നമുക്ക് കവലകളിൽ ചെന്നു സൊറ പറയാം
Mail This Article
മലയാളിയുടെ സാംസ്കാരികതയുടെ മകുടോദാഹരണങ്ങളിൽ ഒന്നായി നിലനിന്നിരുന്ന ഒന്നായിരുന്നു കവലകൾ . കേരളം സമ്പന്നതയുടെ ചുവട് പിടിച്ച് മുന്നേറുന്നതിന്റെ കാഴ്ചയാണ് അന്യം നിന്നു പോകുന്ന ഗ്രാമീണകവലകൾ .
വൈകിട്ട് ആറിനു ശേഷം എട്ട് മണിവരെയെങ്കിലും ആളുകൾ തിങ്ങിനിറഞ്ഞ കവലകൾ ഇന്നു ശ്മശാന മൂകതയെ നേരിടുകയാണ് . സാമൂഹ്യ സഹവർത്തിത്തം നഷ്ടപ്പെട്ടു തുടങ്ങിയില്ലേ? , ഡിജിറ്റൽ യുഗം ആപത്കരമാം വിധം കടന്നുകയറിയപ്പോൾ പലരും ഡിജിറ്റൽ ആയി മാറി . മനുഷ്യന്റെ മണം അടിച്ചാൽ അലർജി ആയി മാറി.....
മക്കൾ സമ്പന്നതയുടെ കൊട്ടാരം പണിയുമ്പോൾ മാതാപിതാക്കൾ നിശബ്ദരായി പോയി എന്നുള്ളത് സുഖത്തിൽ അഭിരമിക്കാനുള്ള അവരുടെ മോഹങ്ങൾ കൊണ്ടായിരുന്നു എന്നുള്ളത് എടുത്ത് പറയേണ്ട ഒന്നാണ് .
“ചക്ഷു ശ്രവണ ഗളസ്ഥമാം ദർദ്ദുരം ഭക്ഷണത്തിനപേക്ഷിക്കുന്നതു പോലെ
കാലാഹിനാം പരിഗ്രസ്തമാം ലോകവും ആലോല ചേതസ്സാ ഭോഗങ്ങൾ തേടുന്നു “
ആധുനിക സൗകര്യങ്ങളോടും പട്ടണത്തിന്റെ പുറമോടിയിലേക്കും അറിയാതെ വീണുപോയപ്പോൾ നാട്ടിലെ നന്മയുള്ള സാധാരണ മനുഷ്യരുടെ മണം ശ്വസിക്കാൻ മറന്നു എന്നുള്ളത് സ്വയം വിഷവായു ശ്വസിച്ചുകൊണ്ട് സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തുന്നതു പോലെയാണ് .
സാംസ്‌കാരിക സംഘടനകൾ ഗ്രാമീണ വായനശാലകൾ തുടങ്ങിയവയ്ക്ക് വലിയൊരു പ്രാധാന്യം നൽകി യുവ തലമുറയെ പണത്തിന്റെയും മറ്റിതര സുഖത്തിന്റെയും പുറകെ പായാതിരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി ഗ്രാമങ്ങളെ ഗ്രാമങ്ങളായി നിർത്തി നന്മയെ നിലനിർത്തുക.