ADVERTISEMENT

ലാവൻഡർ പൂക്കളുടെ സുഗന്ധം പകരുന്ന പ്രണയത്തിൽ ചാലിച്ചെഴുതപ്പെട്ടെങ്കിലും ഒന്നുറക്കെ കരയാൻ പോലും കഴിയാതെ നിസ്സഹായരായിപ്പോയ യസീദികൾ എന്ന ജനവിഭാഗത്തിന്റെ ജീവിതകഥ പറയുന്ന നോവലാണ് ലേഡി ലാവൻഡർ. തീവ്രവാദത്തിന്റെ  ഇരകളായിപ്പോയവരുടെ ജീവിത കഥയാണിത്.

 

"റൊമാൻസ് ഫിക്ഷൻ" എന്ന ലേബലിൽ പ്രണയത്തിന്റെ മാന്ത്രികവിരലുകളുടെ നനുത്ത സ്പർശനം  അനുഭവിപ്പിക്കുമ്പോഴും നാസി ക്രൂരതകളുടെയും ഐ എസ് ഭീകരതയുടെയും നോവുകൾ കനലുകളായി നമുക്കുമുന്നിലേക്ക് പകർന്നുവയ്ക്കുന്നുണ്ട് ഈ നോവൽ.

 

തന്റെ ജീവിത നിരീക്ഷണങ്ങളിൽനിന്ന്  മനുഷ്യത്വത്തിന്റെ അടങ്ങാത്ത സ്നേഹവും കരുതലും സമാധാനവും ഒക്കെ ചേർത്തുവച്ചുകൊണ്ടെന്നപോലെ, വായനയെ ലളിതവും ഒപ്പം സൂക്ഷ്മവുമായി നയിക്കുന്ന മികച്ച ആഖ്യാനശൈലിയിൽ അവതരിപ്പിക്കുകയാണ് സബീന ഈ നോവലിൽ. ലോകം ആരുടെപക്ഷം ചേർന്നുനിൽക്കണം എന്ന് പറഞ്ഞുവയ്ക്കുന്നു, ഈ നോവൽ. അടങ്ങാത്ത മനുഷ്യസ്നേഹത്തിന്റെ പക്ഷമാണതെന്ന് ഉറക്കെ വിളിച്ചുപറയുന്നുമുണ്ട്.‌

 

വായനക്കാരെ ആകർഷിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്യുന്ന സുന്ദരമായ ഭാഷയാണ് മറ്റൊരു പ്രത്യേകത. സബീനയുടെ ഏതൊരു സൃഷ്ടിയുടെയും പിന്നിൽ ശക്തമായ ഒരു ''റിസേർച് സ്കിൽ" പ്രവർത്തിക്കുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ട്. അത്‌ അടിവരയിടുന്ന പ്രമേയവും പശ്ചാത്തലാവുമാണ് ലേഡി ലാവൻഡറിലും നമുക്ക് കാണാനാവുക. മാന്ത്രിക സ്പർശമുള്ള പ്രണയ പാരവശ്യത്താൽ സ്ത്രീശരീരം ആയിരം ഇതളുകളുള്ള ആമ്പലായി വിരിയുന്ന രതിയുടെ അതിമനോഹരമായ ദൃശ്യം വരച്ചുവയ്ക്കുന്ന അതേ കഥാപാത്രം തീവ്രവാദത്തിന്റെ അതിക്രൂരമായ വേട്ടയാടലിന്റെ ഇരയാണ് എന്നത് നോവലിൽ ആദ്യാവസാനം ഒരു ചോദ്യചിഹ്‌നമായി വായനക്കാർക്കുമുന്നിലുണ്ടാകും.

 

യൊഹാന്റെയും ഡോക്ടർ ആദിലിൻറേയും ലാവൻഡർ സുഗന്ധമുള്ള പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ രചിക്കപ്പെട്ടതെങ്കിലും സമാന്തരമായ മറ്റൊരു ജീവിതത്തെയുമാണ് ഈ നോവൽ അടയാളപ്പെടുത്തി വയ്ക്കുന്നത്.

 

"ഭൂമി നമ്മുടേതല്ല, നമ്മൾ ഭൂമിയുടേതാണ്" എന്ന പ്രകൃതിയിലെ യാഥാർഥ്യം ഈ നോവൽ ഓർമ്മപ്പെടുത്തുന്നുണ്ട്. "വെറുപ്പിനുള്ള ഔഷധം സ്നേഹമാണ്, അതുകൊണ്ട് ഞാൻ മനുഷ്യ ജാതിയാണ്, സ്നേഹമാണ് എന്റെ മതം" എന്ന വിശാലമായ ദർശനം, യൊഹാൻ എന്ന കഥാനായികയുടെ ആത്മഭാഷണങ്ങളിലൂടെ നോവൽ മുന്നോട്ടുവയ്ക്കുന്നുണ്ട്. സ്വവിഭാഗങ്ങൾക്കിടയിൽ നിന്ന് ആക്രമണമേൽക്കാത്ത ഭാഗ്യംചെയ്തവരായി പ്രകൃതിയിലെ മറ്റു ജൈവവിഭാഗങ്ങളെ വിലയിരുത്തുന്നുണ്ട്.

 

മണ്ണിൽ അനങ്ങാതെ നിൽക്കുന്ന മരങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണ്, രണ്ടു നായ്ക്കൾ മുരണ്ടും കുരച്ചും ഇണചേരുന്നു, തുടങ്ങിയ പ്രയോഗങ്ങൾ പ്രകൃതി ഒരിക്കലും തനത് സ്വഭാവം കൈവെടിയുന്നില്ല എന്ന സത്യം വരച്ചുവയ്ക്കുമ്പോഴും "മനുഷ്യൻ മാത്രം എന്തേ ഇങ്ങനെയായിപ്പോയി?" എന്ന വലിയ ചോദ്യം ബാക്കിവയ്ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com