താങ്ക്സ് ഗിവിംഗ്
Mail This Article
ഒരു രാഷ്ട്രത്തിന്‍റെ മതപരവും മതേതരവുമായ മഹനീയമായ ഒരു ആചാരമാണ് 400 വര്‍ഷങ്ങളായി അമേരിക്കയില്‍ നിലനില്‍ക്കുന്ന താങ്ക്സ്ഗിവിംഗ് എന്ന വിശിഷ്ട ദിനം. .ക്രിസ്തീയ സ്വാതന്ത്ര്യം തേടി 150 തീര്‍ത്ഥാടകര്‍ മേ ഫ്ളവര്‍ എന്ന കപ്പലില്‍ 1620 ഒക്ടോബര്‍ 16 ന് ഇംഗ്ലണ്ടില്‍ നിന്നും യാത്ര തിരിക്കുകയും പട്ടിണിയിലും കടല്‍ക്ഷോഭത്തിലും വളരെപ്പേര്‍ മരിക്കയും ഒടുവില്‍ ശേഷിച്ച 38 പേര്‍ വെര്‍ജീനിയായില്‍ ജയിംസ് നദീതീരത്തുള്ള ബെര്‍ക്ക്ലി പ്ളാന്‍റേഷനില്‍ എത്തിച്ചേരുകയും അവരെ അമേരിക്കന്‍ ഇന്ത്യക്കാര്‍ (വാമ്പനോങ്) സ്വീകരിച്ച് ഭക്ഷണപാനീയങ്ങള്‍ നല്‍കി, കൃഷിചെയ്യുവാന്‍ പഠിപ്പിക്കുകയും സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തു.
അടുത്ത വര്‍ഷം 1621 ഒക്ടോബറില്‍ അവരുടെ കൃഷി സമ്പത്തു കൊണ്ടു വിഭവസമൃദ്ധമായ വിരുന്നൊരുക്കി ഈ കുടിയേറ്റക്കാര്‍ അവരുടെ ആതിഥേയരെ ആദരിച്ചതാണു് ആദ്യത്തെ താങ്ക്സ് ഗിവിംഗ്. മുട്ടിന്‍മേല്‍ നിന്നു ദൈവത്തിന്നു നന്ദിയര്‍പ്പിച്ച കൊണ്ടാണ് ആ വിശിഷ്ടദിനത്തെ അവര്‍ ആഘോഷിച്ചത്.
അവര്‍ പില്‍ക്കാലത്ത് എഴുതിച്ചേര്‍ത്ത സെറ്റില്‍മെന്‍റ് ചാര്‍ട്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് അവര്‍ ആദ്യമായി അമേരിക്കന്‍ മണ്ണില്‍ കാലു കുത്തിയ സുദിനത്തെ മുട്ടിന്‍മേല്‍ നിന്നുകൊണ്ട് സര്‍വ്വശക്തനായ ദൈവത്തിനു നന്ദിയര്‍പ്പിക്കുകയാണു പ്രഥമമായി ചെയ്യേണ്ടത് എന്നാണ്. അമേരിക്കയിലെ താങ്ക്സ് ഗിവിംഗ് ആദ്യമായി പ്രാര്‍ത്ഥനയോടും സ്തോത്രഗീതികളോടും കൂടി ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കയാണു പ്രഥമ കര്‍മ്മം. കേരളത്തില്‍ നിന്നു വന്ന മലയാളികള്‍ക്കു സമൃദ്ധിയുടെ കൃതജ്ഞതാര്‍പ്പണമാണ് ഓണാഘോഷം, ഇങ്ങനെ ഓരോ രാജ്യത്തിനും അതിന്‍റേതായ ആഘോഷങ്ങളുണ്ട്.
സ്വന്തം പൈതൃകത്തെ കാത്തുസൂക്ഷിക്കുക നടന്നുപോന്ന പാതകള്‍ മറക്കാതിരിക്കുക ഉച്ചത്തിലേറ്റിയോരേണിപ്പടികളെ പുച്ഛിക്കാതിരിക്കുക, മാതാപിതാക്കളെയും ഗുരുജനങ്ങളെയും പൂജ്യരായി കരുതുക, ദൈവത്തെ മറക്കാതിരിക്കുക തുടങ്ങിയ മൂല്യങ്ങളാണു ഒരു വ്യക്തിയുടെ നന്മയുടെ അളവുകോല്‍.
കേരളത്തിൽ നിന്നും സമൃദ്ധിയുടെ നാടായ അമേരിക്കന്‍ മണ്ണില്‍ കാലുകുത്താന്‍ ഭാഗ്യം ലഭിച്ച നാം ഈ താങ്ക്ഗ് ഗിവിങ് ദിനത്തെ ദൈവകൃപയെ പ്രകീര്‍ത്തിക്കുന്ന ദിനമായി കരുതേണ്ടതാണ്. വി. വേദപുസ്തകത്തിലെ സങ്കീര്‍ത്തനം 136 ഒരു സ്തുതി ഗീതമാണ്. യഹോവയ്ക്കു സ്തോത്രം ചെയ്‌വിന്‍, അവന്‍ നല്ലവനല്ലോ, അവന്‍റെ ദയ എന്നേയ്ക്കുമുള്ളത് ക്രിസ്മസു പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സുദിനമാണു താങ്ക്സ് ഗിവിങ് ദിനവും. ഇന്നു പലരുടെയും ഒരു ധാരണ ടര്‍ക്കി റോസ്റ്റും സമൃദ്ധിയാര്‍ന്ന ഭക്ഷണവുമാണ് താങ്ക്സ് ഗിവിങ് എന്നാണ്. സ്വന്തം കുടുംബാംഗങ്ങളുമൊത്ത് ദൈവം നല്‍കിയ സന്തോഷവും സമൃദ്ധിയും പങ്കുവയ്ക്കുന്നതോടൊപ്പം, പ്രാര്‍ത്ഥനയോടും കൃതജ്ഞതയോടും ദൈവത്തിനു നന്ദിയര്‍പ്പിക്കുവാനും ഈ താങ്ക്സ്ഗിവിങ് ദിനത്തില്‍ മറക്കാതിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുകയാണ്. സമൃദ്ധിയുടെ പിന്നാമ്പുറങ്ങളില്‍ ഇന്നു പല നന്മകളും തള്ളപ്പെടുന്നുവോ? സന്തോഷനിര്‍ഭരമായി ഉറ്റ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തു ചേരലാണ് യഥാർഥ താങ്ക്സ്ഗിവിംഗ് ഡിന്നര്‍. ദൈവം നല്‍കിയ നന്മകള്‍ക്കു നന്ദി ചൊല്ലിക്കൊണ്ട് ഈ സുദിനത്തെ വരവേല്‍ക്കാം.
നവംബര്‍ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച താങ്ക്സ്ഗിവിങ് ദിനമായി 1789 ല്‍ പ്രസിഡന്‍റ് ജോര്‍ജ് വാഷിങ്ടൻ പ്രഖ്യാപിച്ചു. അമേരിക്കയുടെ നന്മയുടെയും സമ്പല്‍സമൃദ്ധിയുടെയും പ്രാധാന കാരണവും ദൈവകൃപയെ മറക്കാതിരിക്കുന്നതു കൊണ്ടാണ് ഏവര്‍ക്കും സന്തോഷസമൃദ്ധവും സമാധാന പൂര്‍ണ്ണവുമായ താങ്ക്സ് ഗിവിങ് ആശംസിക്കുന്നു.