ഗോപികാദണ്ഡം (സുഗതകുമാരിക്ക്)
Mail This Article
അറിയുന്നു ഗോപികേ
നിറമിഴികളാൽ നീയിപ്പോൾ
നറുപീലിക്കതിർ തഴുകി
കറ തീർന്ന വാത്സല്യവെണ്ണ നീട്ടി
ചെറുവാ പിളർന്നിരിക്കുമുണ്ണിതൻ
ചിറിയിൽ തേച്ചു രസിക്കയാവാം....
നീ വിളിച്ചപ്പോൾ തിരിഞ്ഞുനിന്നോൻ
നീഹാരയവനികയ്ക്കുള്ളിൽ നിൻ ഗദ്ഗദം
സ്നേഹമസൃണം തീവ്രപരിരംഭണത്തിൽ
മോഹവലയം ഭേദിച്ചൊതുക്കി നിർത്തിയോൻ
ദാഹശമനിയായ് യാതനക്കൊടുംവേനലിൽ
മോഹനീർത്തുള്ളിയിറ്റിച്ച പാദത്തിലഭയം.....
നാരിഴ കീറിപ്പുതയും നാരിജീവിതച്ചുഴികൾ
നാറുമോടയിൽ ചിരം തള്ളും കീഴാളജീവിതം
നാരുപോൽ ചീന്തിയെറിയും ബാലികാദൈന്യം
നരകത്തീയിൽ ദഹിപ്പിക്കും പ്രപഞ്ചചൈതന്യം
നീറിയുടഞ്ഞു നിൻ ജീവിതമീയുറവുകൾക്കായ്
കീറിപ്പകർന്നു തൊണ്ടഞരമ്പിൻ ചെന്നിണശ്ശീലുകൾ
അറിയുന്നു ഗോപികേ നിൻ തൊണ്ട കുരുക്കിമുറുക്കി
നെറികെട്ട മാനവവാണിഭമനസ്സിൻ കരാളാണുക്കൾ
പിരിയാതെയപ്പൊഴും മൃദുമർമരങ്ങൾ നിന്നധരത്തിൽ
തിരി കെടാനാളങ്ങളായുജ്ജ്വലിക്കുന്നതിന്നൂഷ്മാവിൽ
കരയുവാനാവാത്തൊരു വീർപ്പുമുട്ടലിൽ ഞാൻ നിശ്ശബ്ദം
കൊതിപൂണ്ടിരിപ്പുനിൻ പുനർജന്മദിവാസ്വപ്നത്തിൽ.