ADVERTISEMENT

അബുദാബി ∙ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറഫോം ഉൽപന്നങ്ങൾ ജൂൺ ഒന്നു മുതൽ അബുദാബിയിൽ നിരോധിച്ചു. പരിസ്ഥിതി ഏജൻസി അബുദാബി (ഇഎഡി) 2020ൽ അവതരിപ്പിച്ച സിംഗിൾ യൂസ് പ്ലാസ്റ്റിക് പോളിസിയുടെ ഭാഗമായാണ് നടപടി. 

സ്റ്റൈറഫോം ?
പോളിസ്റ്റൈറീൻ എന്നറിയപ്പെടുന്ന കനംകുറഞ്ഞ വെള്ള പ്ലാസ്റ്റിക്കാണ് സ്റ്റൈറഫോം. ഇതു എളുപ്പം വിഘടിക്കുകയും ഭക്ഷണത്തോടൊപ്പം ശരീരത്തിൽ പ്രവേശിച്ച് ആരോഗ്യത്തിന് ഹാനികരമാകുകയും ജൈവവൈവിധ്യത്തെ ബാധിക്കുകയും ചെയ്യും. സ്റ്റൈറഫോം ഉപയോഗിച്ചുള്ള ഫുഡ് കണ്ടെയ്‌നർ തിളപ്പിക്കുകയോ ചൂടാക്കുകയോ ചെയ്യുന്നതും അപകടകരമാണ്.

നിരോധിച്ചവ
പോളിസ്റ്റൈറീൻ ഉപയോഗിച്ച് നിർമിച്ച ഗ്ലാസ്, കപ്പ്, പ്ലേറ്റ്, അടപ്പ് (മൂടി), കറി പാത്രം തുടങ്ങിയവ.

ഇളവ്
പുനരുപയോഗ സ്റ്റോറേജ് ബോക്സ്, കൂളർ, മെഡിക്കൽ ആവശ്യത്തിനുള്ള ഉൽപന്നങ്ങൾ. മാംസം, പഴങ്ങൾ, റെഡിമെയ്ഡ് പാൽ ഉൽപന്നങ്ങൾ, ചില്ലറ വിൽപ്പനയ്ക്കുള്ള മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ട്രേകൾ തുടങ്ങി ഒന്നിലേറെ തവണ ഉപയോഗിക്കാവുന്നവയെ നിരോധനത്തിൽനിന്ന് ഒഴിവാക്കി.

പ്ലാസ്റ്റിക് ബാഗ് 95% കുറച്ചു
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ വിൽപന 2022 ജൂൺ  മുതൽ പ്രാബല്യത്തിൽ വന്ന ശേഷം ഉപയോഗത്തിൽ 95% ഇടിവുണ്ടായി. യുഎഇയിലെ മറ്റ് എമിറേറ്റുകളും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധിച്ചു. ഷാർജയിലും ദുബായിലും ജനുവരി മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നീക്കം പരിസ്ഥിതി മാലിന്യങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ഡോ. ഷെയ്ഖ സാലിം അൽ ദാഹിരി പറഞ്ഞു. 

കുറച്ചത് 2000 ടൺ
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിലൂടെ  ഏപ്രിൽ വരെ 31 കോടി പ്ലാസ്റ്റിക് ബാഗുകളുടെ ഉപഭോഗം കുറച്ചു. അതായത് 2000 ടണ്ണിലേറെ പ്ലാസ്റ്റ് ബാഗുകളാണ് ഒഴിവാക്കിയത്. 2023ൽ 6.7 കോടി പ്ലാസ്റ്റിക് കുപ്പികളും (1000 ടൺ) ശേഖരിച്ചിരുന്നു. വാണിജ്യ, വ്യാവസായിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ട്  ബോധവൽക്കരണ പരിപാടിയും ആരംഭിച്ചു. നിരോധിത ഉൽപന്നങ്ങളുടെ പട്ടിക കമ്പനികളിലും മറ്റും പ്രദർശിപ്പിക്കുന്നു.

English Summary:

Abu Dhabi to Ban Single-Use Styrofoam Products from June 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com