റമസാന്‍റെ ആദ്യ ദിവസമായ ഇന്നലെ ദുബായിൽ നിന്ന് അറസ്റ്റ് ചെയ്തത് 17 ഭിക്ഷാടകരെ
Mail This Article
ദുബായ് ∙ റമസാന്‍റെ ആദ്യ ദിവസമായ ഇന്നലെ (തിങ്കൾ) ദുബായിൽ നിന്ന് അറസ്റ്റ് ചെയ്തത് 17 ഭിക്ഷാടകരെ. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ദുബായ് മുനിസിപ്പാലിറ്റി, ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌ടിവിറ്റീസ് ഡിപാർട്ട്‌മെന്റ് എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച് ദുബായ് പൊലീസ് ആരംഭിച്ച 'ഭിക്ഷാടനത്തിനെതിരെ പോരാട്ടം' എന്ന ക്യാംപെയ്ന്ൻ്റെ ഭാഗമായാണ് നടപടി.
∙ കുറ്റവാളികൾക്കെതിരെ കർശന നടപടി
കുറ്റവാളികൾക്കെതിരായ കർശനവും നിർണായകവുമായ നടപടികൾ കാരണം യാചകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. റമസാനിലെ ആദ്യ ദിവസം അറസ്റ്റിലായ 17 പേരിൽ 13 പുരുഷന്മാരും നാല് സ്ത്രീകളുമാണുള്ളത്. ഭിക്ഷാടനത്തെ ചെറുക്കുന്നതിനും യാചകരെ കണ്ടെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പട്രോളിങ് ശക്തമാക്കുന്നതിനുമായി ദുബായ് പൊലീസ് വർഷം തോറും സമഗ്രമായ സുരക്ഷാ പദ്ധതി ആവിഷ്കരിക്കുന്നു. ഭിക്ഷാടനം സമൂഹസുരക്ഷയ്ക്ക് ഭീഷണിയുയർത്തുകയും രാജ്യത്തിൻ്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുകയും അതിൻ്റെ പരിഷ്‌കൃത രൂപത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
∙ കുട്ടികളെയും ഭിന്നശേഷിക്കാരെയും ഉപയോഗിക്കുന്നു
കുട്ടികൾ, രോഗികൾ, ഭിന്നശേഷിക്കാർ എന്നിവരെ ഭിക്ഷാടനം, മോഷണം തുടങ്ങിയവയ്ക്കായി ഉപയോഗിക്കുന്നു . ഇഫ്താർ (നോമ്പുതുറ) പോലുള്ള സാമ്പത്തിക സഹായമോ സേവനങ്ങളോ ആവശ്യമുള്ളവർക്കായി ഔദ്യോഗിക സ്ഥാപനങ്ങളും ചാരിറ്റബിൾ ഓർഗനൈസേഷനുകളും ലഭ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
∙ ഭിക്ഷാടകരെ കണ്ടാൽ പൊലീസിൽ വിവരമറിയിക്കുക
ഭിക്ഷാടനത്തിനെതിരെ പോരാടുന്നതിനുള്ള 2018-ലെ ഫെഡറൽ നിയമം നമ്പർ 9 പ്രകാരം ഭിക്ഷാടനം ശിക്ഷാർഹമായ ഒരു നിയമവിരുദ്ധ പ്രവൃത്തിയാണ്. ഭിക്ഷാടനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം സംഭാവനകൾ അർഹരായ നിർധനരിലേയ്ക്ക് എത്തിക്കുന്നത് ഉറപ്പാക്കിക്കൊണ്ട് ജീവകാരുണ്യ സംഘടനകൾക്ക് സംഭാവന നൽകണം. ഇതുവഴി ഭിക്ഷാടനം തടയാൻ സാധിക്കും. മാത്രമല്ല, യാചകരുടെ അപേക്ഷകളോട് പ്രതികരിക്കരുതെന്നും സഹതാപത്തിൻ്റെ അടിസ്ഥാനത്തിൽ അവരുമായി ഇടപഴകരുതെന്നും അൽ ഷംസി ഉപദേശിക്കുകയും ദുബായ് പൊലീസിൻ്റെ സ്മാർട്ട് ആപ്പിലെ കോൺടാക്റ്റ് സെൻ്റർ (901) അല്ലെങ്കിൽ "പൊലീസ് ഐ" സേവനം വഴി യാചകരെ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ അഭ്യർഥിക്കുകയും ചെയ്തു. സമൂഹമാധ്യമത്തിലെ യാചകരിൽ നിന്നുള്ള അനുഭാവപൂർണമായ ഓൺലൈൻ സന്ദേശങ്ങൾക്കും കെട്ടിച്ചമച്ച കഥകൾ ഉൾക്കൊള്ളുന്ന ഇമെയിലുകൾക്കും ഇരയാകുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അത്തരം സന്ദേശങ്ങൾ അവഗണിച്ച് www.ecrime.ae -ൽ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.