ADVERTISEMENT

ദുബായ് ∙ നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ എല്ലാ മേഖലകളിലും കുറ്റമറ്റ സേവനം വേഗത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ദുബായ് സർക്കാർ വിവിധ വകുപ്പുകളിൽ 22 എഐ ഓഫിസർമാരെ നിയമിച്ചു. പരമ്പരാഗത മാതൃകയ്ക്കു പകരം എഐയുടെ സഹായത്തോടെ അത്യാധുനിക സംവിധാനം സജ്ജമാക്കുന്നതോടെ കുറ്റമറ്റ സേവനം ഉറപ്പാക്കാം. അതതു വകുപ്പുകളെ എഐ സൗഹൃദമാക്കി  പരിഷ്കരിക്കേണ്ട ചുമതല ഈ ഓഫിസർമാർക്കാണ്. 

ദുബായിയെ ആഗോള എഐ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് പദ്ധതിക്ക് അംഗീകാരം നൽകിയ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ദുബായിൽ എത്തുന്ന ഏതൊരാൾക്കും ആവശ്യമുള്ള സേവനം നിമിഷ നേരംകൊണ്ട് ലഭ്യമാക്കാനാണ് നിർദേശം.

ദുബായ് പൊലീസ്, ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ഡിപാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം തുടങ്ങി 22 സർക്കാർ സ്ഥാപനങ്ങളിൽ പുതിയ എഐ ഓഫിസർമാർ ചുമതലയേൽക്കുന്നതോടെയാണ് പരിഷ്ക്കാരങ്ങൾക്കു തുടക്കമാകുക. 

∙ സർക്കാർ ജോലികളിൽ നിർമിതബുദ്ധി
സർക്കാർജോലികളിൽ നിർമിതബുദ്ധി ഉപയോഗപ്പടുത്തുന്നതിലായിരിക്കും ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുക. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും സേവനം എളുപ്പമാക്കും. എഐ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലും വിന്യസിക്കുന്നതിലും ദുബായിയെ ഒരു ആഗോള കേന്ദ്രമായി സ്ഥാപിക്കാനുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടും പദ്ധതിക്ക് പിൻബലമേകുന്നു. 

2023 ജൂണിൽ എമിറേറ്റ്‌സ് ടവറിൽ ദുബായ് സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആരംഭിച്ചതും ഈ കുതിപ്പിലേക്കുള്ള ചുവടുവയ്പായിരുന്നു. ഭാവിയിൽ സർക്കാർ സേവനങ്ങൾക്ക് എഐ ഉപയോഗിക്കുന്നതിന് 30 സ്ഥാപനങ്ങളിലെ 1000 ജീവനക്കാർക്ക് പരിശീലനം നൽകും. ഇതിന്റെ ഭാഗമായി ഒട്ടേറെ പരിശീലന പദ്ധതികളും ആരംഭിക്കും. സേവനങ്ങൾക്ക് നിർമിത ബുദ്ധിയെ പ്രയോജനപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും മികച്ച കേന്ദ്രമാകും ദുബായ് എന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.

ലോകത്തിലെ ആദ്യത്തെ സമർപ്പിത എഐ സർവകലാശാലയായ മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2020ൽ അബുദാബിയിൽ തുറന്നതും യുഎഇയുടെ ഡിജിറ്റൽ യുഗത്തിന് ആക്കം കൂട്ടിയിരുന്നു.

English Summary:

Dubai installs 22 Chief AI Officers across Government Departments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com