ADVERTISEMENT

അബുദാബി ∙ ഈസ്റ്ററിനും ഈദുൽ ഫിത്റിനും പിന്നാലെ ഐശ്വര്യത്തിന്റെ കാഴ്ച നിറച്ച് വിഷു എത്തിയതോടെ പ്രവാസി മലയാളികൾ ഒരുക്കങ്ങളുടെ തിരക്കിൽ. വിഷു വിഭവസമൃദ്ധമാക്കാൻ ഗൾഫിലെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ പച്ചക്കറികളും കൊന്നപ്പൂവും തേടി എത്തുന്നവരുടെ തിരക്കാണ്.

ആചാരാനുഷ്ഠാനങ്ങളിൽ കണിശത പുലർത്തുന്ന മറുനാടൻ മലയാളികൾ അവധി ദിനത്തിലെത്തിയ വിഷു ആഘോഷപൂർവം കൊണ്ടാടാനുള്ള തയാറെടുപ്പിലാണ്. ഈദിനു ലഭിച്ച നീണ്ട അവധി ഇത്തവണത്തെ വിഷു ആഘോഷം കേമമാക്കും. 4 വർഷമായി കോവിഡിനും റമസാനും ഇടയിൽ എത്തിയ വിഷു ആഘോഷിക്കാൻ കഴിയാതിരുന്നതിന്റെ പരിഭവം തീർക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ് മലയാളികൾ. കണി വെള്ളരി, മത്തൻ, ഇളവൻ, മാങ്ങ, പച്ചക്കായ, വാഴക്കൂമ്പ്, ചേന, പയർ, മുരിങ്ങ, തൂശനില തുടങ്ങി സദ്യയ്ക്കും കൊന്നപ്പൂവടക്കം വിഷുക്കണിക്കും ആവശ്യമായ എല്ലാ ഉൽപന്നങ്ങളും ഒരിടത്ത് പ്രത്യേകം അലങ്കരിച്ചത് മനോഹരമായ കാഴ്ചയ്ക്കൊപ്പം വാങ്ങാനും സൗകര്യമായി. 

വിഷു കിറ്റ്
പുതുതലമുറ ദമ്പതികൾക്ക് എളുപ്പത്തിനായി വേണ്ട ചേരുവകളെല്ലാം ചേർത്ത് പ്രത്യേക കിറ്റായി ലഭിക്കുന്നതിനാൽ സ്വന്തമായി ഉണ്ടാക്കി കഴിക്കാം. വിഷു കിറ്റിന് 26.95 ദിർഹമാണ് വില. ജോലിത്തിരക്ക് കാരണം പച്ചക്കറികൾ അരിയാനും തയാറാക്കാനും സമയമില്ലാത്തവർക്കായി  കുടുംബത്തിലുള്ളവരുടെ എണ്ണം അനുസരിച്ച് ആവശ്യമായ അളവിൽ അരിഞ്ഞ ഉൽപന്നങ്ങളുമുണ്ട്. അരി ഉൾപ്പെടെയുള്ള കിറ്റ് ഒന്നിച്ചും വെവ്വേറെയും വാങ്ങാം.

വീട്ടിലെത്തും സദ്യ
ലുലു ഹൈപ്പർമാർക്കറ്റുകളിൽ മുൻകൂട്ടി ബുക്ക് ചെയ്താൽ സദ്യ വീട്ടിലെത്തും. ഇനി അവിയൽ, സാമ്പാർ, കൂട്ടുകറി തുടങ്ങി സദ്യയ്ക്ക് ആവശ്യമായ ഓരോ വിഭവങ്ങളും ആവശ്യാനുസരണം പ്രത്യേകം തൂക്കി വാങ്ങുകയും ചെയ്യാം. 

പായസം 19 തരം
ചക്ക പ്രഥമൻ, മാമ്പഴ പായസം, മത്തങ്ങ, ചേന, ചവ്വരി പായസം നേന്ത്രപ്പഴം പായസം, ഈന്തപ്പഴം പായസം, അടപ്രഥമൻ, പാലട പ്രഥമൻ, പരിപ്പു പായസം, പാൽപായസം, സേമിയ, കാരറ്റ് പായസം തുടങ്ങി ഷുഗർഫ്രീ പായസം വരെ 19 ഇനം ആവശ്യാനുസരണം തൂക്കി വാങ്ങാം. കിലോയ്ക്ക് 22 ദിർഹം.

വിഷുക്കോടി
കസവ് മുണ്ട്, സാരി, സെറ്റു സാരി, പട്ടുപാവാട, ജാക്കറ്റ് തുടങ്ങി വിഷുക്കോടികളും ആകർഷകമായ നിരക്കിൽ ലഭ്യം. ഉപ്പു തൊട്ട് കർപ്പൂരം വരെ ഹൈപ്പർമാർക്കറ്റിൽ നിന്ന് നേരിട്ടോ ഓൺലൈനിലൂടെയോ വാങ്ങാം.

English Summary:

Vishu celebration: Malayali expatriates are gearing up for Vishu celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com