മറവിയുടെ ആഴങ്ങളിലേയ്ക്ക്
ഊർന്നിറങ്ങുംമുമ്പ്
ഒരു മഴപ്പെയ്ത്തായ്
പെയ്തിറങ്ങണം
മറവിയിലേയ്ക്കമർന്ന
കിനാക്കളെ
മഴനൂലുകൊണ്ട്
പ്രണയിക്കണം
സ്മരണകൾ ചാലിച്ച നിറച്ചാർത്തുകൾ കൊണ്ട്
ഏഴാമാകാശത്തിൽ മഴവില്ല് വരയ്ക്കണം
ഹൃദയത്തോട് ചേർത്തുവച്ച ഇഷ്ടങ്ങളെ
കിനാവിൽനിന്ന് അടർത്തിയെടുത്ത് നനയണം
ഇഷ്ടങ്ങളൊക്കെ ബാക്കിയായെന്ന്
ഒടുവിൽ കഷ്ടമോതിയിട്ടെന്ത്
നഷ്ടപ്രണയവും പൊയ്‌പ്പോയ കാലവും
വേദനയായ് കിനാവിൽ
കൂട്ട് പോരേണ്ട
നഷ്ടപ്പെട്ടുപോയ
ഇഷ്ടക്കാർ ഓർമയുടെ കടലാഴങ്ങളിൽ
കൂട്ടിരിക്കുന്നുണ്ട്
ഖാലിബിന്റെ കവിതകൾപോലെ
ജീവിതത്തെ പ്രണയിച്ച്
ഓർമ്മകളെ താലോലിച്ച് ജീവിതനൗക മുന്നോട്ടു പോകുന്നു.