ADVERTISEMENT

മോനൂട്ടിക്കാക്ക ഓരോ ആഴ്ചയിലെയും മായാവി കഥകൾ ബൈന്റ് ചെയ്തുണ്ടാക്കിയ  യമണ്ടനൊരു പുസ്തകം അവരുടെ വീട്ടിൽ പുസ്തക അലമാരയിൽ ഏറ്റവും മുകളിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു. ഓരോ തവണ അവിടെ പോകുമ്പോളും ഞാനും ഷീനയും കണ്ണിൽ കൗതുകമൂറി പുസ്തക അലമാരിക്ക് താഴെ തലയുയർത്തി മായാവി ലോകത്തേക്ക് നോക്കും. മോനൂട്ടിക്കാക്ക സസൂക്ഷ്മം ആ കട്ടി പുസ്തകമെടുത്ത് കയ്യിൽ വെച്ചു തരും. അക്ഷരം കൂട്ടി വായിച്ച് തുടങ്ങുക മാത്രം ചെയ്തിരുന്ന ആ പ്രായത്തിലും, കുഞ്ഞുടുപ്പിട്ട്,  സോഫയിലേക്ക് ചാഞ്ഞിരുന്ന് ഏതാണ്ടൊരു നിധി കിട്ടിയ മട്ടിൽ ഞങ്ങൾ പരസ്പരം കണ്ണിറുക്കും. 

 

ബാലരമ വായിക്കാൻ തോന്നുമ്പോളൊക്കെ ഞാനും ഷീനയും തറവാട്ടു വീട്ടിൽ നിന്ന് ഇടവഴി മുറിച്ചു കടന്ന് ബന്ധു വീട്ടിലിരിക്കുന്ന ഈ അമൂല്യ ശേഖരം ലക്ഷ്യമാക്കി കൈ കോർത്തു പിടിച്ച് ഓടാറാണ് പതിവ്.

 

സ്വന്തമായി എല്ലാ വെള്ളിയാഴ്ചകളിലും ബാലരമ ഉണ്ടാകുന്നത് പിന്നെയും വർഷങ്ങൾ കഴിഞ്ഞിട്ടാണ്. അത് വരെ കസിൻസിൻറെ ബാല പുസ്തകങ്ങൾ തന്നെ ആയിരുന്നു രക്ഷ.  വേനലവധിക്ക് പയ്യന്നുരിൽ നിന്ന് വരുന്ന ഷാനി താത്തയും ഷെമി താത്തയും ബാലരമകൾ കൂടെ കൊണ്ടു വരാറുണ്ടായിരുന്നു. ആർത്തിയോടെ കുത്തിയിരുന്ന് വായിക്കും.

ആനക്കരയിൽ തമ്പിയേട്ടന്റെ കടയിൽ ഉപ്പപ്പയോടൊപ്പം പോയൊരു ദിവസം യാദൃശ്ചികമായാണ് ബാലരമ പോലെ വേറെ ചിലത് കൂടി കണ്ടത്.. ബാല മംഗളം,  ബാല ഭൂമി.. ഗ്രഹണി പിടിച്ച കുട്ടികൾ ചക്ക കൂട്ടാൻ കണ്ടതു പോലെ നോക്കിയപ്പോൾ അന്ന് ഒരഞ്ചാറ് കുട്ടിപുസ്തകങ്ങൾ വാങ്ങി തന്നു ഉപ്പപ്പ.. 

ഹായ് അതെല്ലാം തുറന്നു മണക്കുമ്പോഴത്തെ ആ വികാരത്തെ എങ്ങനെ വർണ്ണിച്ചിടാനാണ്?  

 

എല്ലാ ആഴ്ചകളിലും പത്രക്കാരൻ ബാലരമ ഉമ്മറപ്പടിയിൽ ഇട്ടു പോകുന്ന കാലമായപ്പോഴേക്ക് അനിയൻ ചെക്കൻ വലിയ വെല്ലുവിളി ആയി മാറിയിരുന്നു.. 

വെള്ളിയാഴ്ചകളിൽ മുടക്കം വരാതെ 6 മണിക്ക് എഴുന്നേറ്റ് ഉമ്മറ വാതിലിന്റെ താക്കോൽ കയ്യിലാക്കാനുള്ള മത്സരമായിരുന്നു പിന്നീട്. കയ്യാങ്കളിയും നടന്നിട്ടുണ്ട്. 

ക്രിക്കറ്റ് താരങ്ങളുടെ പടമുള്ള സ്റ്റിക്കറുകളും നെയിം സ്ലിപ്പുകളും അകമ്പടി ആയി വരുന്ന ,  മഴ മാറിയിട്ടില്ലാത്ത ജൂണിലെ ബാലരമ പ്രഭാതങ്ങൾക്ക്,  ഭാരങ്ങളില്ലാത്ത കുഞ്ഞു കുസൃതികളുടെ ചന്തമാണ്‌.. 

 

വായിച്ചു പുതുമ തീരുന്ന നേരത്തൊരു സങ്കടം വരാനുണ്ട്.  ഒരക്ഷരം പോലും ബാക്കി വെക്കാതെ ആസ്വദിച്ചു തീർത്ത ചിത്ര കഥകളും പാട്ടുകളും പദ പ്രശ്നങ്ങളും ടുട്ടു മുയലിനു വഴി കാണിക്കുന്ന അവസാന ആക്ടിവിറ്റിയും കഴിഞ്ഞും ബാലരമ പ്രേമം മാറാതെ വരുമ്പോൾ അടുക്കി വെച്ചിരിക്കുന്ന പഴയ ബാലരമകളിലേക്ക് കയ്യും മനസ്സും പായും. മറന്നു പോയ മായാവി കഥകൾ വീണ്ടും വായിച്ച് മനസ്സ് കുളിർക്കും.. 

കൗമാരത്തിന്റെ കൗതുക ചിന്തകളിലേക്ക് എന്റെ ശ്രദ്ധ മാറി തുടങ്ങിയതിന്റെ ഗുണം കിട്ടിയത് അനിയന് തന്നെയാണ്.. എതിരാളികളില്ലാത്ത വായനാ ലോകം ചെക്കന് കിട്ടി. ഞാൻ പതിയെ മാധവി കുട്ടിയിലേക്ക്  കയ് നീട്ടി തുടങ്ങി. അതിൽ പിന്നെ ആമിറുവിന് ഇഷ്ടം പോലെ ഇരുന്നും കിടന്നും തട്ടി പറിക്കാൻ താത്ത വരുമെന്ന് ഭയക്കാതെ ലാഘവത്തോടെ തല കുത്തി മറിഞ്ഞും ബാലരമ വായിക്കാമെന്നായി.. 

അക്കാലത്തൊക്കെ അവന് ഒരു നേരം ഭക്ഷണം കഴിക്കണമെങ്കിൽ ബാലരമ അവിഭാജ്യ ഘടകം ആയിരുന്നു. 

 

ബാലരമയിലൂടെ അറിഞ്ഞ പുരാണങ്ങളും ഐതിഹ്യങ്ങളും അറബി കഥകളും ഞങ്ങളുടെ ഭാവനാ ലോകത്തെ സമ്പന്നമാക്കിയിരുന്നു. എനിക്ക് സ്വന്തമായി ' ആയിരത്തൊന്നു രാവുകളും ' ബാലി രാമായണവും വേണം എന്ന് എന്റെ കുഞ്ഞനിയനെ കൊണ്ട് ചിന്തിപ്പിച്ചത് ബാലരമ തന്നെ ആണ്.. വായനാ ഭ്രമം കൗമാരത്തോടെ ചെക്കനിൽ ഒടുങ്ങി പോയെങ്കിലും അവന്റെ ഓർമ്മകളിലും എന്നെ പോലെ അക്ഷരങ്ങളുടെ ചന്തം നൽകിയൊരു ബാലരമക്കാലം  ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്..

 

പുസ്തക മണങ്ങളോടുള്ള ഭ്രമം മനസ്സിൽ പാകി തന്ന 

കെട്ടു കണക്കിന് ബാലരമകളും അനുബന്ധ ചിത്ര കഥകളും ഡൈജസ്റ്റുകളും  യുറീക്കകളും കാർഡ് ബോഡ് പെട്ടികളിൽ ആക്കിയത് ടീവീ മുറിയിലെ മുകളിലത്തെ ഷെൽഫിൽ ഭദ്രമാണ്. വീട് പെയിന്റ് ചെയ്യുമ്പോളോ പൊടി തട്ടുമ്പോളോ ഒക്കെ സ്ഥാനം മാറ്റി വെക്കാൻ നേരം ആ പഴയ പെട്ടികളിൽ നിന്ന് ബാല്യ മധുരം കിനിയും.. സ്മാർട്ട്‌ ഫോണിൽ ധ്യാനിച്ചിരിക്കുന്ന കുഞ്ഞനിയന്റെ മുഖം പഴയൊരു ഉണ്ടക്കണ്ണനെ ഓർമ്മിപ്പിക്കും. ഓർമ്മകൾ പിറകിൽ നിന്ന് ഉന്തി തള്ളി വിടുമ്പോളെന്ന പോലെന്ന പോലെ അവന്റെ കവിൾ കനത്തിലൊന്നു നുള്ളി ഞാൻ പായും.. ലുട്ടാപ്പിയുടെ കുന്തമെന്ന് നീളൻ വടി കുത്തി പിടിച്ചു നടന്നിരുന്ന കുഞ്ഞരിപ്പല്ലനെ കൺ മുന്നിൽ കാണും  പുട്ടാലുവിനെയും ലുട്ടാപ്പിയെയും ഒന്നും അറിയത്തേ ഇല്ല എന്ന ഭാവത്തിലാവൻ ജാഡ കൂർപ്പിച്ചെന്നെ നോക്കും.. "നിനക്ക് പ്രാന്തായോ..?" 

ബാലരമക്കാലമേ.. 

ഓർമ്മ മധുരമേ...

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com