ADVERTISEMENT

കാനഡായിൽ, ഒട്ടാവായിൽ മനോഹരമായി അലങ്കരിച്ച ഒരു സ്വീകരണമുറി. നിറയെ വെള്ള വസ്ത്ര ധാരികളായ യുവസുന്ദരിമാരും സുന്ദരന്മാരും , അഞ്ചോ ആറോ പൈതങ്ങളും . അലങ്കരിച്ച ഒരു വെളുത്ത ഇരിപ്പിടത്തിൽ പ്രസന്നവതിയും  തേജസ്വിയുമായ അവരുടെ മാതാവ് ലൂലു ആസനസ്ഥയായിരിക്കുന്നു. മുറിയിൽ വളരെയധികം പൂച്ചെണ്ടുകൾ ശ്രദ്ധയോടെ അലങ്കരിച്ചിരിക്കുന്നു. ഒരു വിവാഹാഘോഷ പാർട്ടിക്കുള്ള ഒരു കൂട്ടമുണ്ടവിടെ. ആനന്ദം അലതല്ലുന്ന മുഖങ്ങൾ. അൽപം നര കയറിയ തലയും, ഗാംഭീര്യം തുടിക്കുന്ന മുഖവുമായി ഒരാൾ ലൂലുവിന്റെ സമീപത്തു നില്പുണ്ട്.

മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണല്ലോ മദേഴ്സ് ഡേ ആയി നാം ആചരിക്കുന്നത്. ഈ വർഷത്തെ മദേഴ്സ് ഡേയിൽ ഒരു  പ്രത്യേക കുടുംബത്തെപ്പറ്റി എഴുതണമെന്ന ആഗ്രഹം തോന്നി. കാനഡായിൽ 39 വർഷമായി ആ കുടുംബം താമസിക്കുന്നു. കേരളത്തിലാണ് മൂല കുടുംബം. അവിടെ ഒൻപതു മക്കളിൽ ഏഴു പേർ ഡോക്ടേഴ്സ്, ഒരാൾ ഐഎഎസ്, എട്ടാമത്തെ പുത്രഭാര്യയാണ് ലൂലു. കോളജ് പ്രൊഫസറായ ഗൃഹനാഥൻ ടോം കഴിഞ്ഞ 40 വർഷങ്ങളായി കാനഡയിൽ എത്തിയിട്ട് ,  കംപ്യൂട്ടർ സയൻസ് Ph.D ആണ്. കോളജു പ്രൊഫസർ ടോമിന്റെ ഏകവരുമാനമാണ് ആ കുടുംബത്തിന്റെ ആശ്രയം.

39 വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തെ വിവാഹത്തിനായി എയർപോർട്ടിൽ വച്ചു ഞാനും എന്റെ ഭർത്താവും കൂടി യാത്ര അയച്ചതോർക്കുന്നു. വിവാഹിതനായി തിരികെ വന്നിട്ട് മിക്കപ്പോഴും ഞങ്ങൾ ഫോണിൽ സംസാരിക്കുമായിരുന്നു. സുന്ദരിയും സുശീലയുമായ ലൂലു ഉത്തമയായ , ത്യാഗമയിയായ കുടുംബിനിയായി. പതിനൊന്നു മക്കളുടെ മാതാവായി. ആറു പെണ്ണും അഞ്ച് ആണും. സന്തുഷ്ടമായ കുടുംബം. നാട്ടിൽ നിന്നും ബന്ധുക്കളൊക്കെ അന്വേഷിക്കും ഇത്രയും കുട്ടികളെ എന്തിനാ, എങ്ങനെ വളർത്തും എന്നൊക്കെ. ദൈവം തരുന്നതാണ്. ദൈവത്തിന്റെ ദാനമാണ് മക്കൾ എന്നു മറുപടി കൊടുക്കും. ഓരോ കുഞ്ഞിന്റെ ജനനവും അവർക്ക് ആഘോഷമായിരുന്നു എന്നാണ് ലൂലുവിന്റെ ഭാഷ്യം.

മൂത്ത മകൾക്ക് 38 ഉം ഇളയ കുട്ടിക്ക് 25 ഉം ആണ് ഇപ്പോൾ പ്രായം. ഓരോ വയസിനിളപ്പമാണ് ഓരോ കുട്ടിയും. 11 മക്കളെയും കൂട്ടി കേരളത്തിലുമൊക്കെയായി ഒരു തവണ മാത്രം യാത്ര പോയതൊഴിച്ചാൽ തികച്ചും ഭർത്താവിനെയും മക്കളെയും നോക്കി ജീവിക്കുന്ന ഒരമ്മ.. നാലു പെൺമക്കളും ഒരു മകനും വിവാഹിതരായി. അവരുടെ വീടിനടുക്കലാണ് വിവാഹിതരായ മക്കളുടെയും താമസം. ഏതാവശ്യത്തിനും എല്ലാ മക്കളും വിളിപ്പുറത്തുണ്ടാവും.

നാലു കിടക്കമുറികളുള്ള മനോഹരമായ ഒരു ചെറിയ വീട്ടിലാണ്. ഇതുവരെയും ഇത്രയും മക്കളുമായുള്ള താമസം. അത് എത്ര സംതൃപ്തവും ആനന്ദപ്രദമായിരുന്നുവെന്ന് ലൂലു സന്തോഷത്തോടെയാണ് പറയുന്നത്. താഴെയുള്ള സഹോദരങ്ങളെ നിയന്ത്രിക്കുന്നതും വീട്ടിലെ ജോലികളും അവരുടെ കടമകളും മൂത്ത കുട്ടിയാണ് പറഞ്ഞേൽപ്പിച്ചിരുന്നത്. ഇത്രയും മക്കളുണ്ടെങ്കിലും യാതൊരു ശബ്ദ കോലാഹലങ്ങളോ മത്സരങ്ങളോ ഒന്നുമില്ലാത്ത ഭവനം. സന്ധ്യയ്ക്കും പ്രഭാതത്തിലും ലിവിംഗ് റൂമിൽ പ്രാർത്ഥനയക്ക് ഒത്തുകൂടും. ഓരോരുത്തർക്കും അവരവരുടെ ബൈബിൾ കയ്യിലുണ്ടാകും. ഓരോരുത്തരുടെയും ബൈബിൾ ഭാഗം പ്രായക്രമമനുസരിച്ചു വായിക്കണം. അവരവർ വായിക്കുന്ന വേദഭാഗത്തെപ്പറ്റി അവർ വിശദീകരിക്കണം. ചിട്ടയായ നില്പും വേദ വായനയും പാട്ടും ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനയും ആരെയും അതിശയിപ്പിക്കും. ധാരാളിത്വമോ അല്ലലോ ഇല്ലാതെ സംതൃപ്തിയോടെ സമാധാനത്തോടെ കഴിയുന്ന കുടുംബം.

ഭക്ഷണമുണ്ടാക്കുന്നതിൽ ,വിളമ്പുന്നതിൽ, മേശ ഒരുക്കുന്നതിൽ, വീടു വൃത്തിയാക്കുന്നതിൽ അവരവരുടെ ബെഡ്ഡു വിരിക്കുന്നതിൽ അങ്ങനെ ഓരോരുത്തരുടെയും പ്രായവും പ്രാപ്തിയുമനുസരിച്ചു ഓരോ കുട്ടിയും സഹായിക്കുന്നതിനാൽ ഒരു ജോലിയും അവർക്കു ഭാരമായില്ല. അനുസരണം, പരസ്പര ബഹുമാനം, ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം ഇവയാണ് ആ കുടുംബ ഭദ്രതയ്ക്കു നിദാനം. പഠിത്തത്തിലും ഏവരും മുൻപന്തിയിൽ, അതിനാൽ വിദ്യാഭ്യാസം സൗജന്യം. അഞ്ചുപേർ ഡോക്ടേഴ്സ്, കൂടുതൽ  പേരും എൻജിനീയേഴ്സ് ആയിയെന്ന് ലൂലു പറഞ്ഞു.

മതേഴ്സ് ഡേയ്ക്ക് മക്കളൊത്തുകൂടിയതാണ്. ഇന്ന് അവർ ഏറ്റം സന്തോഷിക്കുന്ന ദിവസമാണ്. ഓരോരുത്തരും അമ്മയെ ആദരിക്കുന്നതിൽ ഇന്നു മത്സരമാണ്. എല്ലാവരും ആവശ്യത്തിലേറെ സമ്പത്തിൽ, സമൃദ്ധിയിൽ, വിദ്യാസമ്പത്തിൽ, ദൈവ കൃപാ നിറവിൽ, ദൈവത്തിനു നന്ദി ചൊല്ലാതെ ഒരാഘോഷവും അവരുടെ ജീവിതത്തിലില്ല. സ്നേഹത്താൽ ബന്ധിതമായ ഒരു സന്തുഷ്ട കുടുംബം. പുറത്തുനിന്നാരെയും ഒരാഘോഷങ്ങൾക്കും കൂട്ടാറില്ല. അവരുടെ കുടുംബം ഇന്ന് ഒരു വലിയ കൂട്ടമാണ്. ഇതാണ് ഭൂമിയിലെ സ്വർഗ്ഗം. അമ്മ അവരുടെ ദൈവമാണ്.

I am a very happy and blessed mother with my family of eleven children. I had a little hard time when they were young, but my husband was so caring and helpful in everything, as well as all my children too. I did not have a social life, but my family was every thing for me. Birthdays, Christmas, graduation etc. were our happiest days, no expensive gifts, they knew that we cannot afford, but satisfaction was their merit. My children walked with God, so they never failed, I reap well what I sowed . 

പതിനൊന്നു മക്കളെ പെറ്റു വളർത്തിയൊരമ്മ

പതിനൊന്നും കതിരായി കായായി കനിയായി

പതിവായിട്ടർത്ഥനയിൽ മക്കളെ  പോറ്റിയതാൽ

പുതുതലമുറകൾക്കെന്നും ദീപശിഖ അമ്മ !

മത്സരവും വഴക്കുമില്ലാത്ത ഭവനം, പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും, ദൈവത്തെ ഭയപ്പെട്ടും അവന്റെ കല്പനകളെ ആചരിച്ചും ജീവിക്കുന്ന ഭവനം എത്ര അനുഗ്രഹിക്കപ്പെട്ടത്. അമ്മയുടെ മാറിടമാണ് ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റം വലിയ സർവ്വകലാശാല. നല്ല അമ്മമാർ നല്ല സമൂഹത്തെ വാർത്തെടുക്കുന്നു.

Happy Mothers’ day to all blessed mothers! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com