ADVERTISEMENT

അബുദാബി ∙ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങൾ പ്രതിരോധിക്കുന്നതിനുള്ള വാക്സീൻ അബുദാബിയിലെ 111 സ്ഥാപനങ്ങളിൽ ലഭിക്കും. 

തണുപ്പിൽ നിന്നു ചൂടിലേക്കുള്ള കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി ചുമയും തുമ്മലും അടക്കമുള്ള 'സീസണൽ ഇൻഫ്ലുവൻസ' ജനങ്ങൾക്കിടയിൽ അതിവേഗം പടരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മരുന്നുകൾ ലഭ്യമാക്കിയത്.

ശ്വാസകോശത്തെ ബാധിക്കുന്ന ഇത്തരം കാലാവസ്ഥ രോഗങ്ങളെ നിയന്ത്രിക്കാൻ പ്രതിരോധ കുത്തിവയ്പാണ് പരിഹാര മാർഗമെന്ന് അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിലെ സാംക്രമിക രോഗ വകുപ്പ് മേധാവി ഡോ. ഫരീദ അൽ ഹൂസുനി അറിയിച്ചു. പകർച്ച വ്യാധികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ ബോധവൽക്കരണ ക്യാംപെയിനും തുടങ്ങി. 

'ഇൻഫെക്‌ഷൻ തടയുക 'എന്ന പ്രമേയത്തിലാണ് ക്യാംപെയിൻ. കുത്തിവയ്പിനു വിധേയനായ ഒരാളുടെ ശരീരം 14 ദിവസത്തിനുള്ളിൽ രോഗ പ്രതിരോധത്തിനു സജ്ജമാകും. ഇൻഫ്ലുവൻസയ്ക്ക് കാരണമാകുന്ന വൈറസുകളെ കുത്തിവയ്പിലൂടെ ചെറുക്കാമെന്നും ഡോ. ഫരീദ പറഞ്ഞു. 

കുത്തിവയ്പിലൂടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാം. കുത്തിവയ്പിനെ തുടർന്നുണ്ടാകുന്ന ശരീര വേദന, നേരിയ പനി തുടങ്ങിയ പാർശ്വഫലങ്ങൾ പേടിക്കേണ്ടതില്ലെന്നും രോഗം വരുന്നതിന്റെ അത്ര പ്രയാസം ഇതിനില്ലെന്നും അവർ പറഞ്ഞു. 

കുത്തിവയ്പ് സൗജന്യം
സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ സൗജന്യമാണ്. 

ആരോഗ്യമേഖലയിലെ ജീവനക്കാർ, 5 വയസ്സിന് താഴെയുള്ള കുട്ടികൾ, സ്കൂൾ വിദ്യാർഥികൾ (15-18 വയസ്സ് വരെ പ്രായമുള്ളവർ) അതിവേഗം രോഗം പിടിപെടാൻ സാധ്യതയുള്ള ഗർഭിണികൾ, 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർക്ക് പുറമെ ഹജ്, ഉംറ തീർഥാടകർക്കും സൗജന്യമായി വാക്സീൻ എടുക്കാം. 

ശ്രദ്ധിക്കുക
വൈറസുകളുടെ വ്യാപന തീവ്രത കുറയ്ക്കാൻ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കുക. കൈകൾ അണുവിമുക്തമാകും വിധം ശുചീകരിക്കുക. പ്രതലങ്ങളും ഉപകരണങ്ങളും നിരന്തരം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക. പൊതു സമ്പർക്കം കുറയ്ക്കുക. നേരത്തെ ചികിത്സ തേടുക.

നിസാരക്കാരനല്ല, ചിലപ്പോൾ ഗുരുതരമാകും
ഇൻഫ്ലുവൻസയിൽ പനി, ശരീര വേദന എന്നിവയ്ക്കു പുറമേ തൊണ്ടയെയും നാസഗ്രന്ഥിയെയും ബാധിക്കുന്നതിനാൽ രുചിയും മണവും താൽക്കാലികമായി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ശ്വസന വ്യവസ്ഥയുടെ മുകൾ ഭാഗത്തെയാണ് സീസണൽ ഇൻഫ്ലുവൻസമൂലമുള്ള വൈറൽ അണുബാധ ആദ്യം ഉണ്ടാവുക. അണുബാധ പടരുമ്പോൾ ആരോഗ്യസ്ഥിതി ചിലപ്പോൾ വഷളാകാനും സാധ്യതയുണ്ട്. ഇതു കടുത്ത ന്യൂമോണിയയിലേക്കും ബ്രോങ്കൈറ്റസിലേക്കും നയിക്കും. രക്തത്തിലെ വിഷബാധയുണ്ടായാൽ  അവയവങ്ങളുടെ പ്രവർത്തനം നിശ്ചലമാക്കുന്ന ഗുരുതരാവസ്ഥയിലേക്കു കാര്യങ്ങൾ പോകും. 

English Summary:

Seasonal influenza vaccination available at 111 health centres in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com