ADVERTISEMENT

പത്തൊൻപത് കവിതകളുടെ ചെറുസമാഹാരമാണ് മനോജ് കളരിക്കൽ എഴുതിയ 'മഞ്ജുളം'. ലളിതപദവിന്യാസത്തിലൂടെ വായനക്കാരനെ നാഗരികതയുടെ യന്ത്രികത്വത്തിൽ നിന്ന് ഗ്രാമീണ ശീതളഛായയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയും ഗതകാല സ്‌മരണകളും കൈരളിയുടെ ശാലീനതയും തെളിമയാർന്ന സ്വച്ഛമലയാളത്തിൽ അവതരിപ്പിക്കുവാനുമാണ് കവി ഈ പുസ്തകത്തിലൂടെ ശ്രമം നടത്തുന്നത്. ആ പരിശ്രമം ഒട്ടൊക്കെ ഫലപ്രാപ്തിയിൽ എത്തിച്ചേരുകയും ചെയ്യുന്നുണ്ട്.

 

പ്രകൃതിയുടെ സൗന്ദര്യവും അനുരാഗത്തിൻറെ ആന്ദോളനവും പ്രണയപ്രകാശത്തിന്റെ മിഴിവും മഴയുടെ മാറ്റും പുഴയുടെ പുളകവും ഒന്നുചേരുന്ന ചെറുചങ്ങലക്കണ്ണികൾ പോലെ വർത്തിക്കുകയാണ് ഈ സമാഹാരത്തിലെ ഓരോ കവിതകളൂം. കൊച്ചുകുട്ടികൾക്കുപോലും വായിച്ചാസ്വദിക്കാനും മുതിർന്നവർക്ക് പാടിക്കൊടുക്കുവാനും ഉതകുന്ന ശീലുകളുടെ കാവ്യഭംഗി ഈ സമാഹാരത്തിലെ കവിതകൾ പേറുന്ന സത്ഗുണമാണ്. കഠിനപദങ്ങൾ, നീണ്ടുനിവർന്നുകിടക്കുന്ന പദഘടനകൾ ഒന്നും വായനക്കാരനെ വട്ടംകറക്കുന്നില്ല. ഇളം കാറ്റിന്റെ തഴുകൽ എന്നവണ്ണം നൈർമല്യം നിറയുന്ന ഒരുപിടി കവിതകൾ വായനാസുഖം പേറി പരിലസിക്കുന്നു. 

 

ഗൃഹാതുരത്വം ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്ന മറ്റൊരു മേന്മ. നാടിന്റെ സൗരഭ്യവും വിദൂരതയിൽ അത് അനുഭവിക്കുന്ന പ്രവാസിയുടെ ശ്വാസഗതിയേകുന്ന വിഭ്രമാവസ്ഥയുടെ കാഴ്ചകളും ഇവിടെ ദർശിക്കുവാനാകും. വിഷുവും ഓണവും തുമ്പിയും പൂക്കളും തിരുമുറ്റവും ഒക്കെ എല്ലാ മലയാളിയുടെയും മനസ്സിന്റെ മിടിപ്പും ആശ്വാസവുമാണല്ലോ. ഇങ്ങ് ദൂരെയിരുന്ന് നാടിന്റെ ഓർമ്മകൾ അയവിറക്കുമ്പോൾ അറിയാതെ കവിയിൽ മൊട്ടിടുകയും പുഷ്‌പിക്കുകയും പരിമളം പരത്തുകയും ചെയ്യുന്നതാണ് 'മഞ്ജുളം’. അതിനാൽത്തന്നെ നിശാഗന്ധിയുടെ സൗരഭ്യവും പനിനീർപ്പൂവിന്റെ സൗന്ദര്യവും പിറന്നമണ്ണിന്റെ ഹരിതാഭയും തുളുമ്പിനിൽക്കുന്നു പുസ്തകത്തിലെ വരികളിൽ. ലോകത്തിന്റെ ഏതുകോണിലായാലും ദേശഭാഷാ സീമകൾ മറികടന്ന് നാം പച്ചമലയാളിയായി തീരുന്ന അനുഭവമാണ് ഈ വായന.

 

പമ്പാ നദിയും മധ്യതിരുവതാംകൂറും കവിയെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നു എന്നത് വിളിച്ചോതുകയാണ് മഞ്ജുളം. പുണ്യതീർഥവുമായി ഒഴുകുന്ന പമ്പാസരസും ചന്ദ്രകിരണം ചാരുതയേകുന്ന പുഴകളും അമൃതശാലിനിയാകും മുത്തശ്ശിയും ചാരുത നിറയുന്ന ഗ്രാമവീഥികളും സൂര്യശോഭിതവും സ്നേഹാനന്ദിനിയുമാകുന്ന ജന്മഭൂമികയും മണ്ണിന്റെ ഈറൻ ഗന്ധം പടരുന്ന തിരുമുറ്റവും ഒക്കെ ഇവിടെ വായനക്കാരനെ കാത്തിരിക്കുന്നു. 

 

ലളിത വായന ഇഷ്ടപെടുന്നവർക്കും ഗ്രാമീണസ്മരണകളെ താലോലിക്കുന്ന മനസ്സുകൾക്കും വിഷുക്കണി പോലെയും അത്തപ്പൂക്കളം പോലെയും പേജുകൾ മറിക്കുവാൻ പറ്റിയ കവിതാസമാഹാരമാണ് മനോജ് കളരിക്കലിന്റെ ‘മഞ്ജുളം’. ലിപി പബ്ലിക്കേഷൻസ് പുറത്തിറിക്കിയിരിക്കുന്ന പുസ്തകത്തിന്റെ വില 80 രൂപ. പേജ് - 47.‌‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com