ADVERTISEMENT

അബുദാബി∙ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കടലും മരുഭൂമിയും മാത്രം ഉണ്ടായിരുന്ന യുഎഇ. ഇന്നു കാണുന്ന ഹരിതവൽക്കരണത്തിന് കഠിനാധ്വാനത്തിന്റെ പ്രയാണമുണ്ട്. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ദീർഘവീക്ഷണവും ഇഛാശക്തിയും ഊർജം പകർന്നപ്പോൾ യുഎഇ പടർന്നു പന്തലിച്ചു. 7 എമിറേറ്റുകളിൽ ഗ്രീൻ സിറ്റിയായി മാറിയത് തലസ്ഥാനമായ അബുദാബി.

ദ്വീപുകളുടെ നഗരമാണ് അബുദാബിയെ പച്ചപ്പട്ടണിയിക്കാൻ ലക്ഷക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ചു ഷെയ്ഖ് സായിദ്. രാജ്യ രൂപീകരണത്തിന് മുൻപ് തന്നെ 1966ൽ തുടങ്ങിയ ഹരിതവൽക്കരണം ഇപ്പോഴും തുടരുകയാണ്. സർബനിയാസ് ഐലൻഡ്, അൽവത്ബ വെറ്റ്‍ലാൻഡ് ഉൾപ്പെടെ 19 സംരക്ഷിത മേഖലകളിൽ 4 എണ്ണത്തിലേക്കു മാത്രമാണ് പൊതുജനങ്ങൾക്കു പ്രവേശനം. അബുദാബി നഗരസഭ 2023 ഫെബ്രുവരിയിൽ നടത്തിയ കണക്കെടുപ്പ് പ്രകാരം 50 ലക്ഷം മരങ്ങളുണ്ട് അബുദാബിയിൽ. ജനസംഖ്യാനുപാതത്തിൽ നോക്കുകയാണെങ്കിൽ ആളൊന്നിന് 2.7 മരങ്ങൾ വീതം. അബുദാബിയുടെ മൊത്തം ഏരിയയുടെ 7% ഹരിതവൽക്കരണം. അൽഐനിൽ 15%, അൽദഫ്രയിൽ 30% എന്നിങ്ങനെയാണ്.

അതിജീവനത്തിന്റെ നേർ സാക്ഷ്യം ദേശീയ വൃക്ഷമായ  ഗാഫ് ആണ് മണലാരണ്യത്തിന് തണൽവിരിക്കുന്നത്.   ഈന്തപ്പന, ആര്യവേപ്പ്, സമർ, അറക്, മർക് എന്നീ വൃക്ഷങ്ങളുമുണ്ട്. ഇതിനു പുറമേ കോടിക്കണക്കിന് കണ്ടൽ ചെടികൾ അബുദാബിയെ പച്ചപ്പട്ടണിയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു. ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ഏക്കർ കണക്കിന് സ്ഥലത്ത് നീണ്ടുകിടക്കുന്ന കണ്ടൽക്കാടുകൾ കണ്ണിനും മനസ്സിനും പ്രകൃതിക്കും കുളിരുപകരും. 2020ൽ ആരംഭിച്ച കണ്ടൽ നടീൽ ഇതിനകം 4.4 കോടി പിന്നിട്ടു. പ്രകൃതിക്കു കുട ചൂടിയതിലൂടെ അബുദാബി തടഞ്ഞത് 2.33 ലക്ഷം ടൺ കാർബൺ മലിനീകരണം. 

7 വർഷത്തിനകം 10 കോടി കണ്ടൽ ചെടികളാണ് ലക്ഷ്യം. കാർബൺ ബഹിർഗമനം തടയാൻ പ്രകൃതിദത്ത മാർഗമായ കണ്ടൽ ചെടികൾ യുഎഇയിൽ ഒട്ടുക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. നിലവിൽ യുഎഇയിൽ 4000 ഹെക്ടർ സ്ഥലത്ത് കണ്ടൽക്കാടുകളുണ്ട്. ഇതിൽ 2500 ഹെക്ടറും അബുദാബിയിലാണ്. ജൈവ വൈവിധ്യം മെച്ചപ്പെടുത്തുക, വന്യജീവികൾക്ക് സുരക്ഷിത ആവാസ വ്യവസ്ത ഒരുക്കുക, കാർബൺ മലിനീകരണം കുറയ്ക്കുക, ശുദ്ധവായു ഉറപ്പാക്കുക,  ജലപാതകളിലും തീരങ്ങളിലും മണ്ണൊലിപ്പ് തടയുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. തണ്ണീർത്തട മേഖലകളുടെ സംരക്ഷണത്തോടൊപ്പം പുതിയ ജലസംഭരണ കേന്ദ്രത്തിന്റെ പിറവിക്കും ഇതു കാരണമാകും. ഇതുവഴി ഭൂഗർഭ ജലത്തിന്റെ അളവ് വർധിപ്പിക്കാമെന്നും കണക്കുകൂട്ടുന്നു. ആഗോളതാപനം തടയാനുള്ള പാരിസ് ഉടമ്പടി അംഗീകരിക്കുകയും ഒപ്പുവയ്ക്കുകയും ചെയ്ത മധ്യപൂർവദേശ, വടക്കൻ ആഫ്രിക്കൻ മേഖലകളിലെ (മെന) ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ. നെറ്റ് സീറോ 2050  പദ്ധതി പ്രഖ്യാപിച്ച മേഖലയിലെ ആദ്യ രാജ്യവും.  1970കളിൽ തന്നെ ഹരിത വിപ്ലവത്തിന് തുടക്കമിട്ട ഷെയ്ഖ് സായിദിന്റെ മാതൃകയാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പിന്തുടരുന്നത്. യുഎൻ കാലാവസ്ഥ ഉച്ചകോടിയിലും (കോപ്28) യുഎഇയുടെ ഹരിതവൽക്കരണം പ്രശംസിക്കപ്പെട്ടിരുന്നു.

English Summary:

Hamdan bin Zayed, Environment Agency – Abu Dhabi Accomplishes Planting Mangroves to Combat Climate Change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com