ADVERTISEMENT

ഷാർജ ∙ റമസാനിൽ സമൂഹ നോമ്പുതുറയ്ക്ക് സജ്ജമാക്കുന്ന ഇഫ്താർ ടെന്റുകൾ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഷാർജ അഗ്നിരക്ഷാസേന. വീട്ടിലെ അടുക്കളയിലും സുരക്ഷാചട്ടങ്ങൾ പാലിക്കണം. സുരക്ഷിത റമസാൻ എന്ന പ്രമേയത്തിലുള്ള ക്യാംപെയ്ന്റെ ഭാഗമായാണ് മുന്നറിയിപ്പ്.

iftar-tent
ചിത്രം: സിറാജ് വി.പി.കീഴ്​മാടം.

കൂടാരത്തിൽ ആവശ്യത്തിന് അഗ്നിശമന ഉപകരണം ലഭ്യമാക്കണം. അംഗീകൃത ഇലക്ട്രീഷന്മാരുടെ നേതൃത്വത്തിൽ മാത്രമേ ടെന്റിൽ വൈദ്യുതി കണക്‌ഷനുകൾ സ്ഥാപിക്കാവൂ. പാചക ഉപകരണങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയിൽനിന്ന് തീപിടിത്തം ഉണ്ടാകാതിരിക്കാൻ ബോധവൽക്കരണം ശക്തമാക്കും. എല്ലാ ടെന്റുകൾക്കും ലൈസൻസ് നിർബന്ധമാണ്. വലുപ്പം, ശേഷി, ഉപയോഗിക്കുന്ന വസ്തുക്കൾ സ്ഥലം തുടങ്ങി എല്ലാ കാര്യങ്ങളിലും മാനദണ്ഡം പാലിച്ചാൽ മാത്രമേ ലൈസൻസ് ലഭിക്കൂ.

iftar-tent
ചിത്രം: സിറാജ് വി.പി.കീഴ്​മാടം.

∙ താമസക്കാരോട്

സ്മോക്ക് ഡിറ്റക്ടറുകൾ വീട്ടിൽ സ്ഥാപിക്കാനും അഗ്നിശമന ഉപകരണങ്ങൾ സൂക്ഷിക്കാനും താമസക്കാർക്കാരോട് അഭ്യർഥിച്ചു. ഗ്യാസ് സിലിണ്ടറുകൾക്ക് ചോർച്ചയില്ലെന്ന് ഉറപ്പാക്കുക, പാചകത്തിനു ശേഷം ഗ്യാസ് വാൽവ് ഓഫാക്കുക, അടുക്കളയിലെ ഫാൻ വൃത്തിയാക്കുക, തീപിടിക്കാൻ സാധ്യതയുള്ള സുഗന്ധദ്രവ്യങ്ങൾ അടുക്കളയിലെ അലമാരയിൽ വയ്ക്കരുത്.

ഇഫ്താർ ടെന്റ് കെട്ടുമ്പോൾ

∙ തീപിടിക്കാത്ത വസ്തുക്കൾകൊണ്ടാകണം ടെന്റ് നിർമിക്കേണ്ടത്. ഹീറ്റർ, മൈക്രോവേവ് അവൻ, പാചക ഉപകരണങ്ങൾ എന്നിവ ടെന്റിൽ അനുവദിക്കില്ല. 
∙ പാകം ചെയ്ത ഭക്ഷണം മാത്രമേ ടെന്റിൽ വിതരണം ചെയ്യാവൂ.
∙ ശീതീകരിച്ച ടെന്റിൽ എക്സ്ഹോസ്റ്റ് യൂണിറ്റ് പുറത്താകണം. 
∙ ടെന്റ് മറക്കാൻ ഉപയോഗിച്ച തുണിയിൽനിന്ന് 50 സെ.മീ അകലത്തിലാകണം ലൈറ്റ് സ്ഥാപിക്കേണ്ടത്.
∙ സർക്യൂട്ട് ബ്രേക്കറുള്ള പൈപ്പുകളിൽ ആയിരിക്കണം ഇലക്‌ട്രിക് വയറിങ്.
∙ ഭക്ഷണപദാർഥങ്ങൾ കൂടാരത്തിൽ സൂക്ഷിക്കരുത്.
∙ ആവശ്യത്തിന് അഗ്നിശമന ഉപകരണങ്ങൾ ലഭ്യമാക്കണം.
∙ ടെന്റിൽ സുരക്ഷാ സൂപ്പർവൈസർ ഉണ്ടായിരിക്കണം
∙ അടിയന്തര ഘട്ടങ്ങളിൽ അഗ്നിരക്ഷാസേനയുമായി ബന്ധപ്പെടാൻ അറിയുന്ന ആളാകണം.
∙ കൂടാരങ്ങളും ഭക്ഷണം പാകം ചെയ്യുന്ന കേന്ദ്രങ്ങളും തമ്മിൽ 4 മീറ്റർ അകലം പാലിക്കണം. 
∙ തീപിടിക്കുന്ന വസ്തുക്കളോ മാലിന്യങ്ങളോ ടെന്റിലും പരിസരത്തും സൂക്ഷിക്കരുത്.
∙ ഒന്നിലേറെ ടെന്റുകൾ ഉണ്ടെങ്കിൽ അവയ്ക്കിടയിൽ അടിയന്തര ഒഴിപ്പിക്കലിന് മതിയായ സ്ഥലം ഉണ്ടാകണം.
∙ ഒരു ടെന്റിൽ 2 എക്സിറ്റ് കവാടങ്ങൾ വേണം.

∙ റമസാനിലെ പകൽ ഭക്ഷ്യവിൽപനയ്ക്ക് ഷാർ‌ജയിൽ അനുമതി നിർബന്ധം 

ഷാർജ∙ റമസാനിൽ മുസ്‍ലിം ഇതര മതസ്ഥർക്കായി പകൽ ഭക്ഷണം തയാറാക്കി വിൽക്കാൻ പ്രത്യേക പെർമിറ്റ് എടുക്കണമെന്ന് ഷാർജ നഗരസഭ. വാണിജ്യ കേന്ദ്രങ്ങൾ, ഹോട്ടൽ, റസ്റ്ററന്റ്, കഫറ്റീരിയ, പേസ്ട്രി ഷോപ്പ്, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങൾക്കും അനുമതി എടുക്കൽ നിർബന്ധം. 

iftar-tent
ചിത്രം: സിറാജ് വി.പി.കീഴ്​മാടം.

ഭക്ഷണശാലകൾക്ക് പുറത്ത് വൃത്തിയുള്ള സ്ഥലത്താകണം ഭക്ഷണം പ്രദർശിപ്പിക്കേണ്ടതെന്ന് ഹെൽത്ത് കൺട്രോൾ ആൻഡ് സേഫ്റ്റി ഡിപാർട്ട്‌മെന്റ് ഡയറക്ടർ ജമാൽ അൽ മസ്മി പറഞ്ഞു. ഭക്ഷണം സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിലോ 100 സെ.മീ കുറയാത്ത ഉയരമുള്ള എയർടൈറ്റ് ഗ്ലാസ് ബോക്സിലോ പ്രദർശിപ്പിക്കാം. അലുമിനിയം ഫോയിലോ സുതാര്യമായ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കൊണ്ടോ മൂടണം ഭക്ഷണം ഉചിതമായ ഊഷ്മാവിൽ സൂക്ഷിക്കണമെന്നും നിർദേശിച്ചു.

English Summary:

Sharjah Gears Up for Ramadan; Sharjah Fire Rescue Force Requires Iftar Tents to Strictly Adhere to Fire Safety Norms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com