ഗൾഫിലെ പ്രളയത്തിൽ കേടായ വാഹനങ്ങൾക്ക് കണക്കില്ല; ഗാരിജുകൾ നിറയുന്നു
Mail This Article
ദുബായ് ∙ പ്രളയത്തിൽ കേടായ വാഹനങ്ങൾകൊണ്ട് ഗാരിജുകൾ നിറയുന്നു. ഭൂരിഭാഗം വാഹനങ്ങളുടെയും എൻജിനിൽ വെള്ളം കയറി പ്രവർത്തന രഹിതമായതാണ് പ്രധാന പ്രശ്നം. പുതിയ എൻജിന് ചെലവു കൂടുതലായതിനാൽ അറ്റകുറ്റപ്പണി നടത്താനാണ് പലരും ആവശ്യപ്പെടുന്നതെന്ന് ദുബായ് ഖിസൈസിലെ അഹ്മദ് അൽ ജംരി ഓട്ടോ റിപ്പയർ ഗാരിജ് എൽഎൽസി പാർട്ണർ ടി.പി.ഫൈസൽ പറഞ്ഞു. വാഹനത്തിന്റെ തരം അനുസരിച്ച് ഇതിനു 6000 മുതൽ 10,000 ദിർഹം വരെ ചെലവു വരും. ഇതിനു പുറമെ വെള്ളം കയറി കേടായ മറ്റു ഭാഗങ്ങളും മാറ്റുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യേണ്ടിവരും. ചെറുകിട വാഹനങ്ങളാണ് കൂടുതൽ കേടായത്.
ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് അതുവഴി അറ്റകുറ്റപ്പണി നടത്താമെങ്കിലും കാലതാമസമെടുക്കും. അതിനാൽ പലരും സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി നടത്തുകയാണെന്ന് 2 പതിറ്റാണ്ടിലേറെയായി ഈ രംഗത്തുള്ള ഫൈസൽ പറഞ്ഞു. അതിനിടെ റിക്കവറി വാൻ നിരക്ക് 600 ദിർഹം വരെ ഉയർത്തിയതും വാഹന ഉടമകളെ പ്രതിസന്ധിയിലാക്കി.