ADVERTISEMENT

മക്ക∙ ഒന്നര വർഷം നീണ്ടുനിന്ന യാത്രയിൽ 50,000 കിലോമീറ്റർ ദൂരം സൈക്കിളിൽ താണ്ടി മൊറോക്കൻ സഞ്ചാരി അയ്യാദ് മക്കയിലെത്തി. ഹജ് തീർത്ഥാടകർ പുണ്യഭൂമിയിലേക്ക് നടത്തുന്ന യാത്രയിൽ താണ്ടുന്ന ഏറ്റവും കൂടിയ ദൂരമാണിത്. ഈ റെക്കോർഡിലൂടെ ഗിന്നസ് ബുക്കിൽ ഇടം നേടാനാണ് 28വയസ്സുകാരനായ അയ്യാദ് ആഗ്രഹിക്കുന്നത്. മൊറോക്കോയിൽ നിന്ന് നേരിട്ട് സൗദി അറേബ്യയിലേക്ക് പോകുന്നതിന് പകരം, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നീ മൂന്ന് വൻകരകളിലെ നിരവധി രാജ്യങ്ങൾ സന്ദർശിച്ചാണ് അയ്യാദ് യാത്ര പൂർത്തിയാക്കിയത്.

"നമ്മുടെ പൂർവ്വികർ പുരാതന മാർഗങ്ങളിലൂടെ ഹജ് ചെയ്തിരുന്നതുപോലെ, ദൈവത്തിന്‍റെ പവിത്രമായ ഭവനം സന്ദർശിക്കുക, ഹജ്, ഉംറ കർമ്മങ്ങൾ നടത്തുക, സൈക്കിളിൽ മക്കയിലേക്ക് പോകുക എന്നത് എന്‍റെ വളരെക്കാലത്തെ സ്വപ്നമായിരുന്നു" എന്ന് അയ്യാദ് പറഞ്ഞു. യാത്രക്കിടെ നിരവധി പ്രയാസങ്ങൾ നേരിടേണ്ടിവന്നു. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ റോഡുകളില്ലാത്ത പ്രദേശങ്ങളിൽ കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയും വനാന്തരങ്ങളിലൂടെയും സഞ്ചരിക്കേണ്ടിവന്നു. യാത്രയിൽ പല ദിവസങ്ങളിലും ഭക്ഷണം ലഭിക്കാതെ അർധ പട്ടിണി കിടക്കേണ്ടിവന്നു.

ഹജ് പൂർത്തിയാകുന്നതുവരെ, മക്കയിൽ ഉമ്മു അബ്ദുൽഹയ്യ് എന്ന പേരിൽ അറിയപ്പെടുന്ന സൗദി വനിത സ്വബാഹ് യൂസുഫിന്റെ വീട്ടിലാണ് അയാദ് താമസിക്കുന്നത്. മൊറോക്കൊയിൽ നിന്ന് സൈക്കിൾ മാർഗം ഹജിനെത്തിയ അയാദിനെ യാദൃശ്ചികമായി കണ്ടുമുട്ടിയ സ്വബാഹ് യൂസുഫ് തന്റെ വീട്ടിൽ തന്‍റെ മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം താമസിക്കാന്‍ യുവാവിനെ ക്ഷണിക്കുകയായിരുന്നു. ഹജ് പൂർത്തിയാകുന്നതുവരെ വിശുദ്ധ ഹറമിലോ മക്കയിലെ പള്ളികളിലോ താമസിക്കാനായിരുന്നു തന്‍റെ പദ്ധതിയെന്ന് അയ്യാദ് പറഞ്ഞു. ഇതിന് സാധിച്ചില്ലെങ്കിൽ തന്‍റെ പക്കലുള്ള തമ്പ് റോഡ് വക്കിൽ സ്ഥാപിച്ച് അതിൽ കഴിയാനായിരുന്നു പദ്ധതി. "എന്‍റെ വീട് വിശാലമാണ്. മറ്റു മാർഗങ്ങളില്ലാതെ പ്രയാസപ്പെടുന്ന ഏതു തീർഥാടകർക്കും എന്‍റെ വീട്ടിൽ താമസിക്കാവുന്നതാണ്. ഇതിൽ എനിക്ക് സന്തോഷമേയുള്ളൂ," എന്ന് സ്വബാഹ് യൂസുഫ് പറഞ്ഞു.

English Summary:

Moroccan Traveler Traveled 50,000 km to Mecca by Cycle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com