ADVERTISEMENT

അബുദാബി ∙ 'ചിരിക്കാൻ മറന്നുപോയ മനുഷ്യരെ നിങ്ങൾ നേരിട്ടു കണ്ടിട്ടുണ്ടോ? ഞങ്ങൾ കണ്ടു. 26 ദിവസത്തോളം ഞങ്ങളുടെ മുൻപിൽ അവർ മാത്രമായിരുന്നു. അവരിൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ പോലുമുണ്ടായിരുന്നു'–യുദ്ധക്കെടുതിയനുഭവിക്കുന്ന പലസ്തീനിലെ ഗാസ മുനമ്പിൽപ്പെട്ട റഫയിലെ യുഎഇ ഫീൽഡ് ആശുപത്രിയിൽ സേവനമനുഷ്ഠിച്ച അബുദാബിയിലെ മലയാളി ആരോഗ്യ പ്രവർത്തകരായ ഖാജാ മൊയ്നുദ്ദീനും നതാഷ ഷാജഹാനും പങ്കുവയ്ക്കാൻ ഒരേ അനുഭവങ്ങൾ മാത്രം. യുദ്ധമോ ആഭ്യന്തര കലാപമോ അനുഭവിച്ചിട്ടില്ലാത്ത മലയാളികൾ കേട്ടാൽ ഒരിക്കലും വിശ്വസിക്കാത്ത ദുരന്തത്തിന്റെ ഇരകളെ കൺമുന്നിൽ കണ്ടതിന്റേയും പരിചരിച്ചതിന്റേയും ഞെട്ടലിലാണ് അബുദാബി എൻഎംസി ആശുപത്രിയിൽ ഫിസിയോ തെറാപിസ്റ്റായ ഇരുവരും. യുദ്ധദുരിതമനുഭവിക്കുന്ന പലസ്തീനികൾക്കായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റേ ആഹ്വാനപ്രകാരം സ്ഥാപിച്ച ഗാലന്റ്  നൈറ്റ് മിഷൻ 3 സംരംഭത്തിന്റേ ഭാഗമായുള്ള ഫീൽഡ് ആശുപത്രിയിലാണ് ഇരുവരും സേവനം ചെയ്തത്. 26 ദിവസത്തെ തീക്ഷ്ണാനുഭവങ്ങൾ ഇരുവരും മനോരമ ഓൺലൈനുമായി പങ്കിടുന്നു:

uae-malayali-health-workers-experience-in-palastin-gaza-rafa-uae-field-hospital
നതാഷ ഷാജഹാൻ ഫീൽഡ് ആശുപത്രിയിൽ. ചിത്രം: സ്പെഷൽ അറെഞ്ച്മെന്റ്

∙ നേരനുഭവം അതിതീക്ഷ്ണം; എല്ലാം നഷ്ടപ്പെട്ട ജനത
കഴിഞ്ഞ ഒന്നര വർഷമായി എൻഎംസിയിൽ ഫിസിയോ തെറാപിസ്റ്റാണ് കാസർകോട് ബന്തിയോട് സ്വദേശി ഖാജാ മൊയ്നുദ്ദീൻ എന്ന 33 കാരൻ. ആലപ്പുഴയിൽ താമസിക്കുന്ന തിരുവനന്തപുരം വർക്കല സ്വദേശിയായ നതാഷ ഷാജഹാനും കഴിഞ്ഞ 10 വർഷമായി ഇതേ ആശുപത്രിയിൽ ഫിസിയോതെറാപിസ്റ്റ്. പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണത്തിന്റേ ഫലമായി പരുക്കേൽക്കുന്നവരെ ചികിത്സിക്കാൻ പലസ്തീൻ – ജോർദാൻ അതിർത്തിയായ റഫയിൽ എല്ലാ അത്യാധുനിക സംവിധാനങ്ങളോടും കൂടിയ ഫീൽഡ് ആശുപത്രി സ്ഥാപിക്കുകയായിരുന്നു. യുഎഇയിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് കൂടാതെ, സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള സന്നദ്ധസേവനത്തിന് തയ്യാറാകുന്ന നഴ്സുമാർ, ഡോക്ടർമാർ, ഫിസിയോ തെറാപിസ്റ്റുമാർ തുടങ്ങിയവരാണ് ഇവിടെ സേവനം ചെയ്യുന്നത്. കൂടിയത് 45 ദിവസത്തെ സന്നദ്ധ സേവനം കഴിഞ്ഞാൽ ഒരു സംഘം തിരിച്ചുവരികയും പുതിയ സംഘം യാത്രയാകുകയും ചെയ്യും. അത്തരത്തിൽ, കഴിഞ്ഞ  ഫെബ്രുവരി 11ന് പോയി മാർച്ച് 7ന് തിരിച്ചുവന്ന സംഘത്തിൽപ്പെട്ടവരാണ് ഖാജാ മൊയ്നുദ്ദീനും നതാഷ ഷാജഹാനും.

ഏകദേശം 14 ലക്ഷത്തോളം ജനസംഖ്യയുള്ള റഫ നഗരത്തിൽ നിന്ന് 5 കിലോമീറ്ററോളം മാറിയുള്ള ഒരു ഫുട്ബോൾ മൈതാനത്തായിരുന്നു 150 ബെഡുകളുള്ള യുഎഇ ഫീൽഡ് ആശുപത്രി. ഇവിടെ അടിയന്തര ശസ്ത്രക്രിയ, ഫിസിയോ തെറാപ്പി, തീവ്രപരിചരണ വിഭാഗം, പ്രോസ്തറ്റിക് ലിംബ് സെൻ്റർ എന്നിവ കൂടാതെ ഒപി കേന്ദ്രവുമുണ്ട്. പരുക്കേറ്റവർക്ക് ഫിസിയോ തെറാപ്പി നൽകുകയായായിരുന്നു ഇരുവരും ചെയ്യേണ്ടിയിരുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 4 വരെയായിരുന്നു ഇരുവർക്കും ഡ്യൂട്ടി. ചെന്ന ശേഷം ഒരാഴ്ച ടെന്റിലായിരുന്നു താമസം. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക താമസ സൗകര്യമാണ് എല്ലാവിധ സജ്ജീകരണങ്ങളോടെയും ഒരുക്കിയത്.  പിന്നീട് പോർട് ക്യാബിനിലിയേക്ക് മാറി. ഡ്യൂട്ടി സമയം കഴിഞ്ഞാലും ഒപി വിഭാഗത്തിൽ അത്യാവശ്യമായി ആരെങ്കിലും ചെന്നാൽ ഫോൺ സന്ദേശമെത്തുകയും സേവനനിരതരാകുകയും ചെയ്യണം.

uae-malayali-health-workers-experience-in-palastin-gaza-rafa-uae-field-hospital
ഖാജ മൊയ്നുദ്ദീൻ ഫീൽഡ് ആശുപത്രിയിൽ. ചിത്രം: സ്പെഷൽ അറെഞ്ച്മെന്റ്

∙ അൽ ഫാരിസ് ഷെവർലെ മിഷൻ; മലയാളി നഴ്സുമാർ ഒട്ടേറെ
യുഎഇ കൂടാതെ, ഖത്തർ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ ഫീൽഡ് ആശുപത്രി കൂടി ഈ പ്രദേശത്ത് പ്രവർത്തിക്കുന്നു. ഇവിടങ്ങളിൽ നിന്നെല്ലാമുള്ള ഡോക്ടർമാരും നഴ്സുമാരുമടക്കം നൂറുകണക്കിന് പേർ രാപ്പകൽ ഭേദമന്യേ ഇവിടെ കർമനിരതരാണ്. അൽ ഫാരിസ് ഷെവർലസ് നൈറ്റ് മിഷൻ എന്ന പേരിലാണ് ഇവിടെ ഈ സംരംഭം അറിയപ്പെടുന്നത്. യുദ്ധമുഖത്തെ സേവനത്തിന് സ്വയം സന്നദ്ധരായവരാണ് ഇവിടെയുള്ള ആരോഗ്യപ്രവർത്തകരെല്ലാം. യുഎഇയിൽ നിന്ന് മാത്രം 200 പേരടങ്ങുന്ന സംഘമാണ് ഒരു സമയം പോകുന്നത്. താത്പര്യമുള്ളവരുടെ പേര് കൊടുക്കാൻ പറയുമ്പോൾ വിവിധ ആശുപത്രികളിൽ നിന്ന് ഒട്ടേറെ പേർ മുന്നോട്ടുവരാറുണ്ട്. എൻഎംസിയിൽ നിന്ന് രണ്ടാമത്തെ പ്രാവശ്യം റാഫയിൽ സേവനത്തിന് ചെന്ന മലയാളികൾ ഒട്ടേറെ. ഫിസിയോ തെറാപിസ്റ്റുകളെ അത്യാവശ്യമായതിനാല്‍ എൻഎംസിയിൽ നിന്ന് ഇപ്രാവശ്യം നതാഷയും ഖാജയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാധ്യമങ്ങളിലൂടെയും മറ്റുമറിഞ്ഞ പലസ്തീൻ ജനതയുടെ ദുരിതം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും ഇങ്ങനെയൊരു അവസരം ലഭിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ പേര് നൽകുകയുമായിരുന്നുവെന്നും ഇരുവരും പറയുന്നു.

uae-malayali-health-workers-experience-in-palastin-gaza-rafa-uae-field-hospital
ചോക്ലേറ്റിന് വേണ്ട കാത്തിരിക്കുന്ന കുട്ടിയോടൊപ്പം ഖാജ മൊയ്നുദ്ദീൻ (ഇടത്), ഖാജ മൊയ്നുദ്ദീൻ (വലത്) ചിത്രം: സ്പെഷൽ അറെഞ്ച്മെന്റ്

∙ ഭാവി ചോദ്യച്ചിഹ്നമായ മനുഷ്യർ
വടക്കൻ ഗാസയിലാണ് ഏറെയും ഇസ്രായേൽ വ്യോമാക്രമണം നടക്കുന്നത്. എങ്കിലും ശരീരമാസകലം പരുക്കേറ്റ് പലസ്തീന്റേ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ റഫയിലെ യുഎഇ ഫീൽഡ് ആശുപത്രിയിലെത്തുന്നു. ഇവരിൽ കൈകാലുകൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ പോലുമുണ്ട്. ഇവർക്കെല്ലാം പരുക്കുകള്‍ ഭേദമായ ശേഷം കൃത്രിമ അവയവങ്ങൾ വച്ചുപിടിപ്പിക്കുകയും വീൽ ചെയർ വേണ്ടവർക്ക് അത് നൽകുകയും ചെയ്യുന്നു. എങ്കിലും ഡിസ്ചാർജ് ചെയ്ത് പോകാൻ ഇവർക്ക് താത്പര്യമുണ്ടാകാറില്ല. കാരണം, വീടും സ്ഥലവും ഉറ്റവരെയും നഷ്ടപ്പെട്ട പലർക്കും എങ്ങോട്ടാണ് പോകേണ്ടതെന്നും എവിടെയാണ് താമസിക്കേണ്ടതെന്നും ഭക്ഷണം ആര് നൽകുമെന്നും എങ്ങനെയാണ് ഭാവി ജീവിതം കെട്ടിപ്പടുക്കേണ്ടതെന്നതുമൊക്കെ ചോദ്യച്ചിഹ്നമാണ്. എങ്കിലും അവർക്ക് സാന്ത്വനം ചൊരിഞ്ഞ്, ശുഭപ്രതീക്ഷ നൽകി പറഞ്ഞയക്കേണ്ട ബാധ്യത കൂടി ആരോഗ്യപ്രവർത്തകരുടേതാണ്. ഇത്തരം അവസരത്തിൽ ഓരോരുത്തരുടെയും അനുഭവ കഥകൾ കേട്ട് കരഞ്ഞുപോയിട്ടുണ്ടെന്ന് ഖാജയും നതാഷയും പറയുന്നു. രണ്ട് കാലും മുട്ടിന് മുകളിൽ നഷ്ടപ്പെട്ട് കൃത്രിമ കാലുകൾ ഘടിപ്പിക്കേണ്ടിവന്ന 40 കാരിയുടെ നിലവിളി ഇന്നും ഇവരുടെ കാതുകളിൽ മുഴങ്ങുന്നു. കൃത്രിമ കാല്‍ ഘടിപ്പിച്ച് വീൽചെയറിലിരുത്തിയപ്പോൾ ഒരു പെൺകുട്ടി എല്ലാവരെയും നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ച രംഗം ഇന്നും നതാഷയുടെ ഹൃദയത്തെ കുത്തിനോവിക്കുന്നു. ഫീൽഡ് ആശുപത്രിയിലെത്തുന്ന നല്ലൊരു ശതമാനം പേരുടെയും ജീവൻ രക്ഷപ്പെടാറുണ്ടെങ്കിലും ഗുരുതര പരുക്കേറ്റ് ജീവൻ രക്ഷിക്കാനാകാത്തവർ ഒന്നോ രണ്ടോ ദിവസത്തിന് ശേഷം വേദനയില്ലാത്ത ലോകത്തേയ്ക്ക് യാത്രയാകുന്നു. ആ ദുഃഖം കൂടി ഏറ്റുവാങ്ങിയാണ് ഇരുവരും മിക്ക ദിവസങ്ങളിലും അവരുടെ താമസ സ്ഥലത്തേയ്ക്ക് മടങ്ങുന്നത്.

uae-malayali-health-workers-experience-in-palastin-gaza-rafa-uae-field-hospital
ഗാസയിലേയ്ക്ക് മരുന്നും ഭക്ഷണവുമായി പോകുന്ന യുഎഇ ട്രക്കുകൾ. ചിത്രം: വാം

∙ ഭാര്യയും 3 മക്കളും നഷ്ടപ്പെട്ട യുവാവിന്റെ ദീനമുഖം
വ്യോമാക്രമണത്തിൽ ഭാര്യയെയും 3 കുഞ്ഞു മക്കളെയും നഷ്ടപ്പെട്ട പലസ്തീനി യുവാവിന്റേ ദീനമുഖം മനസിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ലെന്ന് നതാഷയും ഖാജയും പറയുന്നു. 26 ദിവസവും കാണുമ്പോൾ ഈ യുവാവിന്റേ മുഖത്ത് ഭാവമാറ്റമില്ല. ആശുപത്രിയിലെത്തിയിട്ട് നാല് മാസത്തോളമായെങ്കിലും ജീവിതം തകർത്ത ആ രംഗങ്ങൾ മുന്നിൽ കാണുമ്പോലെ അയാളിരിക്കും. കിടന്നാൽ ഇടയ്ക്കിടെ എന്തോ കണ്ട് ഞെട്ടിയ പോലെ പെട്ടെന്ന് എണീറ്റിരിക്കും. ഇദ്ദേഹത്തിന് കൗൺസലിങ് നൽകുന്നുണ്ടെങ്കിലും എന്ത് നല്ല വാക്കുകൾ പറഞ്ഞാണ് സാന്ത്വനിപ്പിക്കേണ്ടത് എന്നറിയാതെ നിർനിമേഷരായി നിന്നുപോകുന്നു, ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ളവർ.

uae-malayali-health-workers-experience-in-palastin-gaza-rafa-uae-field-hospital
ചിത്രം: സ്പെഷൽ അറെഞ്ച്മെന്റ്

∙ മധുരം നുണയാൻ കാത്തിരിക്കുന്ന കുട്ടി
കുട്ടികളുടെ വാർഡിലാണ് ഖാജയും നതാഷയും ആ കുഞ്ഞുമോനെ കണ്ടത്. വ്യോമാക്രമണത്തെ തുടർന്ന് വിഷബാധയേറ്റ് ചികിത്സയ്ക്കെത്തിയതായിരുന്നു രണ്ടരവയസുകാരൻ. പരുക്കുകളോടെയുള്ള മാതാവാണ് കൂടെയുള്ളത്. ഇത്തരം കുട്ടികളെ അവിടെ കാണാമെന്നും അവർക്ക് നൽകാൻ ചോക്ലേറ്റോ മറ്റോ കൊണ്ടുപോകുന്നത് നല്ലതായിരിക്കുമെന്നും മുൻപ് യുഎഇ സംഘത്തിൽ സേവനമനുഷ്ഠിച്ച ഖാജയുടെ സുഹൃത്തും ബുർജീൽ ആശുപത്രിയിലെ നഴ്സുമായ മഹ്മൂദ് പറഞ്ഞിരുന്നു. ഇതനുസരിച്ച് സഹപ്രവർത്തകരും കൂട്ടുകാരുമെല്ലാം നൽകിയ മധുര പായ്ക്കറ്റുകളുമായാണ് ഇരുവരും റഫയിലെത്തിയത്. ഒട്ടേറെ കുട്ടികളുണ്ടായിരുന്നതിനാൽ ദിവസവും ഒരു ചോക്ലേറ്റ് വച്ചേ ഒരു കുട്ടിക്ക് നൽകാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നും ചോക്ലേറ്റിന് വേണ്ടി കാത്തിരിക്കുന്ന രണ്ടര വയസുകാരനും മനസിൽ നൊമ്പരമായി നിൽക്കുന്നു.

uae-malayali-health-workers-experience-in-palastin-gaza-rafa-uae-field-hospital
ചിത്രം: സ്പെഷൽ അറെഞ്ച്മെന്റ്

∙ വിറകിനായി കാർഡ് ബോർഡ് സൂക്ഷിക്കുന്ന അമ്മ
റൊട്ടിയും കേയ്ക്കുമടങ്ങുന്ന ഭക്ഷണമാണ് മിക്കപ്പോഴും രോഗികൾക്ക് നൽകുന്നത്. ഇതെല്ലാം ഒരു കാർഡ് ബോർഡ് പെട്ടിയിലാക്കിയാണ് ലഭിക്കാറ്. ഭക്ഷണം കഴിച്ച ശേഷം പെട്ടികളെല്ലാം പല അമ്മമാരും സൂക്ഷിച്ചുവയ്ക്കുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണറിഞ്ഞത്, ഡിസ്ചാർജ് ചെയ്ത് പോയാൽ ഇവർക്ക് ആകെ ഉണ്ടാക്കാന്‍ സാധിക്കുക റൊട്ടി മാത്രമായിരിക്കും. ‌അത് ചുട്ടെടുക്കാൻ വിറകോ പാചകവാതകമോ കിട്ടാക്കനിയാകുമെന്നതിനാൽ, ആ സാഹചര്യത്തിൽ വിറകിന് പകരം ഉപയോഗിക്കാനാണ് അവ സൂക്ഷിച്ചുവയ്ക്കുന്നത്. ഭക്ഷണം, വസ്ത്രം, താമസം ഈ മൂന്ന് കാര്യങ്ങളാണ് പരുക്കുകൾ ഭേദമായി ആശുപത്രി വിടുന്നവരെ വിടാതെ പിന്തുടരുന്ന പ്രതിസന്ധി.

uae-malayali-health-workers-experience-in-palastin-gaza-rafa-uae-field-hospital
ചിത്രം: സ്പെഷൽ അറെഞ്ച്മെന്റ്

∙ തലയ്ക്ക് മുകളിൽ വട്ടമിടുന്ന ഡ്രോണുകൾ; ആകാശത്ത് തീഗോളം
ഫീൽഡ് ആശുപത്രികൾക്ക് ഏറെ മുകളിൽ എപ്പോഴും വട്ടമിട്ട് പറക്കുന്ന ഇസ്രായേലിന്റേ ഡ്രോണുകൾ കാണാം. ഡ്രോണുകൾ എന്ന് പറയുമ്പോൾ, അത് ഒരു ചെറിയ ഹെലികോപ്റ്ററോളം വരും. ഡ്രോണുകൾ ആശുപത്രികൾ നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. എങ്കിലും അവയുടെ ഭാഗത്ത് നിന്ന് മറ്റു ഭീഷണികളൊന്നുമുണ്ടാകാറില്ല.

ഒരു ദിവസം ആശുപത്രിയില്‍ നിന്ന് താമസ സ്ഥലത്തേയ്ക്ക് മടങ്ങുമ്പോൾ ഖാജയും നതാഷയും ഞെട്ടലോടെ ആകാശത്ത് ആ രംഗം കണ്ടു – ഒരു ചെറു തീഗോളം കറങ്ങിക്കറങ്ങിപ്പോകുന്നു.! പിന്നീട് ശബ്ദമൊന്നും കേട്ടില്ലെങ്കിലും കുറേക്കഴിഞ്ഞ് ഒരു കിലോ മീറ്ററോളം അകലെ നിന്ന് പുകപടലങ്ങളുയരുന്നത് കണ്ടു. ആശുപത്രിയിൽ നിന്നും താമസ സ്ഥലത്ത് നിന്നുമെല്ലാം നോക്കുമ്പോൾ പലപ്പോഴും അകലെ ഇത്തരത്തിൽ പുകപടലങ്ങൾ ഉയരുന്നത് കണ്ടിട്ടുണ്ട്. എവിടെയെങ്കിലും ബോംബാക്രമണമുണ്ടായാൽ അഞ്ച് കിലോ മീറ്റർ ചുറ്റളവിൽ പോലും അതിന്റേ പ്രത്യാഘാതമുണ്ടാകുന്നു.

uae-malayali-health-workers-experience-in-palastin-gaza-rafa-uae-field-hospital
ചിത്രം: സ്പെഷൽ അറെഞ്ച്മെന്റ്

∙ കാണുന്നതിലും ഭീകര അനുഭവം
യുദ്ധത്തെക്കുറിച്ച് നമ്മൾ അറിയുന്നതിലും ഭീകരമാണ് അതനുഭവിച്ചവരിൽ നിന്ന് അതെല്ലാം നേരിട്ട് കേൾക്കുമ്പോൾ എന്ന് നതാഷ പറയുന്നു. കരളലയിക്കുന്ന വിവരണങ്ങൾ കേട്ട് പലപ്പോഴും വിതുമ്പിപ്പോയിട്ടുണ്ട്. അനുഭവപ്പൊള്ളിച്ചയിലുണ്ടായ ഞെട്ടലോടെയാണ് ഓരോരുത്തരും ഫീൽഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പലരും തീവ്രമായ അനുഭവങ്ങളുടെ നീർച്ചുഴിയിൽപ്പെട്ടുപോയവരാണെന്നതിനാൽ, ദേഷ്യം പ്രകടിപ്പിക്കുന്നുമുണ്ടായിരുന്നു. ഒരു സ്ത്രീ ആയതുകൊണ്ട് തന്നെ ആ അമ്മമാരെയും സഹോദരിമാരെയും കുഞ്ഞുങ്ങളെയുമെല്ലാം നെഞ്ചോട് ചേർത്ത് നിർത്തി സാന്ത്വനം നൽകാൻ സാധിച്ചു.

ഒരു സ്ത്രീ എന്നതിൽ ഏറെ അഭിമാനം കൊണ്ട നിമിഷങ്ങളായിരുന്നു അതെല്ലാം. അവസരം ലഭിച്ചാൽ ഇനിയും അവിടേയ്ക്ക് പോകാൻ തന്നെയാണ് നതാഷയുടെയും  ഖാജയുടെയും തീരുമാനം. യുദ്ധം എന്ന നമ്മളറിയാത്ത വേറിട്ടൊരു ലോകത്തായിരുന്നു 26 ദിവസവും  ഖാജയും നതാഷയും. പോറ്റമ്മയായ രാജ്യത്തിന്റേ അഭ്യർഥന മാനിച്ച് യുദ്ധം തുടരുന്ന പലസ്തീനിലേയ്ക്ക് പോകാൻ മുന്നോട്ടുവന്ന, ഇവർക്ക് മുൻപുള്ള ആരോഗ്യ പ്രവർത്തകർക്കും ഇതുപോലുള്ള ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങൾ തന്നെയായിരിക്കാം പറയാനുണ്ടാവുക. ഇവരെയെല്ലാമോർത്ത് യുഎഇ അധികൃതരേോടും സ്വദേശികളോടുമൊപ്പം പ്രവാസി സമൂഹവും അഭിമാനം കൊള്ളും.

∙ യുഎഇയുടേത് സമാനതകളല്ലാത്ത ജീവകാരുണ്യം
ഗാസ മുനമ്പിലെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായി യുഎഇ  പ്രസിഡന്റ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രതിരോധ മന്ത്രാലയത്തിന്റേ ജോയിന്റ് ഓപറേഷൻസ് കമാൻഡിനോട് ഉത്തരവിട്ടതിന്റേ അടിസ്ഥാനത്തിൽ മാനുഷിക സംരംഭമായ 'ഗാലന്റ് നൈറ്റ് 3' ഓപറേഷൻ കഴിഞ്ഞ വർഷം നവംബർ 5ന് ആരംഭിച്ചു.  സംഘർഷം ബാധിച്ച പലസ്തീൻ ജനതയ്ക്ക് മാനുഷിക പിന്തുണ നൽകുന്നതിന് എമിറേറ്റ്സ് റെഡ് ക്രസന്റ്, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ, മറ്റ് യുഎഇ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാൻ നിർദേശം നൽകി. കൂടാതെ, ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിലും അബുദാബി ആരോഗ്യ വകുപ്പിലും റജിസ്റ്റർ ചെയ്തിട്ടുള്ള ഡോക്ടർമാർക്കും എമിറേറ്റ്സ് റെഡ് ക്രസന്റിലും യുഎഇയിലെ മറ്റ് മാനുഷിക, ചാരിറ്റബിൾ സ്ഥാപനങ്ങളിലും റജിസ്റ്റർ ചെയ്ത വോളന്റിയർമാർക്കും സന്നദ്ധസേവനത്തിനുള്ള അവസരങ്ങൾ ലഭ്യമാക്കണമെന്ന് പ്രസിഡന്റ് നിർദ്ദേശിക്കുകയുമുണ്ടായി.

ഇതുവരെ ആകെ  29 എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇആർസി) ട്രക്കുകളിൽ ദുരിതാശ്വാസവും മെഡിക്കൽ സാമഗ്രികളും റഫയിലെത്തിച്ചു. അതോടൊപ്പം അവിടെ കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി ഷെൽട്ടറുകൾ സ്ഥാപിക്കുന്നത് പൂർത്തിയായി, വൈദ്യുതി മുടക്കം മൂലം കേന്ദ്രങ്ങളിൽ ബായ്ക്കപ്പ് ചെയ്യാൻ സൗരോർജത്തിൽ പ്രവർത്തിക്കുന്ന 36 സെർച്ച്ലൈറ്റുകൾ സ്ഥാപിച്ചു. മാത്രമല്ല, പലസ്തീൻ കുട്ടികളെയും കുടുംബങ്ങളെയും കഠിനമായ തണുപ്പ് മറികടക്കാൻ സഹായിക്കുന്നതിനായി 18,014 ശീതകാല വസ്ത്രങ്ങൾ വിതരണം ചെയ്തു.  "തെക്കിയത്ത് അൽ ഖൈർ" പദ്ധതിയിൽ 44,800 ഗുണഭോക്താക്കൾക്ക് ഏകദേശം 11,200 ഭക്ഷണം വിതരണം ചെയ്തു. കൂടാതെ സബ്‌സിഡിയുള്ള ബ്രെഡ് പ്രോജക്ട് 16,610 പേർക്ക് പ്രയോജനം ചെയ്തു. റഫയിൽ ഗാസ മുനമ്പിലെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി യുഎഇ 6 വാട്ടർ ഡീസലൈനേഷൻ പ്ലാൻ്റുകളും ആരംഭിച്ചു. പ്ലാൻ്റുകൾക്ക് പ്രതിദിനം ഏകദേശം 1.2 ദശലക്ഷം ഗാലൻ ഡീസലൈനേഷൻ ശേഷിയുണ്ട്, അവ പൈപ്പുകളിലൂടെ ഗാസയിലേയ്ക്ക് പമ്പ് ചെയ്യപ്പെടുന്നു. ഇത് 600,000-ത്തിലേറെ പേർക്ക് പ്രയോജനം ചെയ്യുന്നു.

English Summary:

UAE Malayali Health Workers Experience In Palastin Gaza Rafa UAE Field Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com