യാമ്പു പുഷ്പമേള സമാപിച്ചു
Mail This Article
യാമ്പു ∙ കണ്ണുകൾക്ക് വർണ്ണ വിസ്മയം തീർത്ത് മൂന്നു മാസക്കാലം നീണ്ടുനിന്ന ഏറ്റവും വലിയ പുഷ്പമേളയായ യാമ്പു പുഷ്പമേള സമാപിച്ചു. മാർച്ച് 9 ന് തീരുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന മേള സന്ദർശകരുടെ തിരക്ക് കാരണം ഏപ്രിൽ 30 വരെ നീട്ടുകയായിരുന്നു.
സമാപന ദിവസമായ ചൊവ്വാഴ്ച സന്ദർശകർക്ക് സൗജന്യ പ്രവേശനം നൽകിയതിനാൽ സ്വദേശികളും പ്രദേശവാസികളുമായ സന്ദർശകർ ഒഴുകിയെത്തി. സ്വദേശികളും വിദേശികളും ഒരുപോലെ ആസ്വാദിച്ച 14-ാമത് മേള ഫെബ്രുവരി 15 നാണ് ആരംഭിച്ചത്. വൈകിട്ട് 5 മുതൽ രാത്രി 11 വരെ 11.50 സൗദി റിയാലായിരുന്നു ടിക്കറ്റ് നിരക്ക്. അവസാനഘട്ടത്തിൽ ടിക്കറ്റ് ചാർജ് അധികൃതർ 30 സൗദി റിയാൽ ആക്കി നിശ്ചയിച്ചതിനാൽ സന്ദർശകരുടെ തിരക്കിൽ അൽപ്പം കുറവ് വന്നിരുന്നു.
യാമ്പു-ജിദ്ദ ഹൈവേ റോഡിന് സമീപത്തുള്ള റോയൽ കമ്മീഷൻ മേഖലയിലെ അൽ മുനാസബാത്ത് പാർക്കിലായിരുന്നു പുഷ്പോത്സവം നടന്നത്. ആഗോള ശ്രദ്ധ നേടിയ സൗദി-യാമ്പു പുഷ്പമേളയിൽ ഇത്തവണ മൂന്ന് ലോക റെക്കോർഡുകൾ പിറവിയെടുത്തു. ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ട, പൂക്കൾ കൊണ്ട് എഴുതിയ ഏറ്റവും വലിയ വാക്ക്, ഏറ്റവും വലിയ റോക്കറ്റിന്റെ മാതൃക എന്നിവയാണ് അവ. അതിവിശാലമായ പൂ പരവതാനിക്ക് രണ്ട് തവണ ഗിന്നസ് വേൾഡ് റെക്കോർഡ് യാമ്പു പുഷ്പമേള നേരത്തേ സ്വന്തമാക്കിയിരുന്നു. പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്കുകൾ, ടെക്നോളജി ആൻഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കോർണർ, ട്രാഫിക് സേഫ്റ്റി വില്ലേജ്, റീ സൈക്കിൾ ഗാർഡൻ, ചിൽഡ്രൻസ് പാർക്ക്, ഉല്ലാസ കേന്ദ്രങ്ങൾ, ഫുഡ് കോർട്ടുകൾ, വിപണനത്തിനും പ്രദർശനത്തിനുമായി ഒരുക്കിയ 150 തോളം സ്റ്റാളുകൾ എന്നിവയും പുഷ്പനഗരിയിൽ ഒരുക്കിയിരുന്നു.