ADVERTISEMENT

ഷാർജ ∙ ഒഴിയാൻ മടിച്ച് കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ നീന്തി ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ് ഷാർജ നിവാസികൾ. മലയാളികൾ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരുടെ കൈത്താങ്ങാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. ജീവിതത്തിൽ ഇന്നുവരെ കാണാത്ത, അറിയാത്ത ആളുകളുടെ സഹായത്തിനു മുന്നിൽ നിറ കണ്ണുകളോടെ കൈകൂപ്പുകയാണ് ഇവർ.

കുടിവെള്ളവും ഭക്ഷണവും മാത്രമല്ല അത്യാവശ്യ മരുന്നിനും അടിയന്തര ചികിത്സയ്ക്കുമായി സന്നദ്ധ പ്രവർത്തകരെ സമീപിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. വിവരം റെയ്ൻ സപ്പോർട്ട് ഗ്രൂപ്പിലൂടെ അറിയിച്ചാണ് ഓരോ മേഖലയിലെയും ആവശ്യക്കാർക്ക് സഹായം എത്തിക്കുന്നത്. ഭക്ഷണവും വെള്ളവും  അവശ്യസാധനങ്ങളും സംഭാവന ചെയ്യാനും ഒട്ടേറെ പേർ മുന്നോട്ടുവന്നു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ, കെഎംസിസി, ഐസിഎഫ്, എമിറേറ്റ്സ് മലയാളി നഴ്സസ് അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളുമെല്ലാം ദുരിതാശ്വാസ വസ്തുക്കൾ വീടുകളിൽ എത്തിച്ചുവരുന്നു. 

ഷാർജ അൽവഹ്ദ, അൽഖാസിമിയ, അൽമജാസ്, ബാങ്ക് സ്ട്രീറ്റ്, കിങ് ഫൈസൽ സ്ട്രീറ്റ്, മുവൈല ഏരിയകിളിലെ വെള്ളക്കെട്ടിന് ശമനമായില്ല. അതിനാൽ വള്ളത്തിലൂടെ അവശ്യ സാധനങ്ങൾ എത്തിക്കുന്നത് തുടരുകയാണ്. വിവിധ റസ്റ്ററന്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയും സാധനങ്ങൾ സൗജന്യമായി നൽകിവരുന്നു.

മൊബൈലിൽ ചാർജ് തീർന്നതോടെ ആശയവിനിമയം നഷ്ടപ്പെട്ടവരെ കണ്ടുപിടിച്ച് സഹായം ലഭ്യമാക്കുകയാണ് സന്നദ്ധപ്രവർത്തകർ. ഈ പ്രദേശത്തെ ഗ്രോസറികളും സൂപ്പർമാർക്കറ്റുകളും തുറന്നിട്ടില്ലെങ്കിലും വിവിധ സ്ഥലങ്ങളിൽനിന്ന് സാധനങ്ങളും ഭക്ഷണവും എത്തിച്ചാണ് വിതരണം ചെയ്തുവരുന്നത്. വൈദ്യുതിയും വെള്ളവുമില്ലാത്ത ഫ്ലാറ്റിൽ കുടുങ്ങിയവർ ശുചിമുറിയിൽ പോകുന്നത് ഒഴിവാക്കാൻ ദ്രവരൂപത്തിലുള്ള ആഹാരമാണ് കഴിക്കുന്നത്.

4  ദിവസമായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽനിന്ന് ദുർഗന്ധം വമിക്കുന്നത് സഹായവുമായി എത്തുന്നവരെ പ്രയാസത്തിലാക്കുന്നുണ്ട്. ദുബായ്, ഷാർജയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിക്കുന്ന ഭക്ഷണവും കുടിവെള്ളവും മരുന്നും എടുത്ത് വിവിധ മേഖലകളിൽ വിതരണം ചെയ്യാൻ ഏഴായിരത്തിലേറെ വൊളന്റിയർമാരാണ് രാപകൽ രംഗത്തുള്ളത്. 

സഹായം തേടി എത്തിയ എല്ലാവർക്കും ആശ്വാസം എത്തിക്കാൻ ശ്രമിക്കുകയാണ്. വിമാനം റദ്ദാക്കിയതിനാൽ 4 ദിവസമായി എയർപോർട്ടിൽ കുടുങ്ങിയ 60 മലയാളികളെ ദുബായ് എയർപോർട്ട് അധികൃതരിൽനിന്ന് പ്രത്യേക അനുമതി എടുത്ത് തിരിച്ചിറക്കാൻ സാധിച്ചത് വലിയ നേട്ടമാണ്.

വിമാന സർവീസ് സാധാരണ നിലയിലാകുംവരെ അവർക്ക് യുഎഇയിൽ തുടരാനാണ് അനുമതി. അതിൽ പലരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തേക്കു പോയി. 20 പേർക്കു അഭയം നൽകാൻ ഗ്രൂപ്പിലെ അംഗങ്ങൾ തയാറായി.

കൃത്രിമമല്ല; പെയ്തത് സ്വാഭാവിക മഴ 
യുഎഇയിലുണ്ടായ മഴയ്ക്കു കാരണം ക്ലൗഡ് സീഡിങ് (കൃത്രിമ മഴ പെയ്യിക്കൽ) ആണെന്ന പ്രചാരണം തെറ്റാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 16ന് ക്ലൗഡ് സീഡിങ് നടത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. 75 വർഷത്തെ ഏറ്റവും വലിയ മഴയാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പെയ്ത്.  24 മണിക്കൂറിനിടെ ഒന്നര വർഷത്തെ മഴ ലഭിച്ചു.

English Summary:

UAE Rain : Malayalees across UAE came forward to help - Sharjah Rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com