ADVERTISEMENT

"മാഷ് എന്താണ് രാവിലെ ബ്രേക്ഫാസ്റ്റ് കഴിക്കാത്തത്?"

വീൽച്ചെയറിൽ നിന്നും എന്നെ പിടിച്ചുയർത്തുവാൻ ശ്രമിക്കുമ്പോൾ ഹേമ ചോദിച്ചു.

"വിശപ്പ് തീരയില്ല..."

അമിതവണവും തൊണ്ണൂറ് കിലോ ഭാരവുമുള്ള എന്നെ അവൾ വീലചെയറിൽ നിന്നും എഴുനേൽപ്പിക്കുവാൻ  പാടുപെടുന്നത് കണ്ടപ്പോൾ എനിക്ക് സഹതാപം തോന്നി.

അവളെ ബുദ്ധിമുട്ടിക്കെരുതെന്ന് എനിക്ക് ആത്മാർത്ഥമായ ആഗ്രഹം ഉണ്ട്. പക്ഷെ  ടോയ്‌ലെറ്റിൽ പോകാനുള്ള ശങ്ക മൂർശ്ചിച്ചത് മൂലം ഞാൻ ഒന്നും പറഞ്ഞില്ല.

"തനിക്ക് ഞാൻ ഒരു ശല്യമായി അല്ലെ?"

"ഏയ്‌... മാഷ് ഒന്നും വിചാരിക്കേണ്ട..ഇപ്പോൾ ടോയ്‌ലെറ്റിൽ പോയി കുളിച്ചു മിടുക്കനായി ഇരിക്കുവാൻ നോക്ക്..."

ഒരു വിധത്തിൽ എന്നെ ടോയ്‌ലെറ്റിൽ ഇരുത്തുമ്പോൾ അവൾ പറഞ്ഞു.

മരിച്ചാൽ മതിയായിരുന്നു... ഞാൻ ചിന്തിച്ചു.

എന്തൊരു സന്തോഷകരമായ ജീവിതമായിരുന്നു.

"മാഷ് ഇപ്പോഴും കൊച്ചു പയ്യനാണ്...."

എൺപതാം വയസ്സിൽ പോലും ആളുകൾ എന്നെ കളിയാക്കുമായിരുന്നു.

മൂത്തമകൻ അമേരിക്കയിൽ ഡോക്ടർ......

മകൾ യൂക്കെയിൽ സെറ്റിൽഡ്..

ഭാഗ്യവാൻ എല്ലാവരും പിറുപിറുത്തു.

ആറു മാസം അമേരിക്കയിൽ.. പിന്നെ കുറച്ചു നാൾ യൂകെയിൽ...

"റിട്ടയർമെന്റിനു ശേഷം മാഷും ഭാര്യയും സുഖിക്കുകയാണ്..."

എന്നാൽ ഒരു സ്ട്രോക്കിന്റെ രൂപത്തിൽ എല്ലാം തകിടം മറിഞ്ഞു.

"ഞാൻ അച്ഛനെ അമേരിക്കക്ക് കൊണ്ടുപോവുകയാണ്... അവിടെ ആവശ്യമായ കെയർ കിട്ടും..."

മകൻ വീഡിയോ കോളിൾ വന്നു.

"നിങ്ങൾ എന്ത് ഭാവിച്ചാണ്  അച്ഛനെയും അമ്മയെയും തെരുതെരെ അമേരിക്കക്ക് കൊണ്ട് വരുന്നത്? തൊണ്ണൂറ് കിലോയുള്ള അച്ഛൻ വീണുപോയാൽ ആരു നോക്കും? ബി ക്ലവർ...."

അവസാനം ചെന്നപ്പോൾ അവന്റെ ഭാര്യ അവനോട് പറഞ്ഞത് ഞാൻ കേട്ടതാണ്.

"അച്ഛൻ ഇങ്ങോട്ട് പോരെ....കുറച്ചു സെൽഫിഷ് ആണെങ്കിലും മനു കുഴപ്പമില്ല... ഞാൻ അവനെ പറഞ്ഞു സമ്മതിപ്പിക്കാ..."

യൂകെയിൽ നിന്നും ഓഫർ വന്നത് ഇങ്ങിനെയാണ്.... ഏതു സമയവും ഫിറ്റായി നടക്കുന്ന മനുവിന്റെ ആക്രമണത്തിൽ നിന്നും മകളെ രക്ഷിക്കാനാണ് ഞാനും ഭാര്യയും രണ്ടു പ്രാവശ്യം യൂകെയിൽ പോയത് തന്നെ.

എന്നെ ബാത്‌റൂമിൽ നിന്നും ബെഡിലേക്ക് എത്തിച്ചു കഴിഞ്ഞപ്പോൾ ഹേമ അസ്തമകൊണ്ട് വലിക്കുവാൻ തുടങ്ങി.

മൂന്ന് പേർ എന്നെ നോക്കുവാൻ വന്നതാണ്...

അവരുടെ എല്ലാ കണ്ടീഷനും മക്കളും ഭാര്യയും അഗീകരിച്ചെങ്കിലും അവർ ഒരു മാസം പോലും തികച്ചു നിന്നില്ല.

ഒരാൾക്ക് നടുവിന് സാരമായ പരിക്കും ഉണ്ടായി.

"ഭാരം കുറക്കുവാൻ പല പ്രാവശ്യം ഞാൻ പറഞ്ഞിട്ടും മാഷ് അനുസരിച്ചോ?"

കഷ്ടപ്പെടുമ്പോൾ ഹേമ എന്നോട് സ്നേഹപൂർവ്വം പരിഭവിക്കും.

സ്വീകരണമുറിയിൽ  അവൾ ആരോടോ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

എനിക്ക് ആളെ മനസ്സിലായി... ഹേമയുടെ അനുജത്തിയുടെ മകൻ..

അവൻ എന്റെയടുത്തേക്ക് വരില്ല..

ഒരു പ്രാവശ്യം എന്നെ ടോയ്‌ലെറ്റിൽ ഇരുത്തുവാൻ സഹായിച്ചതിൽ പിന്നെ അവന് മതിയായി.

"സജിത്തിന്റെ ഒരു കാര്യം... അല്ല അവൻ  പറയുന്നത് എന്റെ കാര്യം ഓർത്തിട്ടാണ്.."

ഞാൻ വെറുതെ അവളുടെ മുഖത്തേക്ക് നോക്കി.

അവൾ തുടർന്നു.

"അവൻ പറയുന്നത് പോലെ  മാഷിനെ ഓൾഡേജ് ഹോമിൽ വിടുവാൻ പറ്റുമോ? മക്കൾക്ക് അത് കുറച്ചിൽ അല്ലെ?"

"അപ്പോൾ അതാണോ നിന്റെ പ്രശ്നം...?"

ഞാൻ ചോദിച്ചു.... അവളുടെ മുഖം വാടി.

"ഈ മൊട്ടത്തലയനെ പിരിഞ്ഞിരിക്കുവാൻ എനിക്ക് കഴിയുമോ?"

എന്റെ മുടിയില്ലാത്ത തലയിൽ ഉമ്മ വെച്ചു കൊണ്ട് അവൾ പറഞ്ഞു.

ശരിയാണ് എനിക്കും അവളെ പിരിഞ്ഞിരിക്കുവാൻ സാധ്യമല്ല.

"ഒരാൾക്ക് മാസം എത്ര രൂപയാകും അവിടെ "

ആദ്യം ഒരു ലക്ഷം കൊടുക്കണം... പിന്നെ മാസം പതിനായിരം രൂപ വീതം... അതൊക്കെ എന്തിനാണ് മാഷ് ചിന്തിക്കുന്നത്?"

"വെറുതെ ചോദിച്ചതാണ്...."ഞാൻ കണ്ണടച്ച് കിടന്നു.

"അമ്മയും കൂടി കിടപ്പിലായാൽ പിന്നെ ഭംഗിയായി..... എന്ത് ചെയ്യുമെന്ന് എനിക്ക് ഒരു പിടിയും ഇല്ല.."

"നീ വിഷമിക്കാതെ എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാകും..."

"എന്ത് പരിഹാരം? പണം എത്ര വേണമെങ്കിലും മുടക്കാം... പക്ഷെ നഴ്സിംഗ് ഹോമിൽ വിടുവാൻ അമ്മ സമ്മതിക്കില്ലല്ലോ..."

"സൂക്ഷിച്ചു സംസാരിക്ക്.... നീയും പെങ്ങളും അനുഭവിക്കുന്ന സുഖ സന്തോഷങ്ങൾ അച്ഛന്റെ വിയർപ്പാണെന്നുള്ള കാര്യം മറക്കേണ്ട.."

ഹേമ വീഡിയോ കോളിൾ ആണെന്ന് എനിക്ക് മനസ്സിലായി.

ആ ദിവസം മുഴുവനും ഞാൻ ആലോചിച്ചു... അടുത്ത ദിവസം എന്നെ താങ്ങി നടുവേദന കൊണ്ട് പുളയുന്ന ഹേമയെ കണ്ടപ്പോൾ എന്റെ തീരുമാനം ഉറച്ചു.

ഞാൻ പക്ഷെ ഒന്നും പറഞ്ഞില്ല.

ഉച്ചക്ക് ഹേമ കൊണ്ടുവന്ന ഉച്ച ഭക്ഷണം ഞാൻ തട്ടിത്തേറിപ്പിച്ചു.

"എനിക്ക്  ആരും ഒന്നും തരേണ്ട..."

ഞാൻ അലറി.

എന്റെ വോക്കിങ് സ്റ്റിക്ക് ഞാൻ  ഹേമക്ക് നേരെ ഓങ്ങി.

ഭാഗ്യം കൊണ്ട് അവൾ ഒഴിഞ്ഞു മാറി.

"ഈ ഏട്ടനെന്താണ് ഭ്രാന്തയോ?"

അവൾ അമ്പരപ്പോടെ ചോദിച്ചു.

"അതേടി... എനിക്ക് മുഴുത്ത ഭ്രാന്താണ്..എനിക്ക് ആരെയും കാണേണ്ട...."

ഇത്‌ കുറച്ചു ദിവസം ഞാൻ ആവർത്തിച്ചു.

ഹേമ എന്റെ മുറിയിലേക്ക് പോലും വരുവാൻ ഭയപ്പെട്ടു.

ദിവസങ്ങൾക്കുള്ളിൽ മക്കളും മരുമക്കളും കൊച്ചു മക്കളും വീട്ടിലെത്തി.

"ഇനി ഒന്നും ആലോചിക്കാനില്ല... നഴ്സിംഗ് ഹോമിൽ ആക്കുക തന്നെ... അല്ലാതെ എന്ത് ചെയ്യും?"

"അത് വേണ്ടാ... ഞാൻ മരിക്കുന്നത് വരെ ഞാൻ നോക്കിക്കൊള്ളാം..."

"ആളുകൾ എന്ത് പറയും?"

"ആളുകൾ എന്ത് വേണമെങ്കിലും പറയട്ടെ... ഇത്രയും നാൾ ഉപദ്രവം ഇല്ലായിരുന്നു... ഈ അമ്മയുടെ കാര്യം ഓർക്കുമ്പോഴാണ്.. എന്റെ സങ്കടം..."

സംഭാഷണങ്ങൾ നീണ്ടു.

ഞാൻ എന്ന നീതിമാന്റെ അന്ത്യ വിചാരണ അവിടെ നടക്കുകയാണെന്ന്  എനിക്ക് മനസ്സിലായി.

ഇതാണ് ജീവിതം.....

പിന്നെ നടന്നതെല്ലാം പെട്ടെന്നാണ്.

അടുത്തുള്ള നഴ്സിംഗ് ഹോമിലേക്ക് ഞാൻ മാറ്റപ്പെട്ടു.

എന്നോട് ആരും അനുവാദം പോലും ചോദിച്ചില്ല.

രണ്ടു ബെഡ്ഡുള്ള ഒരു റൂമാണ് എനിക്ക് കിട്ടിയത്.

പരിചരിക്കുവാൻ ആളുകൾ ധാരാളമുള്ള ഒരു സ്ഥലം..

ഭാരമുള്ളവരെ ഉയർത്തുവാൻ സഹായിക്കുന്ന  ഉപകരണങ്ങൾ എന്റെ പരിചരണം എളുപ്പമാക്കി..

സമയത്ത് ആഹാരവും  വായിക്കുവാൻ പുസ്തകങ്ങളും, വൈകുന്നേരത്തെ പ്രാർത്ഥനയും എല്ലാം എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

എഴുതുവാനുള്ള ആഗ്രഹം വീണ്ടും എന്റെ മനസ്സിൽ മോട്ടിട്ട് തുടങ്ങി.

എങ്കിലും ഹേമയെ മിസ്സായത് ഇടക്കിടക്ക് മനസ്സിൽ നൊമ്പരം സൃഷ്ടിച്ചു.

"സാറിനെ കാണുവാൻ ഒരാൾ വന്നിട്ടുണ്ട്.."

വാതിൽ തുറന്നു വരുന്ന ഹേമയെ കണ്ടപ്പോൾ എനിക്ക് സന്തോഷം വന്നെങ്കിലും ഞാൻ എന്റെ വോക്കിങ് സ്റ്റിക്ക് കൈയ്യിലെടുത്തു.

"എനിക്ക് ആരെയും കാണേണ്ട... പൊയ്ക്കോണം എന്റെ മുൻപിൽ നിന്നും

"വോക്കിങ് സ്റ്റിക്ക് വീശിക്കൊണ്ട് ഞാൻ അലറി.

"മതി... മൊട്ടത്തലയന്റെ അഭിനയം... ഞാൻ അറുപതു വർഷം ഒപ്പം ജീവിച്ചതാണ്.... ഇവിടെ രണ്ട് ബെഡഡ് ബുക്ക്‌ ചെയ്തത് എന്തിനാണെന്ന് അറിയാമോ? നീതിമതിയായ എനിക്ക് വിചാരണ കൂടാതെ ഇവിടേക്ക് വരുവാനാണ്..."

സ്വർഗ്ഗവും നരകവും നമ്മൾ സൃഷ്ടിക്കുന്നത് തന്നെയാണ്...

നിലാവ് പോലെ പുഞ്ചിരി തൂകി നിൽക്കുന്ന ഹേമയെ മതിവരാതെ നോക്കികൊണ്ട് കിടക്കുമ്പോൾ എനിക്ക് തോന്നിയത് അങ്ങിനെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com