ADVERTISEMENT

അബുദാബി ∙ അത്യപൂർവ സുകൃതത്തിന്റെ ആത്മീയാനുഭവവുമായി റമസാൻ അവസാന ഘട്ടത്തിൽ. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ടമായ ലൈലത്തുൽ ഖദ്റിന്റെ രാത്രികൾ പ്രതീക്ഷിക്കുന്ന അവസാന പത്തിൽ പ്രാർഥനകൾ ഊർജിതമാക്കി വിശ്വാസികൾ. ആരാധനാലയങ്ങളും വീടുകളും പ്രാർഥനാ മന്ത്രങ്ങളാൽ മുഖരിതമായി. ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന രാവുകളിൽ നിശാ പ്രാർഥനയിൽ പങ്കെടുക്കാൻ എത്തുന്ന വിശ്വാസികൾക്കായി പള്ളികളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി. രാത്രി മുഴുവൻ പള്ളിയിൽ പ്രാർഥനാ നിരതരായി കഴിയുന്ന ഭജനയിരിക്കാനും (ഇഅ്തികാഫ്) ഒട്ടേറെ പേർ എത്തുന്നുണ്ട്. 

മാനവ സമൂഹത്തിന് മാർഗദർശനമായ വിശുദ്ധ ഖുർആൻ അവതരിച്ച റമസാനിൽ ദൈവിക ഗ്രന്ഥത്തിന്റെ സാരാംശം അറിഞ്ഞ് പഠിക്കാനും പാരായണത്തിനും ജനങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്നു. സർക്കാരിന്റെ അതിഥികളായി എത്തിയ രാജ്യാന്തര പണ്ഡിതർ വിവിധ ഭാഷകളിൽ റമസാൻ പ്രഭാഷണവും നടത്തിവരുന്നു.

റമസാനിലെ മൂന്നാമത്തെ വെള്ളിയാഴ്ച നടന്ന ജുമുഅ നമസ്കാരത്തിലും വൻ ജനാവലി എത്തിയിരുന്നു. പള്ളിക്കകവും വരാന്തയും മുറ്റവും നിറഞ്ഞ് വിശ്വാസികളുടെ നിര പള്ളിയുടെ പുറകിലേക്കും വശങ്ങളിലേക്കുമായി നീണ്ടു. നേരത്തെ എത്തുന്നവർക്കു മാത്രമേ പള്ളിക്കകത്തു ഇടംപിടിക്കാനായുള്ളൂ.   

ലൈലത്തുൽ ഖദ്ർ
റമസാനിലെ ഏറ്റവും സവിശേഷമാക്കപ്പെട്ട രാവാണ് നിർണയത്തിന്റെ രാത്രി എന്നറിയപ്പെടുന്ന ലൈലത്തുൽ ഖദ്ർ. ആ രാവ് എന്നായിരിക്കുമെന്ന് കൃത്യമായി വ്യക്തമാക്കപ്പെട്ടിട്ടില്ലെങ്കിലും അവസാനത്തെ പത്തിലെ 21, 23, 25, 27, 29 രാവുകളിൽ ഒന്നായിരിക്കുമെന്നാണ് സൂചന.  

ഒരായുഷ്കാലത്തെ (ശരാശരി 83 വർഷവും 3 മാസവും) പ്രാർഥനകളിൽ ഏർപ്പെട്ടതിന്റെ പുണ്യം ഒറ്റ രാവുകൊണ്ട് നേടിയെടുക്കാനുള്ള അപൂർവ അവസരമാണിത്. അതിനാൽ അവസാന പത്തിൽ പ്രത്യേകിച്ച് ഈ രാവുകളിൽ പുലരുംവരെ നമസ്കാരത്തിലും ഖുർആൻ പാരായണത്തിലും അനുബന്ധ പ്രാർഥനകളിലുമായി മുഴുകുന്നു. ദൈവ കൽപനയനുസരിച്ച് മാലാഖമാർ ഭൂമിയിലേക്ക് ഇറങ്ങുന്ന ലൈലത്തുൽ ഖദ്ർ രാവിൽ ഉൾപ്പെട്ടവർക്ക് പാപമുക്തിയും സ്വർഗപ്രവേശവും ലഭിക്കുമെന്ന വിശ്വാസവും ഇതിന് ആക്കംകൂട്ടുന്നു.

English Summary:

Gulf Ramadan 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com