കവിതയുടെ പിറവി
Mail This Article
അന്ന് രാത്രി
നിറഞ്ഞ നക്ഷത്രങ്ങളുള്ള
ആകാശത്ത് നിന്നും
നേർത്ത മഴത്തുള്ളികൾ
ഭൂമിയിലിറങ്ങി
മണ്ണിനെ രമിച്ചപ്പോഴാണ്
മണ്ണിനടിയിൽ കവിതക്ക്
ചിറക് മുളച്ചത്,
സ്വത്വമന്വേഷിച്ച്
ഏഴാനാകാശത്തെ
നക്ഷത്രങ്ങളെ തേടി
കവിത
പറക്കാൻ തുടങ്ങിയത്.
വാനിലും പാരിലും
കവിതയുടെ
ചിറകടി ഗന്ധമേറ്റ്
സസ്യലതാദികൾ
പുഷ്പിച്ച് തൂമണം തൂകി!
നക്ഷത്രത്തെ തേടിപ്പറക്കുന്ന
കവിതയെ പിടിച്ച്
തൂലികയിൽ
ബന്ധനസ്തനാക്കിയാരോ,
തൂലിക നിബിൻ
വിടവ്പൊട്ടിച്ച്
കടലാസിൻ മേനിയിൽ
മഷിയായ് ഊർന്നിറങ്ങി
കവിതയുടെ
അസ്ഥി വരഞ്ഞിട്ടുവത്.
ഒരു നാളിലത്
ചിറക് വിടർത്തി
ആത്മാവിനെത്തേടി
നക്ഷത്ര ലോകത്തേക്ക്
പറന്നകന്നിടും!
കവിതയെ അകത്താക്കിയ
പക്ഷിയാണ് മയിലായ്
പരിണമിച്ചത്.
നേർത്ത മഴയിൽ
മയിലാടുന്നത് കവിതയെ
മണക്കുന്ന
സ്വത്വ ലഹരിയാലാണ്.
കവിതയുടെ ചിറക്
കൊത്തിവിഴുങ്ങിയ പക്ഷി
കുയിലായ് പരിണമിച്ച്
കവിത ചൊല്ലുന്നുവിന്ന്.
നക്ഷത്ര ലോകത്തേക്ക്
പറക്കുമ്പോൾ
ചിറക് തളർന്ന് കടലിൽ
പതിച്ച കവിതയാണ്
മത്സ്യ കന്യകയായ്
പരിണമിച്ചത്.
കവിതയുടെ അമേധ്യത്തിൽ
നിന്നുമാണ് ഉദ്യാനങ്ങളത്രയും
ഉയിർകൊണ്ടത്!
ചിറക് മുളക്കാതെ
മണ്ണിനടിയിൽ ചത്ത്
മലച്ച കവിതകളാണ്
സ്വർണ്ണവും വെള്ളിയുമായ്
പരിണമിച്ചത്.
കടലിൽ വീണ്
കഥകഴിഞ്ഞ
കവിതകളാണ് മുത്തും
പവിഴവുമായ് മഴയെ
കാത്തിരിക്കുന്നത്.