മോസ്കോയിലെ ഭീകരാക്രമണം: ജിസിസി സെക്രട്ടറിയും യുഎഇയും അപലപിച്ചു
Mail This Article
റിയാദ് ∙ റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ 60 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്ത വെടിവയ്പിൽ ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും യുഎഇയും ശക്തമായി അപലപിച്ചു. ലോകത്തിലെ ഏത് പ്രദേശത്തും സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിടുന്ന എല്ലാത്തരം അക്രമങ്ങളെയും തീവ്രവാദത്തെയും ഭീകരതയെയും നിരാകരിക്കുന്നതിൽ ഗൾഫ് സഹകരണ കൗൺസിലിൻ്റെ ഉറച്ച നിലപാട് സെക്രട്ടറി ജനറൽ കുവൈത്ത് ന്യൂസ് ഏജൻസി (കുന) വഴി നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. റഷ്യൻ സർക്കാരിനോടും അതിൻ്റെ ജനങ്ങളോടും ഈ ദാരുണമായ ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളോടും ബന്ധുക്കളോടും ആത്മാർത്ഥമായ അനുശോചനം അറിയിച്ചു.
∙ യുഎഇ ശക്തമായി അപലപിച്ചു
ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിക്കുന്നുവെന്നും രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും ശാശ്വതമായി നിരസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു. റഷ്യയിലെ സർക്കാരിനോടും ജനങ്ങളോടും ഈ ഹീനമായ കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബങ്ങളോടും മന്ത്രാലയം ആത്മാർത്ഥമായ അനുശോചനം അറിയിച്ചു. പരുക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
മോസ്കോയിലെ സംഗീതനിശ നടക്കുന്ന ഹാൾ ഉൾപ്പെടുന്ന ഒരു കേന്ദ്രത്തിൻ്റെ താഴത്തെ നിലയിൽ തോക്കുധാരികൾ ഇരച്ചുകയറുകയും കൈ ഗ്രനേഡുകളും ബോംബുകളും എറിഞ്ഞ ശേഷം വെടിയുതിർക്കുകയും 40 പേർ മരിക്കുകയും 100 ഓളം പേർക്ക് പരുക്കേൽക്കുകയുമായിരുന്നു.