ADVERTISEMENT

ഇരുപത്തിരണ്ട് ഓർമ്മകഥകളിലൂടെ ഒരു കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കാണ് 'ഓലച്ചൂട്ടിന്റെ വെളിച്ചം' എന്ന കേന്ദ്ര സാഹിത്യ അക്കാദമി ഉൾപ്പെടെ ആറോളം പുരസ്‌കാരങ്ങൾ നേടിയ ഈ ബാലസാഹിത്യ കൃതി.  മനസ്സിനെ പിടിച്ചുനിർത്തി ഗൃഹാതുരത്വത്തിലേക്ക് കരംപിടിച്ച് നടത്തുന്ന എഴുത്തുകാരൻ സമ്മാനിക്കുന്നത് നല്ലൊരു വായനയും അവനവൻറെ ഗ്രാമസൗഭാഗ്യകാലത്തേക്കുള്ള മധുരസ്മരണകളുടെ അയവിറക്കലുമാണ്.

ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് ഓരോ കഥകളും. വലിച്ചുനീട്ടാതെ, വൃത്തിയായി വെട്ടിയൊതുക്കിയ ലളിതഭാഷയിലുള്ള ഈ കഥകൾ ബാലസാഹിത്യത്തിലാണ് ഉൾപെടുത്തിയിരിക്കുന്നതെങ്കിലും മുതിർന്നവർക്കും നന്നായി ആസ്വദിക്കാനാകും. മധുരമുള്ള മിഠായി ആർക്കാണ് ഇഷ്ടമില്ലാത്തത്?

രണ്ടാമത്തെ കഥയായ 'ഓലചൂട്ടിന്റെ വെളിച്ചം' ഏറെ ഹൃദയഹാരിയാണ്.  നിന്നെപ്പോലെ നിൻറെ അയൽക്കാരനെയും സ്നേഹിക്കണം എന്ന ബൈബിൾ വചനം ഓർത്തുപോകുന്നു. ആദ്യകഥയായ 'എൻറെ നാരായണി ടീച്ചർ' ആകട്ടെ, വിശന്ന് പേരമരത്തിൽ കയറിയ ഉണ്ണിക്ക് നഷ്ടപെട്ട പേരയ്ക്കയുടെ കഥയും ഒപ്പം തല മുറിഞ്ഞു വരുന്ന അവനെ ടീച്ചർ ശുശ്രൂഷിക്കുന്നതുമാണ്. ടീച്ചറുടെ സ്നേഹം കാണുമ്പോൾ പേരമരത്തിൽ നിന്നും വീണത് താനായിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്ന ബാലനെ എങ്ങനെയാണ് നാം മറക്കുക?

ഹൃദയത്തെ മൃദുവായി തലോടി ഒരു ചെറുവേദനയുടെ പാട് അവശേഷിപ്പിച്ച് പോകുന്ന കഥയാണ് 'അയാൾക്ക് ഭ്രാന്തുണ്ടായിരുന്നോ?'.  എല്ലാ ഗ്രാമത്തിലും കാണപ്പെടുന്ന ഒരു കഥാപാത്രമാണ് ഓവിൽ ഭ്രാന്തൻ.  മന്തൻ തോമസിൻറെ കല്ലേറിൽ നിന്നും അയാളെ രക്ഷിക്കുന്ന കുട്ടി അയാൾക്ക് ഭ്രാന്തില്ല എന്നത് സമർത്ഥിക്കുന്ന കഥയുടെ ക്ളൈമാക്‌സ് വായിച്ചുതന്നെ അനുഭവിക്കണം. 'ചീത്ത വാക്കിൻറെ ശിക്ഷ' എന്ന കഥ, ബാല്യകാലത്ത് സ്വാഭാവികമായി കുട്ടികൾക്ക് ഉണ്ടാകുന്ന അനുഭവമാണ്. ഓർമ്മച്ചെപ്പിൽനിന്നെടുത്ത് തിളക്കത്തോടെ അവതരിപ്പിക്കുക എന്നത് അനായാസം ഇവിടെ നിർവ്വഹിക്കപ്പെടുന്നു.  കമുകുകയറ്റക്കാരൻ ചെല്ലപ്പൻറെ മുഖം അറിയാതെ വായനക്കാരുടെ മുന്നിലേക്ക് തെളിയുകയായി. കഥാന്ത്യത്തിൽ എഴുത്തുകാരൻ കുറിക്കുന്നത് നോക്കൂ "ചീത്തവാക്കിൻറെ അന്ധകാരത്തിൽ നാം മുങ്ങിക്കിടക്കുമ്പോൾ നല്ല വാക്കുകളുടെ പ്രകാശം ലോകത്തെ നന്മയിലേക്ക് നയിക്കുന്നു..... നല്ല വാക്കേ, നാവിലുദിക്കണേ"

"അരിയുണ്ട തിന്ന കുഴിയാന' ചിരിയും ചിന്തയും ഒന്നുച്ചുണർത്തുന്ന കഥയാണ്.  അച്ചൻകോവിലാറു കടന്ന് പയ്യനാമണ്ണിലേക്ക് പനയോലകൂടയിൽ അരിയുണ്ടയുമായി പോകുന്ന ബാലൻറെ മുഖം ഒരു ബ്ലാക് ആൻഡ് വൈറ്റ് കാലഘട്ടം മടക്കിത്തരുവാൻ പാങ്ങുള്ളതാണ്. 'നാട് കടത്തിയിട്ടും മടങ്ങിവന്ന കൈസർ' വായിച്ചു കഴിയുമ്പോൾ ഒരു നെടുവീർപ്പോടെ നാം തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' എന്ന കഥ ഓർത്തുപോകും.  എന്നാൽ ചേന്നപ്പറയന്റെ നായയുടെ അന്ത്യമല്ല കൈസറിന് സംഭവിക്കുന്നത്.  കൗതുകവും ചെറുജീവികളോടുള്ള സ്നേഹവും ധ്വനിപ്പിക്കുന്ന എഴുത്ത്. കൈസറിനെപ്പറ്റി കഥാകാരൻ പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെ 'സ്നേഹസമ്പന്നൻ, വിശ്വസ്തൻ, പ്രളയത്തെ അതിജീവിച്ചവൻ"

'പൊട്ടനാടകം പൊളിഞ്ഞേ..പൂയ്'  ടി.വിയും, മൊബൈലും ഒന്നുമില്ലാതിരുന്ന കാലത്തിന്റെ നേർചിത്രം. 'ഒരു കുമിളുത്സവം, പിന്നെ വീഴ്ച്ചയും' സുപ്രഭാതത്തിൽ ഭൂമിയിൽ നിന്ന് പൊന്തിവരുന്ന കൂണുകളുടേതാണ്. അതിൻറെ രുചിയും അത് പറിക്കാൻ പോയി വീണ വീഴ്ച്ചയും ഒരിക്കൽകൂടി പുസ്തകത്താളുകളിൽ വിളമ്പുകയാണ് കഥയിൽ.  'മുട്ടേം പോയി.... പട്ടീം കടിച്ചു' എന്ന കഥ;  ചക്കക്കുരു, കോഴിമുട്ട, വാഴക്കുല, ശീമച്ചക്ക എന്നിങ്ങനെ വീട്ടിൽ ലഭ്യമാകുന്ന സാധനങ്ങൾ ചന്തയിൽകൊണ്ട് വിൽക്കുന്ന ഓർമ്മക്കുറിപ്പാണ്. വായനക്കാരന്റെ മുന്നിൽ ബാല്യത്തിൻറെ തിരശീല ഉയരുകയാണിവിടെ. 

'ആദ്യത്തെ സമ്മാനം പ്രസംഗ മത്സരത്തിന്' എന്ന കഥയിൽ ആത്മവിശ്വാസവും, പ്രയത്നവും നമ്മളെ മുന്നിലെത്തിക്കും എന്ന് വരച്ചിടുന്നു. നെൽപാടത്തിന്റെ കരയിൽ ചിരട്ട സ്‌പീക്കർ, വാഴവള്ളി വയറുകൾ, കപ്പത്തണ്ട് മൈക്ക് എന്നിവ മുന്നിൽ വച്ച് പ്രസംഗിച്ച് പഠിക്കുമ്പോൾ കാറ്റടിച്ച് നെൽത്തലപ്പുകൾ ചാഞ്ചാടുന്നു. "എൻറെ പ്രസംഗം കേട്ട് അവർ ഇളകിമറിയുകയാണെന്ന് തോന്നി" എന്ന് വായിക്കുമ്പോൾ കഥാകാരനിലെ കാവ്യഭാവന ഉണരുകയായി. 

'പ്രാർത്ഥിച്ചു കിട്ടിയ മഷിപ്പേന' രസകരമായി പറയുന്നത് എഴുത്തുകാരൻറെ കാലഘട്ടത്തിലെ സാധാരണ കുടുംബത്തിലുള്ള ഏതുകുട്ടിയുടെയും കഥയാണ്. മലയാളമധുരം തുളുമ്പുന്ന കഥകളും, കവിതകളും കുറിക്കുവാൻ ബാല്യകാലത്ത് ആകസ്മികമായി കിട്ടിയ ഒരു പേനയിൽ നിന്നും തുടക്കമായത് അനുഗ്രഹമായി എന്ന് ഓർത്തുപോകുന്നു.

'വെള്ളപ്പൊക്കത്തിലൊഴുകി വന്ന നാരായണി' ഒരു കവിതപോലെ സുന്ദരം. 'പുളിയമ്മാവന്‌ വറുത്തുപ്പേരി' അമ്മയുടെ ഗന്ധവും സ്‌പര്ശവും തുടിക്കുന്ന വാക്കുകളാൽ സമ്പന്നം.  'വേദന മറക്കാൻ കവിത', നൊമ്പരപ്പാടുകൾ വീഴ്‌ത്തുന്നതാണ്. അച്ചമ്മയുടെ വിയോഗം സൃഷ്ടിച്ച വേദനയുടെ കഥയാണ്. അച്ചമ്മയില്ലാതായന്ന് രാത്രിയിൽ നിലവിളക്കിന് മുന്നിലിരുന്ന് അച്ഛൻ വായിച്ച രാമായണ വരികൾ ഹൃദയത്തിൽ പ്രകമ്പനം സൃഷ്ടിക്കുന്നു.

ഒരു കാലത്ത് നാം കണ്ടുകേട്ടനുഭവിച്ച ഗ്രാമാന്തരീക്ഷം പുനർസൃഷ്ടിക്കപ്പെടുകയാണ് 'ഓലച്ചൂട്ടിന്റെ വെളിച്ചം' എന്ന കൃതിയിൽ. കവിയുടെ മാന്ത്രിക തലോടലേറ്റ് ആരാമത്തിലെ പൂവുകൾ പോലെ മൃദുലവും മനോഹരവുമായ ഓർമ്മകഥകൾ. അമ്മയുടെ മടിയിലിരുന്ന് കഥകേൾക്കുന്ന അനുഭവം. ഓരോ കഥയിലും ഓരോ സാരോപദേശം ഒളിഞ്ഞിരിക്കുന്നു. നാടിന്റെ നന്മയും, ലാളിത്യവും വാരിക്കോരി വിളമ്പുന്ന കഥകൾ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയും. നന്മയും, കരുണയും, മനുഷ്യത്വവും ഒക്കെ അകന്നുപോകാതെ തലമുറകളെ ചേർത്ത് നിർത്തുവാൻ പോന്ന ഈ കഥാഖ്യാനം എഴുത്തിൻറെ പാഠപുസ്‌തകം കൂടിയാണ്.

ഒരുപാട് പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ 'ഓലച്ചൂട്ടിന്റെ വെളിച്ചം' മലയാളസാഹിത്യത്തിന് പി. കെ.ഗോപി നൽകുന്ന പുരസ്‌കാരം പോലെയാണ്. വാമൊഴിയായും, വരമൊഴിയായും ഈ കഥകൾ കൂടുതൽ പരക്കണം.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com