ADVERTISEMENT

കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ എൻജിനീയറിങ്ങ് പഠനത്തോടൊപ്പം തുടങ്ങി വച്ച മറ്റൊരഭ്യാസമായിരുന്നു കരാട്ടേ പഠനം. ക്യാംപസിനു പുറത്തു പോയി വേണം അതു പഠിക്കാൻ. കൂട്ടിനു ഉറ്റമിത്രം രാജേഷുമുണ്ട്. ഗുരുവായ സെൻസായിക്കും ശിഷ്യർക്കും പകൽ സമയമില്ലാത്തതു കൊണ്ട് രാത്രിയിലാണ് ക്ലാസ്സുകൾ. ഹോസ്റ്റലിൽ ദിവസവും ഞങ്ങളുടെ പരിശീലന പരിപാടിയുമുണ്ട്. അതു കാണാൻ അനുദിനം ആരാധകർ കൂടി കൂടി വന്നു. അവർ മെല്ലെ ശിഷ്യന്മാരുമായി. മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവിനെ പോലെ ക്യാംപസ് ബ്രൂസ് ലീപ്പട്ടം ഞങ്ങൾ സ്വയമെടുത്തണിഞ്ഞിരുന്ന കാലം. 

എവിടെ അടിപിടിയുണ്ടോ അവിടെ ഞങ്ങളൊരുമിച്ചുണ്ടാവും. ഇടയ്ക്കൊറ്റയ്ക്കു പോയി അങ്കം കുറിച്ച് തല്ലു കൊടുത്തും വാങ്ങിയും വരുന്ന ശീലം രാജേഷിനുണ്ടായിരുന്നു. അതുമൂലം ശത്രുക്കളുടെ എണ്ണം കൂടിയപ്പോൾ ക്യാംപസിനു പുറത്തു പോയി കരാട്ടേ പഠിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്നു തോന്നിത്തുടങ്ങി. ക്വട്ടേഷൻ ടീമുകളുമായി അവർ ഞങ്ങളുടെ വരവും കാത്തു നിൽപ്പു തുടങ്ങി. രാജേഷിനെക്കിട്ടിയില്ലെങ്കിൽ എന്നെ ഹംസമാക്കി എന്റെ മേൽ അവർ കളം വരയ്ക്കുമെന്ന അവസ്ഥ. നാക്കിന്റെ ബലത്തിൽ ഒന്നു രണ്ടു തവണ തടി കേടാവാതെ ഊരിപ്പോന്നു. 

ഒടുവിൽ ക്യാംപസിലെ ജിമ്മിനുള്ളിൽ തന്നെ കരാട്ടേ സ്കൂളിന്റെ ഒരു ബ്രാഞ്ചു തുടങ്ങാൻ സെൻസായി സമ്മതിച്ചു. അമ്പതിലേറെ അനധികൃത ശിഷ്യന്മാർ അപ്പോൾ തന്നെയുണ്ടായിരുന്നതു കൊണ്ട് അൽപം വിപുലമായിത്തന്നെ പരസ്യമൊക്കെ കൊടുത്ത് അത് തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. ബ്ലാക്ക് ബെൽറ്റില്ലാതെ തന്നെ ഏറ്റവും കൂടുതൽ ശിഷ്യന്മാരുള്ള കേരളത്തിലെ ഗുരുക്കളായി മാറാൻ മനസ്സു വെമ്പിത്തുടങ്ങി. ഒപ്പം ഫീസിനത്തിൽ ലഭിക്കാൻ പോകുന്ന വൻ തുകയുടെ അമ്പതു ശതമാനത്തെക്കുറിച്ചോർത്തുള്ള രോമാഞ്ചവും. കൂടാതെ ക്വട്ടേഷൻ പാർട്ടികളിൽ നിന്നുള്ള രക്ഷപെടലും.

ഒറ്റ ദിവസം കൊണ്ട് പോസ്റ്റർ ഡിസൈൻ ചെയ്ത് 250 കോപ്പി അടിച്ചിറക്കി. സെൻസായിയുടെ പേരിനോടൊപ്പം തന്നെ വെണ്ടയ്ക്കാ വലിപ്പത്തിൽ ഞങ്ങളുടെ പേരും, ഹോസ്റ്റൽ റൂം നമ്പരും, ഫോൺ നമ്പരും കൊടുത്തിട്ടുണ്ട്. പിറ്റേ ദിവസം വൈകിട്ടാണ് ഉദ്ഘാടനം. ഒരു രാത്രി കൊണ്ട് പോസ്റ്റർ മുഴുവൻ ഒട്ടിച്ചു തീർക്കണമെങ്കിൽ ഒറ്റയ്ക്കു പറ്റില്ലെന്നുറപ്പായപ്പോഴാണ് മനസ്സിൽ ബൾബു കത്തിയത്. ജൂനിയർ ബാച്ചു വന്ന സമയമാണ്. റാഗിംങ് പൊടിപൊടിക്കുന്ന കാലം. സീനിയേഴ്സ് എന്തു പറഞ്ഞാലും ജൂനിയേഴ്സ് അക്ഷരം പ്രതി കേൾക്കണമെന്ന അലിഖിത നിയമമാണന്ന്. 

റാഗിംങ്ങിന്റെ നേതൃത്വം രാജേഷിനായതു കൊണ്ട് ഡിന്നർ കഴിഞ്ഞതും ഇരുപതോളം വരുന്ന ജൂനിയേഴ്സ് ഭയഭക്തി ബഹുമാനത്തോടെ മുന്നിൽ വന്നു നിരന്നു. കാണുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളിൽ തന്നെ ഒട്ടിക്കണമെന്ന നിർദ്ദേശം കിട്ടിയതും അവർ പോസ്റ്ററും മൈദയുമായി അപ്രത്യക്ഷമായി. ഒരു വലിയ ഭാരം ഒഴിച്ച സന്തോഷത്തിൽ ഞങ്ങൾ സ്ഥിരം ചീട്ടുകളിയിലേക്കു മുങ്ങാം കുഴിയിട്ടു. പിന്നെ സുഖനിദ്രയിലേക്കും.

രാവിലെ ആറു മണിക്ക് ആരോ ഫോൺ വിളിക്കുന്നു എന്ന അറിയിപ്പു കിട്ടിയാണ് കണ്ണു തുറക്കുന്നത്. പരസ്യം ഏറ്റിരിക്കുന്നു. ഈ ബുദ്ധി നമ്മുക്കെന്താ ദാസാ നേരത്തേ തോന്നാഞ്ഞതെന്ന് പരസ്പരം ചോദിച്ചു കൊണ്ട് ഞങ്ങൾ ഹോസ്റ്റൽ ഫോണിനടുത്തേക്കു പാഞ്ഞു. റിസീവർ എടുത്തപ്പോൾ ക്യാംപസ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററാണ്. ഈ പ്രായത്തിൽ മാസ്റ്റർ കരാട്ടേ പഠിക്കുകയോ? ഏയ്... മകനു വേണ്ടിയായിരിയ്ക്കണം.. 

‘അതേ എട്ടു മണിക്കെനിക്ക് പോസ്റ്റ് ഓഫീസ് തുറക്കണം. അതിനു മുൻപ് ഇതെല്ലാം പഴയ പടിയാക്കിയില്ലെങ്കിൽ എനിക്ക് പോലീസിനെ വിളിയ്ക്കേണ്ടി വരും’ ഒന്നും തെളിച്ചു പറയാതെ മാസ്റ്റർ ഫോൺ കട്ടു ചെയ്തു. ഫോൺ വീണ്ടും റിങ്ങു ചെയ്തു. ഇത്തവണ എടുത്തതും തെറിയുടെ മാലപ്പടക്കം. ഹോസ്റ്റലിലെ തെറിയൊക്കെ ഏഴു പറമ്പിനപ്പുറം നിൽക്കും. തുടരെ തുടരെ കോളുകൾ. ആരും ഒന്നും തുറന്നു പറയുന്നില്ല. തെറി കേട്ടു കേട്ടു കാതടച്ചു തുടങ്ങി. ഒരു കാര്യം മാത്രം മനസ്സിലായി പോസ്റ്ററുകൾ അസ്ഥാനത്താണ് പതിയ്ക്കപ്പെട്ടിരിക്കുന്നത്. ഉടൻ നീക്കം ചെയ്തില്ലെങ്കിൽ പണി പാളും. പിന്നൊന്നും നോക്കിയില്ല ഒരു ബക്കറ്റു വെള്ളവും പോസ്റ്റർ ഇളക്കാനുള്ള സാമഗ്രികളുമായി ക്യാംപസിന്റെ ഹൃദയഭാഗത്തേക്ക് ഞങ്ങൾ പാഞ്ഞു. ഞങ്ങളുടെ അടുത്തേക്കു നീങ്ങിവരുന്ന പോസ്റ്ററിന്റെ കൂട്ടം കണ്ടൊരു നിമിഷം ഞെട്ടി. അടുത്തെത്തിയപ്പോഴാണ് മനസ്സിലായത് ക്യാംപസ് കാന്റീനിലെ പാലുൽപാദകയായ എരുമകളിലൊന്നാണ് പുറം മുഴുവൻ പോസ്റ്ററുകളാൽ പൊതിയപ്പെട്ട് പരസ്യ വാഹനമായി മാറിക്കഴിഞ്ഞിരുന്നതെന്നത്. 

ഹെൽത്ത് സെന്ററിന്റെ മുന്നിൽ വച്ചിരുന്ന സ്കൂട്ടറിന്റെ അവസ്ഥ അതിലും ദയനീയമായിരുന്നു. പല ഡിപ്പാർട്ടുമെന്റുകളുടേയും പേരെഴുതിയ ബോർഡുകൾ ഇടയ്ക്കിടയ്ക്ക് പോസ്റ്റർ ഒട്ടിച്ച് അർഥം മാറ്റിയിരിക്കുന്നു. "അത്തിനിൽക്കുന്നതിൽ" എന്ന് ഇംഗ്ലീഷിൽ എഴുതിയ വീട്ടുപേർ ഇടയ്ക്കുള്ള അഞ്ചക്ഷരമായൊതുങ്ങിയപ്പോൾ പരത്തെറി. പോസ്റ്റോഫീസിലെ ലെറ്റർ ബോക്സിന്റെ ഓട്ട മറച്ചു കൊണ്ടാണ് പോസ്റ്ററവിടെ ഒട്ടിച്ചിരിക്കുന്നത്. മറ്റൊരെണ്ണം പൂട്ടിനു മുകളിലും. ചുരുക്കിപ്പറഞ്ഞാൽ 250 പോസ്റ്ററിനും ഒരോ കഥ പറയാവുന്ന അവസ്ഥ. അതൊക്കെ ഞങ്ങൾ സഹിച്ചു. പക്ഷേ, ബംഗാളിയെപ്പോലെ ലുങ്കിയുമുടുത്ത് ബക്കറ്റുമായി പോസ്റ്ററിളക്കുന്ന ഞങ്ങളെ നോക്കി ലേഡീസ് ഹോസ്റ്റലിൽ നിന്ന് രാവിലെ ആ വഴി അമ്പലത്തിലേക്കു പോകുന്നവർ ഊറിയൂറിച്ചിരിച്ചത് അന്ന് ഉപബോധമനസ്സിലേക്ക് കയറിയത് ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല.

പോസ്റ്ററുകൾ എല്ലാവരും ശ്രദ്ധിക്കുന്ന സ്ഥലങ്ങളിൽ ഒട്ടിക്കണമെന്നു പറഞ്ഞപ്പോൾ ഇത്രയ്ക്കു ശ്രദ്ധിയ്ക്കപ്പെടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നു പറയുന്നത് റാഗിംങ്ങിനും ബാധകമാണെന്ന് ഞങ്ങൾ തേച്ചു കഴുകി ഇളക്കിക്കൊണ്ടിരുന്ന പോസ്റ്ററുകൾ വിളിച്ചു പറയുമ്പോഴും തന്റെ തലേദിവസത്തെ അതിരു വിട്ട റാഗിംങ് പീഡനം ഏറ്റുവാങ്ങിയ വേന്ദ്രന്മാർ തന്ന മറുപണിയാണെന്ന് മാത്രം അടുത്തിരുന്നു ചുരണ്ടുന്ന ആ ദുഷ്ടൻ മിണ്ടിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com