ADVERTISEMENT

അബുദാബി ∙ വാട്‌സ്ആപ്പ് ഉപയോഗിച്ച് ലഹരിമരുന്ന് വിതരണം നട‌ത്തിവന്ന 280 പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായിലെ സാമ്പത്തിക സുരക്ഷാ കേന്ദ്രവുമായി സഹകരിച്ച് കഴിഞ്ഞ വർഷം ജൂണിനും ഡിസംബറിനുമിടയിൽ നടത്തിയ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ക്യാംപെയ്നിലാണ് ഇവർ പിടിയിലായത്.  നിയമവിരുദ്ധമായ വേദനസംഹാരികൾ, ഹാഷിഷ്, ക്രിസ്റ്റൽ മെത്ത് തുടങ്ങിയ ലഹരിമരുന്നുകൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന വാട്സ് ആപ്പ് സന്ദേശങ്ങൾ പൊതുജനങ്ങൾക്ക് കുറ്റവാളികൾ ആവശ്യപ്പെടാതെ തന്നെ അയക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

കച്ചവടമുറപ്പിച്ച ശേഷം വാങ്ങുന്നവർ ബാങ്ക് അക്കൗണ്ട് വഴി ട്രാൻസ്ഫർ നടത്തുകയും തുടർന്ന് വിൽപനക്കാർ ലഹരിമരുന്ന് ഉള്ള സ്ഥലത്തിന്‍റെ ജിപിഎസ് പങ്കിടുകയും ചെയ്യുന്നു. ലഹരിമരുന്ന് സാധാരണയായി വിദൂര പ്രദേശങ്ങളിലാണ് കുഴിച്ചിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. അജ്ഞാത ഫോൺ നമ്പറുകളിൽ നിന്ന് ക്രമരഹിതമായാണ് സന്ദേശങ്ങൾ അയച്ചിരുന്നത്. പ്രചാരണത്തിനിടെ തന്റെ സംഘം 118 കിലോയിലധികം നിയമവിരുദ്ധ വസ്തുക്കൾ പിടിച്ചെടുത്തതായി ദുബായ് പൊലീസിലെ ആന്‍റി നാർക്കോട്ടിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ ഈദ് താനി ഹരിബ് പറഞ്ഞു. 'അജ്ഞാത സന്ദേശങ്ങൾ' വ്യാപിക്കുകയും കൂടുതൽ ആളുകളെ ലഹരിമരുന്നിന് അടിമയാക്കുകയും ചെയ്തു. ഇതിന് വാങ്ങുന്നയാളും വിൽക്കുന്നയാളും തമ്മിൽ നേരിട്ടുള്ള ബന്ധം ആവശ്യമില്ല. അതുകൊണ്ട് അന്വേഷണം വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

dubai-police-arrest-280-suspects-linked-to-whatsapp-drug-delivery-service
Image Credit: WAM.

∙ കുട്ടികളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ
സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം സ്വീകരിക്കുന്നവരെ തിരിച്ചറിയാൻ ഉദ്യോഗസ്ഥർ വിവരങ്ങൾ വിശകലനം ചെയ്തു. തൊഴിലാളികളുടെയോ കുട്ടികളുടെയോ എമിറേറ്റ്സ് ഐഡി വിശദാംശങ്ങൾ ഉപയോഗിച്ച് കടത്തുകാർ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതായി സംശയിക്കുന്നു. ദുബായിലെ സാമ്പത്തിക സുരക്ഷാ കേന്ദ്രം സംശയാസ്പദമായ 810 ബാങ്ക് അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംശയാസ്പദമായ 4,560 നിക്ഷേപങ്ങൾ രേഖപ്പെടുത്തിയ ശേഷം അവയെല്ലാം മരവിപ്പിച്ചു. ചില രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ച് ലഹരിമരുന്ന് വാങ്ങുന്നതിനായി കടത്തുകാരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചു. ലഹരിമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് കരുതുന്ന 600 ബാങ്ക്  അക്കൗണ്ടുകൾ ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മരവിപ്പിച്ചു.  

∙ ലഹരിമരുന്ന്  ഉത്പാദനത്തിന് രസതന്ത്രജ്ഞരുടെ സഹായം
സംഘങ്ങൾ ലഹരിമരുന്ന് ഉത്പാദിപ്പിക്കാൻ രസതന്ത്രജ്ഞരെപ്പോലുള്ള വിദഗ്ധരെ ഉപയോഗിക്കുന്നു. ലഹരിമരുന്ന് കടത്താനും പ്രോത്സാഹിപ്പിക്കാനും പുതിയ രീതികൾ സൃഷ്ടിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യുന്നു. ലഹരിമരുന്നിന്‍റെ  ഓൺലൈൻ വിപണനം ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും പക്ഷേ അതിനെ ചെറുക്കാനുള്ള ശ്രമങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും ജനറൽ ഹാരിബ് പറഞ്ഞു. 

∙ വാട്സ് ആപ്പ് സന്ദേശത്തിന് സ്ക്രീൻ ഷോട്ടുകൾ കൈമാറണം
ലഹരിമരുന്ന് വിതരണക്കാരിൽ നിന്ന് ലഭിച്ച പ്രസക്തമായ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ എടുത്ത് പൊലീസിന് കൈമാറാൻ അധികൃതർ അഭ്യർഥിച്ചു. തുടർന്ന് മൊബൈൽ നമ്പറുകൾ ബ്ലോക്ക് ചെയ്യാനും ഉപദേശിച്ചു. അതേസമയം, ഒട്ടേറെ പ്രചാരണങ്ങൾ നടത്തിയത് കാരണം യുഎഇ സമൂഹത്തിൽ ലഹരിമരുന്നിനെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചിട്ടുണ്ട്. ലഹരിമരുന്ന് വാങ്ങാൻ തുക കൈമാറുന്നവർക്ക് ശിക്ഷ കഴിഞ്ഞ് രണ്ട് വർഷത്തേയ്ക്ക് ആ ബാങ്ക് അക്കൗണ്ട് വഴി മറ്റുള്ളവർക്ക് പണം നിക്ഷേപിക്കുന്നതിനോ കൈമാറുന്നതിനോ ലഹരിമരുന്ന് വിരുദ്ധ നിയമപ്രകാരം വിലക്കുണ്ട്.

English Summary:

Dubai Police Arrest 280 Suspects Linked to WhatsApp Drug-Delivery Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com