ADVERTISEMENT

മങ്ങിക്കിടക്കുന്ന വിഷു ഓർമ്മകളിൽ ഇന്നും പ്രവാസമണ്ണിന്റെ ഗന്ധം പൂർണ്ണമായി നിറഞ്ഞിട്ടില്ല. ഇരുപതിൽ കൂടുതൽ വിഷുനാളുകൾ ഈ പ്രവാസമണ്ണിൽ വന്നു പോയിട്ടും, ഓർമ്മകളിൽ ഇന്നും എന്റെ അമ്മ മണമുള്ള പാലക്കാടൻ വിഷു തന്നെ നിറഞ്ഞു നിൽക്കുന്നു.

 

സ്കൂൾ വേനലവധിക്കു അടക്കുമ്പോൾ തന്നെ വീട്ടിൽ ആഘോഷങ്ങൾ തുടങ്ങുകയാണ്. ആദ്യമായി എല്ലാ വർഷവും വിഷുവിനെ വരവേൽക്കുന്നത് ഞങ്ങളുടെ മുത്തച്ഛൻ പ്ലാവിൽ വീട്ടിലെ കാര്യസ്ഥൻ ശങ്കരേട്ടേനെ കൊണ്ട് അമ്മ കെട്ടിക്കുന്ന എമണ്ടൻ ഊഞ്ഞാലാണ്. ഊഞ്ഞാൽ കെട്ടുന്നത് വീട്ടിലെ ചെറിയ കുട്ടിയായ എനിക്കാണെന്ന പേരിൽ ആണെങ്കിലും അതിൽ ആടാൻ വരുന്നത് ആ പ്രദേശത്തെ എല്ലാ കുട്ടികളുമാണ്. വേനലവധി ഒന്ന് കണ്ണ് പൂട്ടി അടച്ചു തുറക്കുമ്പോഴേക്കും വിഷു ഇങ്ങെത്തി.

 

smitha-pramod

മാർച്ച്‌ മാസത്തിന്റെ ഒടുവിൽ തന്നെ വീട്ടിലെ കൊന്നമരം ആഘോഷത്തിന്റെ സന്തോഷം അറിയിച്ചു പൂത്തു തുടങ്ങും. എന്തൊരു ഭംഗിയാണ് ഞങ്ങളുടെ വലിയ തേങ്ങിൻതോപ്പിനുള്ളിൽ കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നത് കാണാൻ! കുട്ടികളായ ഞങ്ങളുടെ സന്തോഷം വിഷു കൈനീട്ടം, പടക്കം പൊട്ടിക്കൽ ഒക്കെ ആണെങ്കിലും അമ്മയുടെ ശ്രദ്ധ മുഴുവൻ അന്നത്തെ സദ്യയിലും, വിഷു കണി ഒരുക്കുന്നതിലുമൊക്കെയാണ്. അമ്മ തലേന്ന് തുടങ്ങും അതിന്റെ വട്ടങ്ങളൊരുക്കാൻ. അമ്മയാണ് മുഖ്യ കാര്യക്കാരി. വിഷു ഓർമ്മകൾക്കെന്നും അമ്മ മണമാണ്. നിറവിന്റെ മണം.

 

അമ്മയുടെ വിഷുകണി വളരെ പ്രത്യേകതകളുള്ളതാണ്. അന്നൊക്കെ ഒന്നും പുറത്തുനിന്നു വാങ്ങുന്നതല്ലല്ലോ എല്ലാം വീട്ടിലെ സമൃദ്ധി വിളിച്ചു പറയുന്ന സാധനങ്ങൾ അടങ്ങിയ വിഷുകണി തന്നെ. വീട്ടിൽ കായ്ച്ച സ്വർണ്ണ നിറമുള്ള കണി വെള്ളരി ഓട്ടുരുളിയിൽ ആദ്യ സ്ഥാനം പിടിക്കും. പിന്നെ വീട്ടിൽ കായ്ച്ച ചക്ക, മാങ്ങാ, ചെറു പഴം, കൈതച്ചക്ക ഒക്കെ ഒന്നിന് പുറകെ ആയി കാണിക്കായി ഒരുങ്ങും.

 

തേച്ചു മിനുക്കിയ ഏഴു തിരിയിട്ട നെയ് വിളക്ക്, ഒരു ചീർപ്പ് പഴത്തിന്മേൽ കുത്തിവെച്ച സുഗന്ധം നിറഞ്ഞ ചന്ദനത്തിരികൾ. പൊട്ടിച്ചുവച്ച രണ്ടു തേങ്ങാ മുറികളിൽ കത്തുന്ന കർപ്പൂരം, സ്വർണ്ണമാല ചാർത്തിയലങ്കരിച്ച ഭംഗിയേറിയ കൃഷ്ണ വിഗ്രഹം, ഗ്രന്ഥം, വാൽക്കണ്ണാടി, സ്വർണ്ണ നാണയങ്ങൾ, പൈസ നോട്ടുകൾ, കോടിമുണ്ട് നെല്ല്, അരി, വെള്ളം, കിണ്ടി, നിറയെ കൊന്ന പൂ, അങ്ങിനെ നിറയുന്നു അമ്മയുടെ കണി. അമ്മയുടെ രാത്രി ഒരുക്കങ്ങളാണ് ഇതൊക്കെ. വീട്ടിൽ എല്ലാരും ഉറങ്ങിയതിന് ശേഷമേ ഇതൊക്കെ ഒരുക്കാൻ തുടങ്ങുള്ളൂ.

 

സമൃദ്ധിയുടെ നിറവ് വിളിച്ചോതുന്ന ഈ കണി കാണാൻ പുലർച്ചെ അമ്മ എല്ലാരേം വിളിച്ചുണർത്തി കണ്ണ് പൊത്തി കൊണ്ട് കണിക്കു മുമ്പിൽ വെച്ച പലകമേൽ ഇരുത്തി "ഇനി കണ്ണ് തുറന്നോളൂ" എന്ന് പറയുമ്പോൾ കാണുന്ന ആ കാഴ്ച്ച.. ആഹാ..! ഇന്നും പ്രവാസത്തിലെ ഒരു വിഷു കണിക്കും കിട്ടാത്ത ഒരു ഐശ്വര്യകാഴ്ച്ച തന്നെയാണ്. ഇന്നും ആ അമ്മ നിറവിലേക്ക് എത്താൻ ശ്രമിക്കുന്ന ആളാണ് ഞാൻ.

 

കണികണ്ട ശേഷം വിഷു കൈനീട്ടം കിട്ടുന്ന സമയമാണ്. അമ്മയുടെ കൈയ്യിൽ നിന്നും പ്രാർഥിച്ചു തരുന്ന ആ പൈസ ഒരു വർഷത്തിലേക്കുള്ള ഐശ്വര്യമാണ്. ഏട്ടന്മാരൊക്കെ അത് അന്ന് തന്നെ ചിലവാക്കുമ്പോൾ വീട്ടിലെ ചെറിയ കുട്ടിയായ ഞാൻ വലുതാകുമ്പോൾ ചിലവാക്കാനാണെന്ന് പറഞ്ഞു സൂക്ഷിച്ചു വെക്കുമായിരുന്നു.. വീട്ടിലെ ചെറിയ കുട്ടികൾ ഒരിക്കലും വലുതാവാറില്ലല്ലോ കൂടെ അവളുടെ കുസൃതികളും.

 

അടുത്ത ചടങ്ങ് ഏട്ടന്മാരുടെ പടക്കം പൊട്ടിക്കലാണ്. തലേന്ന് എല്ലാം ഒരുക്കി വെക്കുന്ന പടക്ക സെറ്റ് ആൺ കുട്ടികളുടെ ടീം. ഏട്ടന്മാർ അയൽവീട്ടിലെ സുഹൃത്തുക്കളുമായി മത്സരിച്ചു പടക്കം പൊട്ടിക്കുമ്പോ അമ്മയുടെ സാരി തുമ്പിൽ പേടിയോടെ ഒന്ന് ഒളിച്ചു കമ്പിത്തിരി കത്തിച്ചു വിഷു ആഘോഷിക്കുന്ന ഈ ഞാൻ ഇന്നും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു.

 

ഉച്ചക്ക് ഗംഭീര സദ്യയാണ്. എല്ലാ വിഭവങ്ങളും കൂടെ പാൽപായസമോ പഞ്ചാര പായസമോ ഉണ്ടാകും.. അയൽവീടുകളിലെ ആൾക്കാരും, ജോലിക്കാരും ഒക്കെ സദ്യക്ക് വീട്ടിലുണ്ടാകും. ഐശ്വര്യമാണ് ഓരോ വിഷു ദിനവും സന്തോഷത്തിന്റെ സമൃദ്ധിയുടെ ഒരു വിഷു ദിനം.

 

വേനലവധിയിലെ ആദ്യ ആഘോഷമാണ് വിഷു. ഈ അമ്മ മണം നിറഞ്ഞ വിഷു ഓർമ്മകൾ, സ്വാദോർമ്മകൾ ഇടക്കിടെ ഒരു മുന്നറിയിപ്പുമില്ലാതെ മനസ്സിലേക്ക് ഓടി കേറും.. അത് മക്കളിലേക്ക് വിളമ്പുന്നത് ഇന്നും എനിക്കൊരു ലഹരിയാണ്. പ്രകൃതി നിറഞ്ഞു അനുഗ്രഹിച്ചിരുന്ന ആ വിഷുക്കാലം ഇനി ഓർമ്മകളിൽ മാത്രം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com