ADVERTISEMENT

ദുബായ് ∙ ലോറിക്ക് തീപിടിച്ചുവെന്ന വിവരത്തെ തുടർന്ന് പട്രോളിങ് നടത്തുകയായിരുന്ന ദുബായ് പൊലീസിലെ കോർപറൽ മുറാദ് അബ്ബാസ് മുറാദ് (29)  ദ്രുതഗതിയിൽ അവിടെ എത്തിച്ചേർന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. ഇതിനിടെയാണ് ചീറിപ്പാഞ്ഞുവന്ന ഒരു ട്രക്ക് ലോറിയിലിടിച്ചത്. ആ അപകടത്തിൽ മുറാദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം സംഭവിച്ചു– അദ്ദേഹത്തിന്‍റെ കാലുകൾ രണ്ടും മുറിച്ചു മാറ്റേണ്ടിവന്നു.

2022 മേയ് 22നാണ് ഈ സംഭവം നടന്നത്. ദുബായ് പൊലീസിലെ പട്രോൾ ആൻഡ് ട്രാഫിക് വിഭാഗത്തിൽ ഉദ്യോഗസ്ഥനായ മുറാദ് ഇതേക്കുറിച്ച് ദുബായിൽ അടുത്തിടെ നടന്ന ലോക പൊലീസ് ഉച്ചകോടിയിൽ വിവരിച്ചതിങ്ങനെ: "ഞാനും എന്‍റെ സഹപ്രവർത്തകനും  തീപിടിച്ച വാഹനത്തിന് ചുറ്റുമുള്ള പ്രദേശം സുരക്ഷിതമാക്കുകയായിരുന്നു. പെട്ടെന്ന് അവിടേക്ക് നിയന്ത്രണം വിട്ടുവന്ന ഒരു ട്രക്ക് പട്രോളിങ് കാറിന്‍റെ ഡോറിൽ ഇടിച്ചു. ഞാൻ വാഹനത്തിന്‍റെ ഇടതുവശത്ത് വീണപ്പോൾ എന്‍റെ കാലുകൾക്ക് മുകളിലൂടെ അതു കയറിയിറങ്ങി. തുടർന്ന് റാഷിദ് ആശുപത്രിയിൽ രണ്ട് കാലുകളും മുറിച്ചുമാറ്റപ്പെട്ടത് ജീവിതത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുത്തി. പക്ഷേ, തിരിച്ചുവരുമെന്ന നിശ്ചയദാർഢ്യവും ദുബായ് പൊലീസിന്‍റെയും കുടുംബത്തിന്‍റെയും പിന്തുണയും എന്നെ രക്ഷപ്പെടുത്തി. ഇപ്പോൾ നിങ്ങളുടെയെല്ലാം മുൻപില്‍ വന്ന് ഇക്കാര്യ പറയാൻ അവസരമൊരുക്കിയത് അതാണ് ”.

2015 മുതൽ ദുബായ് പൊലീസിൽ സേവനമനുഷ്ഠിക്കുന്ന മുറാദ് യനിയമപാലകരുടെ കുടുംബത്തിൽ നിന്നാണ് വന്നത്. ഇദ്ദേഹത്തിന്‍റെ പിതാവും ഒരു സഹോദരനും യുഎഇ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നു. മറ്റൊരു സഹോദരൻ മുറാദിനോടൊപ്പം ദുബായ് പൊലീസിൽ ജോലി ചെയ്യുന്നു.

∙ അപകടം ജീവിതം മാറ്റിമറിച്ചു; പക്ഷേ..
മുറാദിന്‍റെ ജീവിതത്തെ പല തരത്തിൽ മാറ്റിമറിച്ച ഒരു അപകടമായിരുന്നു അത്. എന്നാൽ ജോലിസ്ഥലത്ത് ഒരു 'കുടുംബ'ത്തെ പോലെ കഴിഞ്ഞിരുന്ന സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും പിന്തുണ വളരെ വലുതായിരുന്നു. ഇവരെല്ലാം എന്നും അദ്ദേഹത്തെ സന്ദർശിച്ചു. ദുബായ് പൊലീസ് തലവൻ തന്നെ നേരിട്ട് വിളിച്ച് ക്ഷേമമന്വേഷിക്കുമായിരുന്നു. ഇതെല്ലാം മുറാദിൽ പ്രത്യാശയുണർത്തി. അതുപോലെ സ്വന്തം കുടുംബത്തിൽ നിന്നുള്ള പിന്തുണയും ആവോളം ലഭിച്ചു.

∙ അമേരിക്കയിൽ വിദഗ്ധ ചികിത്സ
തുടർന്ന് വിദേശത്ത് വിദഗ്ധ ചികിൽസ നടത്താനുള്ള ക്രമീകരണങ്ങളും ദുബായ് പൊലീസ് ചെയ്തു. യുഎസിലെ പ്രമുഖ ആശുപത്രിയിൽ ഒട്ടേറെ ശസ്ത്രക്രിയകൾക്ക് വിധേയനായ അദ്ദേഹത്തിന് കൃത്രിമകാലുകൾ നൽകി.  ആറ് മാസത്തെ തീവ്രമായ ചികിത്സയടക്കം 18 മാസത്തിന് ശേഷം മുറാദ് യുഎഇയിലേക്ക് മടങ്ങി. തുടർന്ന് ദുബായ് പൊലീസിൽ വീണ്ടും ജോലിയിൽ പ്രവേശിച്ചു. നിലവിൽ ഓഫിസ് ജോലിയാണ് ചെയ്യുന്നത്. പക്ഷേ പട്രോളിങ് ഡ്യൂട്ടിയിലേക്ക് മടങ്ങാനാണ് താത്പര്യമെന്നും ഫീൽഡിൽ തന്‍റെ അടുത്ത ദൗത്യത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും മുറാദ് പറയുന്നു.

∙ പൊലീസുകാർ അഭിമുഖീകരിക്കുന്ന അപകടങ്ങൾ ഏറെ
ലോക പൊലീസ് ഉച്ചകോടിയിൽ മുറാദിന്‍റെ ധീരതയുടെയും ചെറുത്തുനിൽപ്പിന്‍റെയും കഥ പൊലീസ് ഉദ്യോഗസ്ഥർ ദിവസവും അഭിമുഖീകരിക്കുന്ന അപകടങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു. എങ്കിലും തന്നെ ഒരു മകനെപ്പോലെ ആശ്ലേഷിച്ച പൊലീസുദ്യോഗസ്ഥരെയും സഹപ്രവർത്തകരെയും ഒരിക്കലും മറക്കാനാവില്ലെന്ന് ഈ യുവ പൊലീസുകാരൻ ആവർത്തിച്ച് പറയുന്നു. ഇത്തരത്തിലുള്ള പൊലീസ് ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ലെന്നും ദുബായിലേത് നമ്പർ വൺ പൊലീസ് സേനയാണെന്നും അദ്ദേഹം പറഞ്ഞു.

∙ 'ഒരു ഹീറോയുടെ ത്യാഗം'
മുറാദിന്‍റെ ഔദ്യോഗിക ജീവിതവും അപകടവും തുടർന്നുള്ള ശക്തമായ തിരിച്ചുവരവും പ്രമേയമാക്കി ദുബായ് പൊലീസ് ഒരു ഹ്രസ്വ ചിത്രവും നിർമിച്ചിട്ടുണ്ട്. നായകന്‍റെ ത്യാഗം എന്നാണ് അതിനിട്ട പേര്. അപകട ദൃശ്യങ്ങളും ചികിത്സയും പൊലീസിന്‍റെയും കുടുംബത്തിന്‍റെയും പിന്തുണയുമെല്ലാം ചിത്രത്തിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ജോലി ചെയ്യുന്നതിനിടയിൽ വേദനാജനകമായ ഒരു അപകടത്തിന്‍റെ ഫലമായി ഗുരുതരമായ പരുക്കുകൾ ഏറ്റുവാങ്ങിയിട്ടും പ്രയാസങ്ങളെ മറികടക്കുകയും അസാധ്യമായതിനെ കീഴടക്കുകയും വിജയം നേടുകയും ചെയ്ത മനക്കരുത്തുള്ള ഒരു പൊലീസ് നായകന്‍റെ കഥ പറയുന്ന  ഡോക്യുമെൻ്ററിയെന്നാണ് ഈ ചിത്രത്തെ ദുബായ് പൊലീസ് വിശേഷിപ്പിക്കുന്നത്. മറ്റുള്ളവർ നൽകിയ പരിധിയില്ലാത്ത പിന്തുണയാണ് ബുദ്ധിമുട്ടുകൾ നേരിടാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയതെന്നും കുറിച്ചു. നിയമപാലകരുടെ ത്യാഗത്തിന്‍റെ കഥ പൊതു സമൂഹത്തിന്‍റെ കണ്ണുതുറപ്പിക്കാൻ സഹായകുമെന്നാണ് പ്രതീക്ഷ.

English Summary:

Dubai Police Officer Life Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com