ADVERTISEMENT

തയ്‌വാനിൽ പോകുമ്പോൾ ആകാശ വിളക്കുകൾ പറത്താൻ മറക്കരുത്. നിങ്ങളുടെ ആഗ്രഹങ്ങൾ ഒക്കെ അതിൽ എഴുതിവെച്ചു ആകാശത്തേക്ക് പറത്തിവിടുക. അത്ഭുതം സംഭവിക്കും എന്നാണ് വിശ്വാസം. തയ്‌വാനിൽ എത്തിയപ്പോൾ മുതൽ പിംഗ്‌സി കാണാൻ തിരക്കുപിടിച്ചു. സുഹൃത്ത് മൈക്കളിനൊപ്പം ഒരു ടാക്സി പിടിച്ചു അങ്ങോട്ടുപോയി. യാത്രയിലുടനീളംകണ്ട വാഴയും കമുകും ഒട്ടൊന്നുമല്ല ഗൃഹാതുരത്വം ഉണർത്തിയത്. വലിയ ഒരു തുരങ്കം കടന്നു മലനിരയുടെ ഇടയിൽ ഒരു മലമുകളിൽ കാർ പാർക്ക് ചെയ്തു. തായ്‌വാനിലെ ഹ്സുഷാൻ ടണൽ ഏതാണ്ട് 8 മൈൽ ദൂരം ഉണ്ട്, സിവിൽ എൻജിനിയറിംഗിന്റെ അത്ഭുതം ആണെന്ന്  അത് അറിയപ്പെടുന്നു. എന്താ ദൂരം, അതിലും സൈക്കിൾ ഓടിക്കാൻ പാകത്തിൽ അടയാളപ്പെടുത്തിയ രേഖകളും. നിരവധി സ്പോർട്സ് സൈക്കിൾ സവാരിക്കാരെ കാണാൻ സാധിച്ചു.അനേകം തുരങ്കങ്ങളും എലിവേറ്റഡ് ഹൈവേകളും കൊണ്ട് സമൃദ്ധമാണ് തായ്‌വാനിലെ അടിസ്ഥാന സൗകര്യങ്ങൾ. 

 

lantern-festival-2

പിംഗ്‌സിയിൽ, ഒരു റെയിൽവേ പാതക്കുചുറ്റും ഒരു ഉത്സവ പ്രതീതി. വളരെയേറെ ആളുകൾ അവിടെ കൂടിയിട്ടുണ്ട്. ആകാശ വിളക്കുകളിൽ തങ്ങളുടെ പ്രിയപ്പെട്ട ആഗ്രഹങ്ങളും പേരുകളും എഴുതി ചിത്രങ്ങൾ എടുത്തു ആകാശത്തേക്ക് പറത്തിവിടുകയാണ്. റെയിൽ പാതയുടെ ഒത്ത നടുക്കു കൂട്ടംകൂടിനിന്നാണ് ലാന്റേൺ പറത്തുന്നത്. അപ്പോഴേക്കും മണിയടിച്ചു ഒരു ട്രെയിൻ കടന്നുപോയി, എല്ലാവരും മാറിക്കൊടുത്തു. ട്രെയിൻ പോയതിനു ശേഷം വീണ്ടും എല്ലാവരും പാളത്തിലേക്ക് ഇറങ്ങി. ഇരുവശങ്ങളിലും കൗതുക വസ്തുക്കൾ വിൽക്കുന്ന കടകളും ഭക്ഷണശാലകളും.

 

ഞങ്ങളും അടുത്തുള്ള കടയിൽ കയറി ഒരു ലാന്റേൺ തയ്യാറാക്കാൻ തുടങ്ങി. പിംഗ്‌സി സ്കൈ ലാന്റേൺ, ഈ പാരമ്പര്യം ക്വിംഗ് രാജവംശത്തിന്റെ കാലത്താണ് ആരംഭിച്ചത്. പിംഗ്‌സി ഒരു വിദൂരവും എന്നാൽ സമ്പന്നവുമായ ഒരു ജില്ലയായിരുന്നപ്പോൾ കൊള്ളക്കാരെ നേരിടേണ്ടി വന്നു. ശൈത്യകാലത്ത് ഈ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഗ്രാമവാസികൾ പലപ്പോഴും പർവതങ്ങളിലേക്ക് പോകാറുണ്ട്. ഏറ്റവും മോശം ശീതകാലം കടന്നുപോയപ്പോൾ, അവർ തിരിച്ചെത്തുന്നത് സുരക്ഷിതമാണെന്ന് സൂചിപ്പിക്കാൻ ആകാശ വിളക്കുകൾ പറത്തി. 

taiwan-lantern-festival1

 

റാന്തൽ കച്ചവടം ഇത്ര തിരക്കിലാകുമെന്ന് ആർക്കറിയാം? വ്യത്യസ്ത നിറങ്ങളിലുള്ള വിളക്കുകൾ വിൽക്കുന്ന കിയോസ്കുകൾ (ഓരോ നിറങ്ങളും ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങൾ സൂചിപ്പിക്കുന്നു: സ്നേഹം, കുടുംബം, ഭാഗ്യം, ബിസിനസ് മുതലായവ) ആളുകൾക്ക് അവരുടെ വിളക്കുകൾ തൂക്കിയിടാനും അവരുടെ ആഗ്രഹങ്ങൾ എഴുതാനും കഴിയുന്ന തൂണുകളുടെയും തുണിത്തരങ്ങളുടെയും ഒരു നിരയ്ക്ക് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. വിളക്കു കത്തിച്ച് അത് ആകാശത്തേക്ക് വിട്ടയച്ച അനുഭവം പറഞ്ഞാൽ മതിയാവില്ല. ആവശ്യത്തിന് ചൂട് വായു കത്തിച്ചാൽ വിളക്ക് ഉയരുകയും ഉയരത്തിൽ പറക്കുകയും ചെയ്യും. 

 

വിശ്വസിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ അന്ധവിശ്വാസികളല്ല, എന്നാൽ, ഈ സ്ഥലത്ത് മാന്ത്രികമായി തോന്നുന്ന ചിലതുണ്ട്. സൗഹാർദ്ദമായി വഴികാട്ടുന്ന ഗൈഡുകൾ, സ്വന്തം ഫോണിൽ നിങ്ങളുടെ ചിത്രങ്ങളും വിഡിയോകളും എടുക്കുമ്പോൾ, വിളക്കിൽ നിങ്ങളുടെ ആഗ്രഹങ്ങൾ എഴുതുന്നത് മുതൽ എങ്ങനെ ലോഞ്ച് ചെയ്യണം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ വരെ അവർ പറഞ്ഞുതന്നുകൊണ്ടിരുന്നു. 

 

ഞങ്ങൾ റാന്തലിന്റെ ഇരു വശങ്ങളിലുമായി പ്രിയപ്പെട്ടവരുടെ പേരുകളും ആശംസകളും എഴുതി, റയിൽ പാതയിൽ നിന്നു ചിത്രങ്ങൾ എടുത്തു, അപ്പോഴേക്കും അവർ ലാന്റേൺ കത്തിച്ചു അത് വിടർന്നു പാർക്കാൻ തയാറായി. മനസ്സിൽ ചിലതൊക്കെ പറഞ്ഞുകൊണ്ടിരുന്നു, അങ്ങനെ കത്തിച്ച റാന്തൽ വിളക്ക് ആകാശത്തേക്ക് പറന്നുയർന്നു. മിക്കവാറും വിളക്കുകളെല്ലാം കാറ്റടിച്ചു ആകാശത്തിൽപോയി അപ്രത്യക്ഷം ആകുകയാണ് പതിവെങ്കിലും ഞങ്ങളുടെ റാന്തൽ ഒരു വലിയ മരത്തിന്റെ ചില്ലയിൽ ഉടക്കിനിന്നു, അത് കത്തിത്തീരുന്നതുവരെ ഞാൻ അവിടെ നോക്കിനിന്നു. എന്താണ് അനുഭവം എന്നറിയില്ല; നന്മയാണോ അതോ.. എന്താണ് പ്രതീക്ഷിക്കേണ്ടത്?.

 

ഷിഫെൻ സ്റ്റേഷന് സമീപമുള്ള വലിയ തൂക്കുപാലമാണ് ജിംഗൻ പാലം. നടക്കുമ്പോൾ അത് ചാഞ്ചാടുന്നു. എന്തായാലും ഞങ്ങൾ അതിലൂടെ നടന്നു ചിത്രങ്ങൾ എടുത്തുകൊണ്ടിരുന്നു. ആ പാലത്തിന്റെ ഉയരവും ആട്ടവും കാരണം ഒരു അക്രോഫോബ് ആണെങ്കിൽ ഭയപ്പെടും. പാലത്തിൽ നിന്നുള്ള നദിയുടെ കാഴ്ച മനോഹരമാണ്. വലിയ ആഴം തോന്നില്ല, തെളിഞ്ഞ വെള്ളം, പാറകളും മണൽത്തരികൾ വരെ കാണാം. ആകാശത്തേക്ക് കയറുന്ന മലകളും ബലൂണുകളും തെളിഞ്ഞ  നീലിമയും വല്ലാത്ത ഒരു അനുഭൂതി. മൈക്കിളിന്റെ ഒച്ച കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് അദ്ദേഹത്തിന്റെ കൈയ്യിൽ ഉണ്ടായിരുന്ന ഫോൺ വെള്ളത്തിൽപോയി എന്നറിയുന്നത്. ആഴമില്ലാത്ത തെളിഞ്ഞവെള്ളത്തിൽ ഫോൺ കിടക്കുന്നതു കാണാം. പക്ഷേ, എങ്ങനെ എടുക്കും? ഡ്രൈവർ പൊലീസിനെ വിളിച്ചു. അവർ ഇത്തരം കാര്യത്തിൽ ഇടപെടില്ല എന്നറിയിച്ചു. ഞങ്ങൾ പുഴയുടെ ഓരത്തുകൂടി കുറച്ചുദൂരം നടന്നു എവിടെയെങ്കിലും ഒരു പാത കാണുമോ എന്നു അന്വേഷിച്ചു. 

 

ഇരട്ടിക്കാരനായ മൈക്കിൾ ആത്മധൈര്യം കൈവിടാതെ കുറ്റിച്ചെടികൾക്കിടയിലൂടെ ഒരു തുറസ്സുണ്ടാക്കി ഒരു വടി എടുത്തു പുല്ലിൽ അടിച്ചുകൊണ്ടു മുന്നോട്ടുപോയി. ഞാനും ഡ്രൈവറും ശ്വാസം അടക്കി നോക്കിനിന്നു. അന്യരാജ്യത്തു വന്യമായ നദിയിൽ എന്തൊക്കെ ജീവികൾ പുല്ലിൽ ഒളിച്ചിരിപ്പുണ്ട് എന്നറിയില്ല. മൈക്കൾ മെല്ലെ നടന്നു പാറകൾ കയറി തെന്നുന്ന മിനിസമുള്ള കല്ലുകളിൽ ബാലൻസ് ചെയ്തു നടന്നുനീങ്ങി. ചന്ദ്രനിൽപോയി തിരിച്ചുവന്ന നീൽ ആംസ്ട്രോങ്ങിനെപ്പോലെ മൈക്കിൾ വെള്ളത്തിൽ കിടന്ന ഫോൺ ഉയർത്തിപ്പിടിച്ചുകൊണ്ടു വരുന്ന കാഴച്ച മറക്കാനാവില്ല. യാത്രയുടെ എല്ലാവിവരവും കോൺടാക്ടുകളും ആ ഫോണിൽ തന്നെയായിരുന്നു. ഏറ്റവും ഭയപ്പെടുത്തിയത് കല്ലുകളുടെ ഇടയിൽ സ്വച്ഛമായി തങ്ങിനിന്ന നൂറുകണക്കിനു വലിയ മീനുകൾ അങ്കലാപ്പോടെ പാഞ്ഞുപോയപ്പോഴാണ് എന്നു മൈക്കിൾ പറഞ്ഞപ്പോൾ യാത്രയുടെ നിഗൂഢതയും വന്യതയും ബോധ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com