ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്ത് സർക്കാർ  പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാർക്ക് മാർഗനിർദേശവുമായി ഇന്ത്യൻ എംബസി.   പാസ്‌പോർട്ട് നഷ്‌ടപ്പെട്ട്  എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന  ഇന്ത്യൻ പൗരന്മാർ, ബന്ധപ്പെട്ട അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് ആവശ്യമായ ഫീസ്  സഹിതം രേഖകൾ ബിഎൽഎസ് കോൺസുലാർ ആപ്ലിക്കേഷൻ സെന്‍ററുകളിൽ നൽകണം. കുവൈത്തിലെ 3 ബി എൽ എസ് സെന്‍ററുകളിലും അപേക്ഷ ഫോം സ്വീകരിക്കും. നിലവിൽ എംബസിയിൽ നിന്ന് ടോക്കണുകൾ നേടിയിട്ടുള്ളവർ ടോക്കണിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ ബിഎൽഎസ് സെന്‍ററുകൾ സന്ദർശിച്ച്   പൂരിപ്പിച്ച ഇ സി ഫോമുകൾക്കൊപ്പം  ഫീ സഹിതം  അപേക്ഷ സമർപ്പിക്കാനാണ് നിര്‍ദേശം. 

മാർച്ച്  21 മുതൽ ഏപ്രിൽ 8 വരെയുള്ള എല്ലാ ടോക്കണുകളും ഇതിനകം ബുക്ക് ചെയ്തിട്ടുള്ളതിനാൽ, ഈ കാലയളവിൽ  ടോക്കൺ ഉള്ളവർക്ക്   മാത്രമേ ബിഎൽഎസ് സെന്‍ററുകളിൽ സേവനം ലഭിക്കുകയുള്ളു. അപേക്ഷ സമർപ്പിച്ചതിന് ശേഷം, അപേക്ഷകൻ അടുത്ത പ്രവൃത്തി ദിവസം ബി എൽ എസ്  നൽകുന്ന  നിർദ്ദിഷ്‌ട സമയത്ത് അഭിമുഖത്തിനും ഇസികളുടെ ശേഖരണത്തിനും ആയി  എംബസിയിൽ എത്തണം. ഇനി മുതൽ ടോക്കണുകൾ 3 ബി എൽ എസ് സെന്‍ററുകളിൽ മാത്രമേ നൽകൂ എന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.  

പുതിയ അപേക്ഷകർ, അടുത്ത ലഭ്യമായ തീയതികളിൽ ഇസി ഫോമുകൾ സമർപ്പിക്കുന്നതിനുള്ള ടോക്കൺ ലഭിക്കുന്നതിന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും (വെള്ളിയാഴ്ച ഒഴികെ) ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ  ബി എൽ എസ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ നിർദ്ദേശിക്കുന്നു. സ്വയമോ, പുറത്ത് ടൈപ്പിങ് സെന്‍ററുകളിലോ  പൂരിപ്പിച്ച ഇസി ഫോമിൽ  എല്ലാ വിശദാംശങ്ങളും ശരിയായി പൂരിപ്പിച്ചിട്ടില്ലങ്കിൽ അപേക്ഷ സ്വീകരിക്കുകയില്ല . പാസ്‌പോർട്ട് കാലഹരണപ്പെട്ട സാഹചര്യത്തിൽ  പൊതുമാപ്പ്  സ്കീമിന് കീഴിൽ പെനാൽറ്റി ഫീസ് അടച്ച് കുവൈത്തിൽ തുടരുന്നതിന് ആഗ്രഹിക്കുന്നവർക്ക്  പാസ്‌പോർട്ടുകൾ വീണ്ടും ഇഷ്യൂ ചെയ്യുന്നതിന്   പുതിയ സ്പോൺസറുടെ സിവിൽ ഐഡിയും, സ്പോൺസർ ഒപ്പിട്ട സമ്മതപത്രവും ആവശ്യമായ മറ്റ് രേഖകളും സഹിതം ബി എൽ എസ് സെന്‍റർ  സന്ദർശിക്കാവുന്നതാണ്. കുവൈത്ത്  സിറ്റി, ജലീബ്  അൽ ഷോയോഖ് , ഫഹാഹീൽ എന്നിവിടങ്ങളിൽ ആണ് നിലവിൽ ബി എൽ എസ് കേന്ദ്രങ്ങൾ ഉള്ളത് .

English Summary:

The Indian Embassy in Kuwait with guidance for those who wish to avail themselves of the amnesty announced by the Kuwaiti government.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com