യുഎഇയിലും സൗദിയിലും വളർത്തുമൃഗങ്ങളോടുള്ള പ്രിയം വർധിച്ചു
Mail This Article
ദുബായ്∙ യുഎഇയിലും സൗദി അറേബ്യയിലും വളർത്തുമൃഗങ്ങളോടുള്ള പ്രിയം വർധിച്ചുവരുന്നതായി മേഖലയിലെ വിദഗ്ധർ. കുടുംബാംഗങ്ങളെപ്പോലെ ഓമനമൃഗങ്ങളെ സ്നേഹിക്കുന്ന പ്രവണത ഈ രാജ്യങ്ങളിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇത് വളർത്തുമൃഗ ഭക്ഷണത്തിന് ആവശ്യക്കാർ ഏറി വരികയാണ്. ഈ വർധിദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ, വളർത്തുമൃഗങ്ങളുടെ പരിപാലന സേവനങ്ങൾ, ആയുസ്സ് വർധിപ്പിക്കുന്ന മരുന്നുകൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയിൽ വൻ നിക്ഷേപം നടക്കുന്നു. കൊവിഡ് മഹാമാരിക്ക് ശേഷം, വളർത്തുമൃഗങ്ങളുടെ ഉടമസ്ഥതയും പരിപാലനവും ഇരട്ടിയായി വളർന്നുവെന്ന് മാർക്കറ്റ് ഡാറ്റാ ഫോർകാസ്റ്റ് (എംഡിഎഫ്) എന്ന ഗവേഷണ സ്ഥാപനം റിപ്പോർട്ട് ചെയ്യുന്നു.
2028ൽ, ഈ മേഖലയിലെ പെറ്റ് ഫുഡ് മാർക്കറ്റ് 6.4 ബില്യൻ ഡോളറിലെത്തുമെന്നും 4.32% സിഎജിആർ വളർച്ച നിരക്കിൽ 2030ൽ ഈ വ്യവസായം 320 ബില്യൻ ഡോളറിൽ നിന്ന് 500 ബില്യൻ ഡോളറായി ഉയരുമെന്നും എംഡിഎഫ് പ്രവചിക്കുന്നു. 200 ബില്യൻ ഡോളർ വരുമാനത്തോടെ അമേരിക്ക ഏറ്റവും വലിയ വിപണിയായി തുടരും.വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട മിഡിൽ ഈസ്റ്റ്, ആഫ്രിക്കയിലെ പ്രധാന വ്യവസായ പ്രദർശനമായ 'പെറ്റ് വേൾഡ് അറേബ്യ 2024' ഏപ്രിൽ 22, 23 തീയതികളിൽ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിലെ ഇന്‍റർനാഷണൽ കൺവെൻഷൻ & എക്സിബിഷൻ സെന്‍ററിൽ നടക്കും.
കഴിഞ്ഞ വർഷത്തെ ആദ്യ ഷോയെ അപേക്ഷിച്ച് ഇത്തവണ പ്രദർശനം ഇരട്ടി വലുപ്പത്തിലും വ്യാപ്തിയിലും നടക്കും. വ്യാപാര ഇടപാടുകൾക്കൊപ്പം, വിനോദ പരിപാടികളും മത്സരങ്ങളും പ്രദർശനത്തിൽ ഉൾപ്പെടും. 22 രാജ്യങ്ങളിൽ നിന്നുള്ള 200 വ്യവസായ ബ്രാൻഡുകളെ പ്രതിനിധീകരിച്ച് 150 ലധികം പങ്കാളികൾ പങ്കെടുക്കും. ഇന്ത്യ, ബെൽജിയം, ചൈന, ഈജിപ്ത്, ഇന്തോനേഷ്യ, ഇറ്റലി, കുവൈത്ത്, നെതർലാൻഡ്സ്, പാക്കിസ്ഥാൻ, സൗത്ത് കൊറിയ, സ്വിറ്റ്സർലാൻഡ്, റഷ്യ, തായ്ലാൻഡ്, തുർക്കി, യുഎഇ, യുഎസ്എ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികൾ പങ്കെടുക്കും.