ADVERTISEMENT

അബുദാബി ∙ പ്രളയത്തിൽ വെള്ളം കയറി നശിച്ച വീടുകൾ നന്നാക്കാൻ സ്വദേശികൾക്ക് യുഎഇ 200 കോടി ദിർഹം അനുവദിച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ അധ്യക്ഷതയിൽ അബുദാബി ഖസർ അൽവതനിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മഴക്കെടുതികൾ വിശദമായി ചർച്ച ചെയ്ത ശേഷമായിരുന്നു സഹായ പ്രഖ്യാപനം. തുടർനടപടികൾക്കും ഭവന നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ഫെഡറൽ, പ്രാദേശിക അധികാരികളുമായി സഹകരിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനും മന്ത്രിതല സമിതിയെ നിയോഗിച്ചു.

സെൻട്രൽ ഓപ്പറേഷൻ റൂമുകളിൽ എത്തിയ 2 ലക്ഷത്തിലേറെ അഭ്യർഥനകൾ കൈകാര്യം ചെയ്യാൻ സുരക്ഷാ, ദുരന്തനിവാരണ മേഖലയിലെ 32,000 ഉദ്യോഗസ്ഥർക്കു കഴിഞ്ഞു. ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരും മികച്ച സേവനം നടത്തിയതായി വിലയിരുത്തി.

ജനജീവിതം സാധാരണ നിലയിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പിന്തുണ ഷെയ്ഖ് മുഹമ്മദ് എടുത്തുപറഞ്ഞു. അടിസ്ഥാന വികസന മേഖലകളിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകി. ഊർജ, അടിസ്ഥാന സൗകര്യവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങൾ, നാഷനൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി, മറ്റ് ഫെഡറൽ സ്ഥാപനങ്ങൾ, എല്ലാ പ്രാദേശിക എമിറേറ്റുകളിൽ നിന്നുമുള്ള പ്രതിനിധികൾ എന്നിവരും ഉൾപ്പെടും. ഭാവിയിൽ മഴക്കെടുതി ലഘൂകരിക്കാൻ ആവശ്യമായ നടപടി ഊർജിതമാക്കും. രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയവർക്ക് ഷെയ്ഖ് മുഹമ്മദ് നന്ദി രേഖപ്പെടുത്തി.

English Summary:

UAE Rain : UAE allocates 200 crore dirhams to repair rain-damaged homes of citizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com