ADVERTISEMENT

മനാമ∙ ജോലി തേടി സന്ദർശക വീസയിലെത്തി ഏറെ അലച്ചിലിന് ശേഷം നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി വിമാനത്താവളത്തിൽ ബോധം കെട്ട് ഉറങ്ങിയതിനെ തുടർന്ന് യാത്ര മുടങ്ങി. കൈയിലുണ്ടായിരുന്ന പണവും പേഴ്‌സും നഷ്ടപ്പെട്ട അവസ്‌ഥയിൽ വിമാനത്താവളത്തിൽ  അലഞ്ഞ മലയാളിയെ പിന്നീട് സാമൂഹ്യ പ്രവർത്തകർ കണ്ടെത്തി ചികിത്സ നൽകി നാട്ടിലേക്ക് അയച്ചു. 

സന്ദർശക വീസയിൽ ജോലി അന്വേഷിച്ച് ബഹ്‌റൈനിലെത്തിയ കോഴിക്കോട് ഓമശ്ശേരി സ്വദേശി  അബ്ദുള്ളയാണ് ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്.  സന്ദർശക വീസയിൽ  ബഹ്‌റൈനിൽ തൊഴിൽ ലഭിക്കാൻ സാധ്യത ഇല്ലെന്ന് മനസിലാക്കിയ അബ്ദുള്ള ഒരാഴ്ച  മുൻപാണ് നാട്ടിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇദ്ദേഹം നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്ത് വിമാനത്താവളത്തിൽ എത്തി ബോർഡിങ് പാസ് സ്വീകരിച്ച്   എമിഗ്രേഷൻ നടപടി പൂർത്തിയാക്കിയെങ്കിലും വിമാനം  പുറപ്പെടാനായപ്പോൾ അബ്ദുള്ള വിമാനത്തിൽ കയറിയില്ല. തുടർന്ന് അധികൃതർ പല തവണ അനൗൺസ് ചെയ്‌തെങ്കിലും കാത്തിരിപ്പുകാരുടെ  കൂട്ടത്തിൽ ഇദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ അബ്ദുള്ളയെ ഒഴിവാക്കി വിമാനം പുറപ്പെടുകയും ചെയ്തു. ടിക്കറ്റ് എടുക്കുമ്പോൾ ഇദ്ദേഹം നൽകിയ നാട്ടിലെ ഫോൺ നമ്പറിൽ അപ്പോഴേക്കും അധികൃതർ വിവരം കൈമാറുകയും ചെയ്തിരുന്നു. അതോടെ നാട്ടിലുള്ള  ബന്ധുക്കൾ  ബഹ്‌റൈനിലെ പി ടി ഹുസൈൻ എന്ന സുഹൃത്തിനെ വിളിച്ച് വിവരം അറിയിച്ചു. അദ്ദേഹം  സാമൂഹ്യ പ്രവർത്തകനായ ഫസൽ ഉൾ ഹഖിനോട് വിവരം പറയുകയും അദ്ദേഹം   ഇക്കാര്യത്തിൽ ഇടപെടുകയും ചെയ്തു. 

തുടർന്ന്   എമിഗ്രേഷൻ  അധികൃതർ നടത്തിയ നീണ്ട നേരത്തെ തിരച്ചിലിനൊടുവിലാണ് ബോധം കെട്ട് ഉറങ്ങുന്ന അവസ്‌ഥയിൽ അബ്ദുള്ളയെ  വിമാനത്താവളത്തിന്റെ ഒരു ഭാഗത്ത് കണ്ടെത്തിയത്. സാമൂഹ്യപ്രവർത്തകർ ഇദ്ദേഹത്തെ  ഗുദൈബിയയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച്ആവശ്യമായ പരിചരണവും  ചികിത്സയും  നൽകിയ ശേഷം അടുത്ത ദിവസം വീണ്ടും നാട്ടിലേക്ക് ടിക്കറ്റെടുത്ത് വിമാനത്താവളത്തിൽ എത്തിച്ചു . എന്നാൽ  വിറയലും ക്ഷീണവും അനുഭവപ്പെട്ട കാരണം അന്നും അബ്ദുള്ളയ്ക്ക്  യാത്ര ചെയ്യാൻ സാധിച്ചില്ല. തുടർന്ന് സ്വകാര്യ  ആശുപത്രിയിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ ഇദ്ദേഹത്തിന് പക്ഷാഘാത  ലക്ഷണങ്ങൾ ഉള്ളതായി കണ്ടെത്തി.  ഉടൻ തന്നെ സൽമാനിയ ആശുപത്രി അത്യാസന്ന വിഭാഗത്തിൽ  ഇദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു.തലയിൽ രണ്ടു ശസ്ത്രക്രിയകൾ നടത്തിയതിന് ശേഷം  ആശുപത്രി വാസവും കഴിഞ്ഞ്  യാത്ര ചെയ്യാനുള്ള ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം  ചൂണ്ടികാണിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതരുമായി ഫസൽ ബന്ധപ്പെട്ടതോടെ   ടിക്കറ്റ് നീട്ടിനൽകാനും മറ്റ് യാത്രാ സൗകര്യങ്ങൾ നൽകുന്നതിനും  അവരും സമ്മതിക്കുകയായിരുന്നു.  കൂടാതെ ബഹ്റൈൻ എയർപോർട്ട് എമിഗ്രേഷൻ, ബഹ്റൈൻ എയർപോർട്ട് കമ്പനി തുടങ്ങിയവരിൽ നിന്നും വളരെ നല്ല പിന്തുണയും ലഭിച്ചതായി ഫസൽ പറഞ്ഞു.  ജീവകാരുണ്യ സംഘടനയായ മെഡികെയർ   അബ്ദുള്ളയ്ക്ക് ആവശ്യമായ എല്ലാ മരുന്നുകളും നൽകിയാണ് യാത്രയാക്കിയത്. കോഴിക്കോട്ടേയ്ക്ക് യാത്ര ചെയ്യുന്ന വിനോദ് എന്ന പ്രവാസി  അബ്ദുള്ളയെ ഏറ്റെടുത്ത്  യാത്രയിൽ ഒരുമിച്ച് കൂട്ടാനും സന്നദ്ധനായി. ഇത്തരമൊരു സാഹചര്യത്തിൽ ആരോഗ്യത്തോടെ നാട്ടിലേക്ക് മടങ്ങുന്നതിന് സഹായം ചെയ്ത എല്ലാവരോടും അബ്ദുള്ളയുടെ കുടുംബാംഗങ്ങൾ നന്ദി പറഞ്ഞു .

∙സന്ദർശക വീസയിൽ ജോലി ഇനിയില്ല

പ്രായാധിക്യത്തിലും കുടുംബം പോറ്റാൻ ബഹ്‌റൈനിൽ അബ്ദുള്ള ബഹ്റൈനിലേക്ക് എത്തിയത് സന്ദർശക വീസയിൽ. മുൻപ് യുഎഇയിൽ ദീർഘകാലം ജോലി ചെയ്തതിന്റെ പരിജ്ഞാനവും അനുഭവവും ബഹ്‌റൈനിൽ ഒരു ജോലി ലഭിക്കാൻ സഹായകമാകുമെന്നുള്ള ആത്മ വിശ്വാസമായിരിക്കാം അബ്ദുള്ളയെ ഇത്തരത്തിൽ ഒരു ജോലി തേടി ബഹ്റൈനിലേക്ക് വരാൻ പ്രേരിപ്പിച്ചതെന്ന് സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.  ബഹ്‌റൈനിൽ സന്ദർശക വീസയിൽ എത്തി ജോലിയിലേക്ക് മാറാൻ നിയമം അനുവദിക്കുന്നില്ലെന്നും  അൻപതും അറുപതും വയസ്സും കഴിഞ്ഞവർ ഇനി ഗൾഫിലേക്ക് ജോലി അന്വേഷിച്ച് വരുന്നതിൽ അർത്ഥമില്ലെന്നും ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകർ പറയുന്നു.

English Summary:

A Malayali passenger who fell ill and fainted at the Bahrain airport was sent home after a week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com