മായാത്ത വിദ്യാലയ വർണ്ണങ്ങൾ
Mail This Article
പോകണമെനിക്കൊരിക്കൽ കൂടി
എന്നെ ഞാനാക്കിയോരാ വിദ്യാലയത്തിൽ
മഴയെ സ്നേഹിച്ചൊരു കുഞ്ഞിക്കുട ചൂടണം
ഞൊറിയിട്ടു തേച്ചൊരു കുഞ്ഞിപ്പാവാടയുടുക്കണം
വർണ്ണപുസ്തകം മണത്തു രസിക്കണം...
മണിയൊച്ച കേൾക്കെ തിടുക്കത്തിലോടിച്ചെന്നാ
പഴയ പിൻബെഞ്ചിലൊന്നിരിക്കണം
ചെറുപുഞ്ചിരിയോടെമാത്രമെന്തുമോതും
ഗുരുനാഥയെ ഭക്തിയോടൊന്നു വന്ദിക്കണം...
തെളിയാത്ത മഷിപ്പേന കുടഞ്ഞപ്പോൾ വീണ
മഷി കണ്ട കൂട്ടുകാരിതൻ പരിഭവം നുണയണം
പാഠങ്ങളീണത്തിൽ ഗുരുനാഥ ചൊല്ലവേ
കൂട്ടത്തിക്കൂടിയെനിക്കും മെല്ലെ മൂളണം...
ചോക്കുപൊടി പൊഴിയും ബോർഡിലൊന്നെഴുതണം
പുല്ലുണങ്ങിക്കോറും ഗ്രൗണ്ടിലൂടൊന്നു നടക്കണം
കുളിരോർമ്മകൾ കിനിയും മരത്തണലിലിരിക്കണം
ചോറ്റുപാത്രത്തിലെക്കറികൾ കയ്യിട്ടുവാരിക്കഴിക്കേണം...
ഒടുവിലൊടുങ്ങാതെക്കൊതിച്ചതാം
നാലുമണിയൊച്ചയ്ക്കു കാതോർത്തു കേൾക്കെ
ആർത്തുവിളിച്ചിറങ്ങി തിക്കിത്തിരക്കി
വീട്ടിലേക്കോടിവന്നടുക്കളയിൽക്കേറി മേയണം...
ഒടുവിലാ പടവുകളിറങ്ങവേ
ഒരിറ്റു കണ്ണുനീർ പൊഴിക്കണം
നഷ്ടവസന്തസ്മൃതികളിൽ മുങ്ങി
കിട്ടിയ നിമിഷം മധുരനൊമ്പരമാക്കിടാം!