എന്റെ ഒരു അനുഭവം
Mail This Article
കഴിഞ്ഞ ദിവസം ഒരാൾ എന്നെ ഫോണിൽ വിളിച്ചിട്ട് അദ്ദേഹത്തിന്റെ സങ്കടകരമായ അനുഭവം വിവരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പേരൂം സ്ഥലവും വെളിപ്പെടുത്തുന്നത് ഔചിത്യമെല്ലാതതിനാൽ ഇവിടെ ഞാൻ എഴുതുന്നില്ല. എന്റെ പ്രവർത്തനത്തിന്റെ ഭാഗമായി വന്ന പത്ര റിപ്പോർട്ടുകളും മറ്റും കണ്ടിട്ടാണ് അയാൾക്ക് എന്നെ വിളിക്കാൻ തോന്നിയത്. ഒരു നിയമ സഹായം അഭ്യർഥിച്ചാണ് വിളിച്ചത്.
30 വർഷം പ്രവാസിയായിരുന്നു അദ്ദേഹം. ഇതിൽ ഇരുപത് വർഷത്തിലേറെ ദുബായിൽ കുടുംബ സമ്മേതം താമസിച്ചു. ബാക്കിയുള്ള വർഷങ്ങൾ സൗദി അറേബ്യയിലും ചിലവഴിച്ചു. ഇപ്പോൾ അയാളെ ഭാര്യയും മക്കളും സ്വന്തം വീട്ടിൽ കയറ്റുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അയാളുടെ ജീവിതത്തിന്റെ വസന്തകാലം ദുബായിലും സൗദി അറേബ്യയിലും ചിലവഴിച്ചു.
ചോര നീരാക്കി അധ്വാനിച്ചു ഉണ്ടാക്കിയ കാശ് കൊണ്ട് സൗകര്യങ്ങളുള്ള ഇരു നില വീടൊക്കെ പണിതിരുന്നു. രണ്ടു മക്കൾക്കും നല്ല വിദ്യാഭ്യാസം കൊടുക്കുവാനും സാധിച്ചു. ഒരു മകൻ എൻജിനിയറും മറ്റൊരു മകൻ അധ്യാപകനുമാണ്. അവരൊക്കെ കുടുംബമായി ജീവിക്കുന്നു. ഭാര്യയെ പൂർണ്ണമായും വിശ്വസിച്ചു കൊണ്ട് അവരുടെ സ്വന്തം പേരിൽ വീട് എഴുതികൊടുക്കുകയും ചെയ്തു. ഇപ്പോൾ അയാൾക്ക് പ്രായം അറുപതിയഞ്ച് കഴിഞ്ഞതിനാലും ഷുഗറും പ്രഷറും കൊളസ്ട്രോളും അലട്ടുന്നതിനാലും മുമ്പത്തെ പോലെ അധ്വാനിക്കുവാൻ വയ്യാതായി. അപ്പോഴാണ് ഭാര്യയുടെയും മക്കളുടെയും തനി സ്വഭാവം പുറത്ത് കാണിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇപ്പോൾ അദ്ദേഹം അകന്നൊരു ബന്ധുവിന്റെ വീട്ടിലാണ് താമസം. അവരും കുറച്ച് ബുദ്ധിമുട്ടിലാണ് മനസാക്ഷിയുടെ പേരിലാണ് അവിടെ താമസിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇനിയുള്ള കാലം ഏതങ്കിലും വൃദ്ധ സദനത്തിൽ കഴിയുകയെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അയാളുടെ ഈ ദയനീയ അവസ്ഥ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് വല്ലാത്തൊരു വിഷമം തോന്നി. പിന്നീട് ഞാൻ അയാൾക്ക് ഇതിനെ കുറിച്ചുള്ള നിയമ ഉപദേശങ്ങൾ പറഞ്ഞു കൊടുക്കുകയും അതിന് വേണ്ട എന്റെ ഭാഗത്തെ എല്ലാം വിധ സഹായ സഹകരണങ്ങൾ നൽകുകയും ചെയ്തു.
ഇത് ഒരു പ്രവാസിയുടെ അനുഭവമല്ലായിരിക്കാം. പലർക്കും പല അനുഭവങ്ങളും ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ അനുഭവം ഞാനുമായി പങ്ക് വഹിച്ചത് കൊണ്ട് ഇവിടെ വിവരിക്കുവാൻ സാധിച്ചുവെന്ന് മാത്രം. പ്രവാസത്തിന്റെ വസന്തകാലം ചുറ്റിലും കുടുംബവും മറ്റും ഉണ്ടാകും. എന്നാൽ അതിന് മങ്ങലേൽക്കുമ്പോൾ ആരെയും കാണാനാവില്ലെന്നത് പലരുടെയും അനുഭവമായിരിക്കാം. എങ്കിലും പ്രവാസത്തിന്റെ വസന്തകാലത്ത് ഒരു കരുതൽ നല്ലതല്ലേ എന്ന ചോദ്യമാണ് മുകളിൽ വിവരിച്ച വ്യക്തിയുടെ ജീവിതാനുഭവം വിളിച്ചു പറയുന്നത്.