ADVERTISEMENT

റോസ് പെറോ മാനവികതയുടെ മഹത്തായ ഉദാഹരണമായിരുന്നു. ടെക്സസ് സൈസ്ഡ് മാലാഖയായിരുന്നു. പറയുന്നത് മുൻ ടെക്സസ് ഗവർണർ റിക്ക് പെറി. പെറോയുടെ മാനുഷ്യ സ്നേഹം വ്യക്തമാക്കാൻ ഒരു സംഭവം വിവരിക്കുന്നു. പെറി ടെക്സസ് ഗവർണറായിരിക്കുമ്പോൾ 2003 ൽ 82–ാം എയർബോൾ സേനയിൽ ഇറാക്കിൽ വച്ച് വയറിന്റെ കീഴ്ഭാഗത്ത് വെടിയുണ്ടയേറ്റ് മെനിഞ്ചൈറ്റിസ് ബാധിച്ച് വീൽ ചെയറിലാകേണ്ടി വന്ന യുഎസ് ആർമി കോർപ്പറൽ അലൻ ബാബിൽ ജൂനിയറെകുറിച്ച് അറിഞ്ഞു. മുറിവേറ്റതിന്റെ ഒന്നാം വാർഷികത്തിൽ പെറി അയാളുടെ അമ്മ റോസിയോട് തനിക്ക് എന്തെങ്കിലും സഹായം ചെയ്യാനാവുമോ എന്ന് ചോദിച്ചു. മകനെ ആശുപത്രിക്ക് പുറത്തെത്തിക്കുവാൻ ആവശ്യമായ ധനം ഇല്ലാതെ വിഷമിക്കുകയാണെന്ന് റോസി പെറിയോട് പറഞ്ഞു.

കുടുംബത്തോട് യാത്ര പറഞ്ഞ് ഇറങ്ങിയ ഉടൻ പെറി പെറോയ്ക്ക് ഫോൺ ചെയ്തു. ആ ഒരൊറ്റ ഫോൺ വിളി മാത്രം പിന്നീട് ഒരുപാട് കാര്യങ്ങൾ സംഭവിക്കുവാൻ കാരണമായി എന്ന് പെറി പറയുന്നു. ഓസ്റ്റിനിൽ സ്വന്തം പ്ലെയിൻ അയച്ച് അടുത്ത ദിവസം തന്നെ ഡാലസിലെ പ്രമുഖ ന്യൂറോളജിസ്റ്റുകൾ ഉള്ള സെയിൽ ലിപ്ഷ് ഹോസ്പിറ്റലിലെക്ക് മാറ്റുവാനും അവിടെ വിദഗ്ദ്ധ ചികിത്സ നൽകുവാനും പെറോ ഇടപാട് ചെയ്തു.

ഇന്ന്, വർഷങ്ങൾക്കുശേഷം അലനും മാതാപിതാക്കളും പ്രത്യേകം നിർമ്മിച്ച സ്മാർട്ട് ഹോമിൽ കഴിയുന്നു. മുറിവേറ്റ സൈനികർക്ക് പ്രത്യേക സഹായം നൽകുന്ന ഗാരി സിനിസിന്റെ സഹായവും ഇവർക്ക് ലഭിച്ചു. തന്റെ മകനെ സഹായിച്ച വരെ മാലാഖമാരെന്നും പെറോയെ വലിയ മാലാഖ എന്നും റോസി വിളിക്കുന്നു.

ഇത്തരം വിശേഷണങ്ങൾ റോസ് പെറോ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. സഹജീവികളോടുള്ള സ്നേഹവും അവർക്ക് ചെയ്യാനാവുന്ന സഹായം ചെയ്യുവാനുള്ള താൽപര്യവുമാണ് പെറോയെ നയിച്ചിരുന്നത്. ടെക്സസിൽ ജനിച്ചവൻ, ടെക്സസ് വളർത്തിയവൻ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. അതോടൊപ്പം താൻ മരിക്കുമ്പോൾ ടെക്സസിൽ മരിച്ചവൻ എന്നും പറയുമായിരിക്കും എന്നൊരു അഭിമുഖത്തിൽ ഫലിത രൂപേണ പറഞ്ഞിരുന്നു.

സ്വയം വളർന്ന് വലുതായി വ്യവസായങ്ങൾ വളർത്തി വിറ്റ് ബില്യണയറായി മാറിയ റോസ് പെറോ ഒരു സാധാരണ ഉയരമുള്ള (അഞ്ചടി ആറിഞ്ച്) മനുഷ്യനായിരുന്നു. ഡാലസിന് കിഴക്കേ ചെറിയ പട്ടണമായ ടെക്സർ കാനയിൽ 1930 –ൽ ജനിച്ചു. ലു മേ റേയും ഗബ്രിയേലുമായിരുന്നു മാതാപിതാക്കൾ. മൂത്ത സഹോദരൻ ഗബ്രിയേൽ റോസ് ജൂനിയർ കുട്ടിയായിരിക്കുമ്പോഴേ മരിച്ചു. കുടുംബം ടെക്സർ കാനയുടെ കവലയിൽ പഞ്ഞി കച്ചവടം നടത്തിയിരുന്നു. ടെക്സർ കാനയിലെയും ഡാലസിലെയും സാൽവേഷൻ ആർമിയുടെ ആസ്ഥാനങ്ങളിൽ കുടുംബാംഗങ്ങളുടെ പ്രതിമകൾ ഉണ്ട്. ടെക്സർ കാനയിലെ സാൽവേഷൻ ആർമി ആസ്ഥാനത്ത് പെറോയുടെ ഭാര്യ നൽകിയ സംഭാവനയിലൂടെ പണിത ഒരു ചെറിയ പള്ളി (ചാപ്പൽ) ഉണ്ട്.

എട്ടുവയസുള്ളപ്പോൾ പെറോ ടെക്സർ കാന ഗസ്റ്റ് പത്രം വിതരണം ചെയ്തു. 25 വയസുള്ളപ്പോൾ പിതാവ് മരിച്ചു. ടെക്സർ കാനയിലെ കോളജ് പഠനത്തിനുശേഷം 1949 ൽ യുഎസ് നേവൽ അക്കാദമിയിൽ ചേർന്നു. ഭാര്യ മാർഗോട്ടിനെ ഒരു ബ്ലൈൻഡ് ഡേറ്റിൽ ആയിടയ്ക്ക് കണ്ടെത്തി.

2019 ജൂലൈയിൽ സ്വയം സൃഷ്ടിച്ച വ്യക്തിത്വങ്ങളിൽ 10 ൽ 10 ഗുണങ്ങളും പെറോയ്ക്ക് ഉണ്ടെന്ന് ഫോബ്സ് മാസിക കണ്ടെത്തി. പെറോയുടെ സമ്പത്ത് 4.1 ബില്യൻ ഡോളറാണെന്നും ലോകത്തിലെ 478–ാം മത്തെ സമ്പന്നനാണെന്നും മാസിക വിലയിരുത്തി. 32–ാം ജന്മ ദിനത്തിൽ ഭാര്യയിൽ നിന്ന് 1,000 ഡോളർ കടം വാങ്ങി ഇലക്ട്രോണിക് ഡേറ്റ് സിസ്റ്റം (ഇഡിഎസ്) ആരംഭിച്ചു. 1968–ൽ കമ്പനി പബ്ലിക് ആയി. കുറെയധികം വർഷക്കാലം ധാരാളം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതന വിവരങ്ങൾ രേഖപ്പെടുത്തുന്നതും പേ ചെക്കുകൾ സൃഷ്ടിക്കുന്നതും കമ്പനി ഏറ്റെടുത്തിരുന്നു.

1984 ൽ ജനറൽ മോട്ടേഴ്സ് കോർപ്പറേഷൻ 2.6 ബില്യൻ ഡോളറോളം നൽകി  ഇഡിഎസ് വാങ്ങിയപ്പോൾ പെറോ ആദ്യമായി ബില്യണറായി അറിയപ്പെട്ടു. പുതിയ കമ്പനികൾക്ക് രൂപം നൽകുകയോ അവ ഏറ്റെടുത്ത് വളർത്തി വലുതാക്കി വലിയ ലാഭത്തിന് വിൽക്കുകയോ പെറോ ഒരു പതിവാക്കിയിരുന്നു.

1992 ലും 1996 ലും മൂന്നാം പാർട്ടി സ്ഥാനാർഥിയായി യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1992 ൽ ഡമോക്രാറ്റിക് സ്ഥാനാർഥിയായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ബിൽ ക്ലിന്റൺ‍ അന്ന് അർക്കൻസ സംസ്ഥാന ഗവർണറായിരുന്നു. നഗരത്തിന്റെ കവലയിൽ ചെറിയ കട നടത്തുന്നയാൾ വാൾമാർട്ട് എങ്ങനെ നടത്താനാണ് എന്ന് പെറോ ക്ലിന്റണെ പരിഹസിച്ചു. 1992 ൽ പെറോ 19% വോട്ടുകൾ നേടിയതാണ് റിപ്പബ്ലിക്കന്റെ സ്ഥാനാർഥിയുടെ പരാജയത്തിന് കാരണം എന്ന് ആരോപണം ഉണ്ടായി.

ആരെയും വകവയ്ക്കാതെ തുറന്നടിച്ച് സംസാരിക്കുക പെറോയുടെ സ്വഭാവമായിരുന്നു. എന്നാൽ തികഞ്ഞ മനുഷ്യ സ്നേഹിയാണെന്ന് പല തവണ തെളിയിച്ചിട്ടുണ്ട്. ഒപ്പം തികഞ്ഞ രാജ്യസ്നേഹിയും ആയിരുന്നു. ജൂലൈ 9 89–ാം മത്തെ വയസ്സിൽ ന് പെറോ യാത്രയായി. റോസ് പെറോ ജൂനിയർ, നാൻസി, സൂസാൻ, കാരലിൻ, കാതറിൻ എന്നിവരാണ് മക്കൾ. 

വളർത്തു മൃഗങ്ങളുടെയും (സ്പീറ്റർ എന്ന ഒട്ടകം ഉൾപ്പടെ) പെയിന്റിങ്ങുകളുടെയും പ്രതിമകളുടെയും ഒരു വലിയ ശേഖരമുണ്ട് പെറോയുടേതായി. എന്നാൽ സ്വന്തമായി ഒരു കമ്പ്യൂട്ടർ ഉണ്ടായിരുന്നില്ല എന്ന് കേൾക്കുമ്പോൾ അദ്ഭുതം തോന്നും. റെമിംഗ്ടൺ റാൻഡിന്റെ ഒരു മാനുവൽ ടൈപ്പ്റൈറ്റർ മാത്രമാണ് ഉപയോഗിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com