ADVERTISEMENT

ഓർമ്മകൾ പലതരത്തിലാണ്. അത് നമ്മളെ വേദനിപ്പിക്കുന്നതാവാം, ചിന്തിപ്പിക്കുന്നതാവാം, ചിരിപ്പിക്കുന്നതാവാം, ഒരു പക്ഷേ,ദേഷ്യം പിടിപ്പിക്കുന്നതുമാവാം. പലപ്പോഴും നമ്മൾ ഓർമ്മകളോട് ചേർത്തുനിർത്തുന്ന ഒരു വാക്കുണ്ട്, ‘നൊസ്റ്റാൾജിയ’ (ഗൃഹാതുരത്വം). മധുരിക്കുന്ന ഓർമ്മകളെയാണല്ലോ നമ്മൾ ആ ഗണത്തിൽപ്പെടുത്തിയിരിക്കുന്നത്. വീണ്ടും വീണ്ടും ഓർത്തെടുത്താസ്വദിക്കാൻ ശ്രമിക്കുന്നതും പരസ്പരം വാ തോരാതെ  സൗഹൃദക്കൂട്ടങ്ങളിൽ ചർച്ചാവിഷയം ആവാറുള്ളതുമെല്ലാം ഈ നൊസ്റ്റാൾജിയ ആണ്. എന്നാൽ കേവലം നൊസ്റ്റാൾജിയ എന്ന വാക്കിൽ ഒതുക്കാൻ പറ്റാത്ത ചില നല്ല ഓർമ്മകളുണ്ട്.  അതു നമുക്ക് ചിറകുകൾ നൽകും. പിന്നെ നമ്മളങ്ങോട്ട് ഉയർന്നുപറക്കാൻ തുടങ്ങും. ഭൂമിയിൽനിന്നു  പറന്ന് മറ്റൊരു ലോകത്തെത്തിയപോലെ തോന്നും. അന്നേരം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തരം സന്തോഷത്തോടെ പ്രകൃതിയെ നമുക്ക് കാണാൻ കഴിയും.. അത്തരത്തിലുള്ള ഓർമ്മകളാണ് നമ്മുടെയെല്ലാം പ്രിയങ്കരനായ  മുരളി മാഷോടൊപ്പം ഞാൻ ചിലവഴിച്ചിട്ടുള്ള ഓരോ നിമിഷവും.

 

35 വർഷമായി ഗൾഫിൽ  അധ്യാപകനായി ജോലി ചെയ്യുന്ന അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. കവി, നിരൂപകൻ, സാഹിത്യകാരൻ എന്നിങ്ങനെ പല വേഷങ്ങളിൽ കലാസാംസ്കാരികരംഗത്ത് (പ്രത്യേകിച്ച് യുഎഇയിൽ) നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിത്വമാണ് മാഷ് . ഒരുപാട് നവപ്രതിഭകൾക്ക്  അവരുടെ എഴുത്തുവഴികാട്ടി ആവാനും അദ്ദേഹം സമയം കണ്ടെത്തുന്നു എന്നതു പ്രശംസനീയമാണ്. എന്നാൽ, അധികമാർക്കും അറിയാത്ത ഒരു മുരളി മാഷുണ്ട്. വായിച്ചുതള്ളിയ എണ്ണിയാൽ തീരാത്ത പുസ്തകങ്ങളുടെ ലോകം തലയിൽ കൊണ്ടുനടക്കുമ്പോഴും  ഹൃദയംകൊണ്ട് ഒരു ചെറിയ കുട്ടിയെപ്പോലെ തുള്ളിച്ചാടാനും പൊട്ടിച്ചിരിക്കാനും കുസൃതികൾ ഒപ്പിക്കാനും ഇഷ്ടപ്പെടുന്ന മുരളി മാഷ്. ചുരുങ്ങിയ വാക്കുകളിൽ ഒരനുഭവം  പറയാം. പുതിയതും പഴയതും ആയ തലമുറകളിലെ എല്ലാ കവികളും സാധാരണ പറയുന്നതാണല്ലോ മഴയെ ഇഷ്ടമാണ്, മഴ ഒരു പ്രത്യേക അനുഭൂതിയാണ്, വികാരമാണ് എന്നൊക്കെ. സത്യത്തിൽ നല്ല കനത്ത ഒരു മഴ വന്നാൽ ഇക്കൂട്ടർ വാതിലും ജനലും കൊട്ടിയടയ്ക്കും. പിന്നെ കർക്കിടകം കഴിഞ്ഞു നോക്കിയാൽ മതി. എന്നാൽ ഇവിടെയാണ് മുരളി മാഷ്  വ്യത്യസ്തനാവുന്നത്.  

 

കാവ്യഭാവന വളർത്തുമെന്ന് പരക്കെ പറയപ്പെടുന്ന നേർത്ത മഴകളൊന്നും ഒട്ടനവധി കവിതകളും പ്രശസ്ത പ്രണയകാവ്യങ്ങളുടെ പരിഭാഷയുമൊക്കെ ചെയ്തിട്ടുള്ള മാഷിന് ഇഷ്ടമല്ല. എന്നാൽ കണ്ണുപോലും കാണാനൊക്കാത്ത തരത്തിൽ  കോരിച്ചൊരിഞ്ഞുള്ള മഴയാണെങ്കിൽ ഒരു കുടപോലുമില്ലാതെ നിറമനസ്സോടെ മാഷ് അത് അനുഭവിക്കും. ഇടി വെട്ടിനൊക്കെ സംഗീതപ്രേമി കൂടിയായ മാഷ് ഒരു താളംതന്നെ കണ്ടെത്തും. കനത്ത മഴയിൽ ഒരു റെയിൻ കോട്ടോ കുടയോ പോലുമില്ലാതെ ബൈക്കിന്റെ  പുറകിലിരുന്ന് വെള്ളത്തിൽ കുതിർന്നു മണിക്കൂറുകളോളം സഞ്ചരിക്കുവാനും ആ യാത്രയിൽ മഴയെ നോക്കി രണ്ടു കയ്യും നീട്ടി എല്ലാം മറന്നു മഴയുടെ ബഹളത്തിനൊപ്പം ഉറക്കെ അലറിവിളിക്കാനുമൊക്കെ മാഷിനൊരുപാട് ഇഷ്ടമാണ്. മഴ  ഇടയ്ക്കൊന്ന് നിൽക്കുമ്പോൾ നനഞ്ഞുകുതിർന്ന അതേ അവസ്ഥയിൽ ഒട്ടും കൂസലില്ലാതെ എവിടെയും മാഷ് കയറിച്ചെല്ലും. അതൊരു കടയാവാം, ഹോട്ടൽ ആവാം, ലൈബ്രറി ആവാം അങ്ങനെ എന്തുമാവാം. എവിടെയാണോ ബൈക്ക് നിർത്തുന്നത്, അവിടെ കയറും. എന്നിട്ട് അവിടം മുഴുവൻ വെള്ളവും ചളിയും ഒക്കെയായി വൃത്തികേടാക്കുന്നതു കണ്ട്  അവർ ചീത്ത വിളിച്ചു പുറത്തേക്ക് ഇറങ്ങി നില്ക്കാൻ പറയുമ്പോൾ ഒരു കുസൃതിച്ചിരിയോടെ, അനുസരണയോടെ പുറത്തിറങ്ങി നിൽക്കുന്നതും മാഷിന് കൗതുകമായിരുന്നു. 

 

ഇടയ്ക്ക് കുട്ടികളെപ്പോലെ നിസ്സാരകാര്യങ്ങൾക്കൊക്കെ മാഷ് വാശി കാണിക്കും, നടന്നില്ലേൽ ദേഷ്യം വരും. പക്ഷേ, അതൊക്കെ നിമിഷങ്ങൾക്കുള്ളിൽ മാറും. അങ്ങനെയങ്ങനെ പറഞ്ഞാൽ തീരാത്തത്ര കഥകളും അനുഭവങ്ങളും മാഷോടൊപ്പം ഉണ്ടെങ്കിലും ഇതുപോലെ ഒരു ലക്ഷ്യവുമില്ലാതെ ഒരുമിച്ചു നടത്തിയ ഭ്രാന്തൻ ബൈക്ക് യാത്രകളും ആ യാത്രകളിൽ മാഷിൻറെകൂടെ ചേർന്നൊപ്പിച്ചിരുന്ന പലതരം കുസൃതികളുമാണ് മേൽപ്പറഞ്ഞ രീതിയിൽ ചിറകുകൾ തന്ന് ഉയർന്നു പറക്കാൻ എന്നെ സാധിപ്പിക്കുന്ന   ഓർമ്മകൾ. മാഷിനെ മലയാള ഭാഷയോടും സാഹിത്യത്തോടുമെല്ലാം  മാത്രം ചേർത്ത് വിശേഷിപ്പിച്ചാൽ പോര. ആ അറിവ് അതിനുമപ്പുറമാണ്. എന്നാൽ ഒരിക്കലും അതൊരലങ്കാരമാക്കി ആ  ഭാരവും പേറി നടക്കാൻ അദ്ദേഹം ശ്രമിക്കാറില്ലെന്നുമാത്രം. വർഷങ്ങൾക്കിപ്പുറം ഇന്നെത്തി നിൽക്കുമ്പോൾ  ആകാംക്ഷയോടെ ഞാൻ ഒരു  കാത്തിരിപ്പിലാണ്. ഒരു പാട് പുസ്തകങ്ങൾക്ക് ശേഷം മുരളി മാഷിന്റെ കുട്ടികൾക്കായുള്ള  രണ്ടാമത്തെ  പുസ്തകം ''അമ്മുവിൻറെ ചേട്ടായി'' അല്പദിവസങ്ങൾക്കുള്ളിൽ ഇറങ്ങാൻ പോവുന്നു. അദ്ദേഹത്തിന്റെ അനേകായിരം ശിഷ്യർക്കും ഇഷ്ടപ്പെടുന്നവർക്കുമൊപ്പം അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാനും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com