന ട്രാക്കിൽ കുതിക്കുന്ന ഇത്തിഹാദ് റെയിൽ അബുദാബിയിൽനിന്ന് ദുബായിലേക്കു പരീക്ഷണയോട്ടം നടത്തിയതിന്റെ ആഹ്ലാദത്തിലാണ് ജനം. പുതിയൊരു യാത്രാശീലത്തിന് തയാറെടുക്കാമെന്ന സൂചനയായാണ് ജനങ്ങൾ ഇതിനെ വിലയിരുത്തുന്നത്. 

മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ വരുന്നതോടെ 50 മിനിറ്റുകൊണ്ട് അബുദാബിയിൽനിന്ന് ദുബായിലേക്കും 100 മിനിറ്റുകൊണ്ട് ഫുജൈറയിലേക്കും യാത്ര ചെയ്യാം. ഒരേസമയം 400 പേർക്ക് യാത്ര ചെയ്യാവുന്ന 5 ബോഗികളുള്ള ട്രെയിനിൽ അത്യാധുനിക സംവിധാനങ്ങളുണ്ടാകും. 2025 ഒക്ടോബറിൽ യാത്രാ ട്രെയിൻ ഓടിക്കാനാണ് പദ്ധതി. ജനുവരിയിൽ ആദ്യ 3 ട്രെയിനുകളും ജൂണോടെ മറ്റു 9 ട്രെയിനുകളും വരുന്നതോടെ പരീക്ഷണയോട്ടത്തിന് വേഗം കൂടും. 

സൗദി – യുഎഇ അതിർത്തി പ്രദേശമായ സില മുതൽ ഫുജൈറ വരെ 1200 കി.മീ. നീളത്തിലുള്ള ഇത്തിഹാദ് റെയിൽ വിവിധ എമിറേറ്റുകളിലെ 11 നഗരങ്ങളെയും താമസ, വ്യാവസായിക, ഉൽപാദന കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ചാണ് കടന്നുപോകുക. ചരക്കു ട്രെയിൻ സർവീസ് ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് പുതിയ കുതിപ്പ്.

ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം പാസഞ്ചർ ട്രെയിൻ അബുദാബി–അൽദന്ന റൂട്ടിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു. ഇന്നലെ ദുബായിലേക്കും സർവീസ് നടത്തി. ഇത്തിഹാദ് റെയിൽ വരുന്നതോടെ ഗതാഗതക്കുരുക്കിൽ നിന്നു രക്ഷനേടാം. യാത്രച്ചെലവും കുറയ്ക്കാനാകും. വാടക കുറഞ്ഞയിടങ്ങളിൽ താമസിച്ച് ട്രെയിനിൽ ജോലിസ്ഥലത്ത് കൃത്യ സമയത്ത് എത്താമെന്നതും നേട്ടമാണ്. 

ഇത്തിഹാദ് റെയിലിൽ യാത്രാ സൗകര്യമൊരുക്കുന്നതോടെ യുഎഇ മുഴുവൻ ടെയിനിൽ സഞ്ചരിച്ചു കാണാം.  ഇത്തിഹാദ് പാസഞ്ചർ റെയിൽ പൂർണ സജ്ജമാകുന്നതോടെ ജിസിസി ട്രാക്കിന്റെ പ്രധാന ഘട്ടങ്ങളിലൊന്ന് പൂർത്തിയാകും. 2028നകം യാത്രയ്ക്ക് സജ്ജമാക്കാൻ പദ്ധതിയിട്ടിരിക്കുന്ന ജിസിസി റെയിലുമായി ബന്ധിപ്പിക്കാനുള്ള റെയിൽ ശൃംഖലകൾ ഇതരരാജ്യങ്ങളിലും പുരോഗമിക്കുകയാണ്. ഇതോടൊപ്പം യുഎഇ – ഒമാൻ റെയിൽ നിർമാണ പദ്ധതികളും സജീവമാണ്. 

English Summary:

Sheikh Ahmed traveled on a prototype passenger train of Etihad Rail.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com