'പാഴ്ശുദ്ധി' : സോഹൻ റോയിയുടെ കവിതയും ജസ്റ്റിസ് അരുൺ മിശ്രയുടെ പ്രസ്താവനയും ഒരേ വേദന
Mail This Article
മരടിലെ നാല് ഫ്ലാറ്റ് സമുച്ഛയങ്ങളാണ് തീരദേശ പരിപാലന നിയമലംഘനത്തിന്റെ പേരിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിച്ചത്. എന്നാൽ ഭൂമിക്കു മീതെയുള്ള ഭാഗങ്ങൾ മാത്രമാണ് ഇവിടെ പൊട്ടിനശിച്ച്, ഒരു കഠാര പോലെ ആഴത്തിൽ പൈലുകൾ ഭൂമിക്കടിയിൽക്കിടക്കുന്നത് നശിപ്പിക്കാതെ എങ്ങനെയാണ് തീര സംരക്ഷണം നടപ്പാകുക എന്നാണ് സോഹൻ റോയ് തന്റെ പുതിയ കവിതയിലൂടെ ചോദിക്കുന്നത്. വരികൾക്കിടയിലൂടെ അദ്ദേഹം പറയുന്നത് നിരപരാധികളായ മനുഷ്യരുടെ വേദനയാണ്.
"ആഴങ്ങൾ ചൂഴ്ന്നൊരാ പൈലുകളൂരാതെ
അംബര ചുംബിയെ മാലിന്യമാക്കി നാം
നെഞ്ചിലായ് ആഴ്ന്നൊരു കത്തിയെ ഊരാതെ
കൈപ്പിടി മാത്രമൊടിച്ചിട്ട് കാര്യമോ ?"
ഫ്ലാറ്റ് പൊളിക്കേണ്ടി വന്നതിൽ ഖേദമുണ്ടെന്നും, എന്നാൽ നീതി നടപ്പാക്കാൻ അത് ആവശ്യമായിരുന്നെന്നും ജസ്റ്റിസ് അരുൺ മിശ്ര പ്രസ്താവന ഇറക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ സോഹൻ റോയിയുടെ 'പാഴ്ശുദ്ധി' എന്ന അണുകവിത പ്രാധാന്യമർഹിക്കുന്നു. കാരണം കെട്ടിടങ്ങൾ പൊളിച്ച നടപടിയിൽ നിരവധി പേർ തങ്ങളുടേതല്ലാത്ത കാരണത്തിന് ദുരിതമനുഭവിക്കുകയും, എന്നാൽ യഥാർത്ഥ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ആരും തയാറായതുമില്ല എന്ന ആക്ഷേപം നേരത്തേത്തന്നെ ഉയർന്നിരുന്നു. ഈ രണ്ട് അവസ്ഥകളുമാണ് ഫ്ലാറ്റിന്റെ ഭാഗങ്ങളോട് സോഹൻ റോയ് ഉപമിച്ചിരിക്കുന്നത്.